ഫയൽ ചിത്രം
കണ്ണൂര്‍: പയ്യന്നൂരിലെ പാര്‍ട്ടി ഫണ്ട് തട്ടിപ്പ് വിവാദത്തില്‍ സിപിഎമ്മില്‍ കൂട്ടനടപടി. ടി.ഐ.മധുസൂദനന് എംഎല്‍എയെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലക്ക് തരംതാഴ്ത്തി. പരാതി ഉന്നയിച്ച ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനേയും മാറ്റിയെന്നതും ശ്രദ്ധേയമാണ്. പകരം സംസ്ഥാന സമിതി അംഗം ടി.വി. രാജേഷിന് ഏരിയാ കമ്മിറ്റിയുടെ ചുമതല നല്കി. രണ്ട് ഏരിയാ കമ്മിറ്റി അംഗങ്ങളേയും തരംതാഴ്ത്തി. മൂന്ന് അംഗങ്ങള്‍ക്ക് പരസ്യശാസനയാണ് നടപടിയെന്നാണ് വിവരം.
സ്ഥാനാര്‍ഥി എന്ന നിലിയിലും പാര്‍ട്ടിയുടെ മുതിര്‍ന്ന അംഗം എന്ന നിലയിലും ഫണ്ട് കൈകാര്യം ചെയ്യുന്നതില്‍ ജാഗ്രത പുലര്‍ത്തിയില്ല എന്ന കാരണത്തിലാണ് മധുസൂദനന് എംഎല്‍എക്കെതിരെ നടപടി എടുത്തത്.
പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മാണത്തിനായി സിപിഎം നടത്തിയ ചിട്ടിയില്‍ 80 ലക്ഷത്തോളം രൂപയുടെ തിരിമറി നടന്നുവെന്നും ഒരു നറുക്കിന് വേണ്ടി പിരിച്ച തുക പൂര്‍ണ്ണമായും ചിട്ടി കണക്കില്‍ ഉള്‍പ്പെടുത്തിയില്ലെന്നുമാണ് ആരോപണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍ ഏരിയ കമ്മിറ്റി പിരിച്ച രണ്ട് രസീത് ബുക്കുകളുടെ കൗണ്ടര്‍ ഫോയിലുകള്‍ തിരിച്ചെത്താതെ വന്നതോടെയാണ് തിരഞ്ഞെടുപ്പ് ഫണ്ടിലെ തിരിമിറയും പുറത്തായത്.
തിരഞ്ഞെടുപ്പ് ഫണ്ട് പിരിവിലും പാര്‍ട്ടി ഓഫീസ് നിര്‍മാണഫണ്ട് ശേഖരണത്തിനായി നടത്തിയ കുറിയിലും നടന്ന തട്ടിപ്പിനും പുറമേ രക്തസാക്ഷി ഫണ്ട് വകമാറ്റിയെടുക്കാനുള്ള ശ്രമം നടന്നതായ ആരോപണങ്ങള്‍ പയ്യന്നൂരില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു.
കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ പിരിച്ച ഒരുകോടിയോളം രൂപയുടെ കാര്യത്തിലാണ് ആരോപണം. വീടുനിര്‍മാണത്തിനും കുടുംബാംഗങ്ങള്‍ക്കു നല്കിയ ഫണ്ടിന്റെയും ബാക്കി രണ്ടുനേതാക്കളുടെ പേരില്‍ സ്ഥിരനിേക്ഷപമായി മാറ്റിയെന്നാണ് പരാതി.
നാലുവര്‍ഷംമുമ്പ് ആ നിക്ഷേപത്തിന്റെ പലിശയില്‍ വലിയ ഭാഗം രണ്ടുനേതാക്കളില്‍ ഒരാളുടെ സ്വന്തം അക്കൗണ്ടിലേക്കു മാറ്റി. ഇതേസമയം, രക്തസാക്ഷി ധനരാജിന്റെ കുടുംബത്തിന് മുതലും പലിശയും കൂട്ടുപലിശയും ചേര്‍ന്ന് 14 ലക്ഷത്തോളം രൂപയുടെ ബാധ്യതയുണ്ടായിരുന്നു. അത് അടച്ചില്ലെന്നു മാത്രമല്ല, പിരിച്ച തുകയുടെ വലിയഭാഗം പിന്‍വലിക്കുകയുംചെയ്തു.
കേസ് നടത്തിപ്പിനാണ് തുക പിന്‍വലിച്ചതെന്ന വാദം ഇപ്പോള്‍ നേതാക്കള്‍ ഉയര്‍ത്തുന്നുണ്ട്. ഏതായാലും വ്യക്തമായ ഉത്തരംപറയാനില്ലാത്ത സ്ഥിതിയിലാണ് ബന്ധപ്പെട്ടവര്‍.
സി.പി.എമ്മിന്റെ സംസ്ഥാനത്തെ ഏറ്റവുംവലുതും സൗകര്യമുള്ളതുമായ ഏരിയാകമ്മിറ്റി ഓഫീസാണ് പയ്യന്നൂരിലേത്. ഇതിന്റെ നിര്‍മാണത്തിനായി കുറി സംവിധാനത്തിലാണ് പണം പിരിച്ചത്. ആയിരം പേരില്‍നിന്ന് 15,000 രൂപവീതം. അതില്‍ ഒരു കുറിയിലാണ് കൃത്രിമം നടത്തിയത്.
പാര്‍ട്ടി തിരഞ്ഞെടുപ്പ് ഫണ്ട് ശേഖരണത്തിനായി വ്യാജ രസീത് ബുക്ക് അടിച്ചുനല്കിയതും പിടിക്കപ്പെട്ടു. നിലവില്‍ ഏരിയാസെക്രട്ടറി ആയിരുന്ന വി. കുഞ്ഞികൃഷ്ണനും നേരത്തേ നടപടിക്കു വിധേയനായ മുന്‍ ഏരിയാസെക്രട്ടറി കെ.പി. മധുവും തമ്മിലുള്ള ശീതസമരമാണ് പ്രശ്നങ്ങള്‍ക്കു തുടക്കമിട്ടതെന്ന് പാര്‍ട്ടിക്കുള്ളില്‍ സംസാരമുണ്ടായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..