കാൽമുട്ടിനുതാഴെ അപൂർവരോഗം ബാധിച്ച സഹോദരങ്ങൾ | Photo: Mathrubhumi
കോഴഞ്ചേരി: കാൽമുട്ടിന് താഴെ ഭാരംകൂടിവരുന്നത് ഈ സഹോദരങ്ങളുടെ ജീവിതഭാരം കൂട്ടുന്നു. മന്തിന് സമാനമായ സ്ഥിതിയിലാണ് മൂന്നുപേരുടേയും കാലുകൾ. ഈ നിലയിൽ ജീവിക്കാൻ തുടങ്ങിയിട്ട് 30 വർഷമായി. വലിയ ചെലവുവരുന്ന ചികിത്സകൊണ്ട് രോഗം മാറുെമന്ന് മുമ്പ് ഡോക്ടർമാർ പറഞ്ഞതാണ്. എന്നാൽ അതിനുകഴിയാതെ, വളരുന്ന കാലുകൾ നോക്കി നെടുവീർപ്പിടുകയാണ് പത്തനംതിട്ട ഇടയാറന്മുള കോട്ടയ്ക്കക്കം നടുവിലേപ്പറമ്പിൽ വീട്ടിലെ രാധാകൃഷ്ണനും(48) സഹോദരിമാരായ സുജാത(46)യും രാജി(42)യും.
ലിംഫെഡിമ എന്ന രോഗത്തിന്റെ അപൂർവമായ അവസ്ഥയാണ് സഹോദരങ്ങൾക്കെന്ന് ഡോക്ടർമാർ പറയുന്നു.
സുജാതയുടെ കാലിൽ ആദ്യം നീര് വന്നു. സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. ഫലം ഉണ്ടായില്ല. പിന്നാലെ രാധാകൃഷ്ണനും രാജിക്കും സമാനമായ അവസ്ഥയായി. ഇവരുടെ മാതാപിതാക്കൾക്ക് ഒരു രോഗവും ഇല്ലായിരുന്നു. തടിപ്പണിക്കാരനായ, സഹോദരൻ രാജേഷിനും രോഗമില്ല. രോഗബാധിതരായ സഹോദരങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. രാജിയുടെ കാലിൽനിന്നും 22 കിലോ മാംസം ശസ്ത്രക്രിയയിലൂടെ നീക്കി. എന്നാൽ ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോഴേക്കും കാലുകൾ വീണ്ടും അമിതമായി വളർന്നു. സൂപ്പർ സ്‌പെഷ്യലാറ്റി ആശുപത്രികളിൽ ഇതിന് ചികിത്സയുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. എന്നാൽ, അതിനുള്ള സാമ്പത്തികശേഷി ഇല്ലായിരുന്നു. രാധാകൃഷ്ണന്റെ മകൾക്കും ഇപ്പോൾ ഈ രോഗലക്ഷണം ഉണ്ട്.
കൊല്ലപ്പണി ചെയ്താണ് രാധാകൃഷ്ണൻ ഉപജീവനം നടത്തുന്നത്. ളാക-ഇടയാറന്മുള പള്ളിയോടത്തിന്റെ പുനരുദ്ധാരണത്തിനുള്ള ഇരുമ്പുപണികൾ ചെയ്തുവരുന്നു. ഇപ്പോൾ ഇരുന്ന് ജോലി ചെയ്യാൻ ബുദ്ധിമുട്ടുണ്ട്്. സർക്കാരിന്റെ ഒരു സഹായവും ഈ കുടുംബത്തിന് ലഭിച്ചിട്ടില്ല. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ മെഡിക്കൽ ബോർഡിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ, വൈകല്യമില്ലാത്തതിനാൽ സഹായം നൽകാൻ കഴിയില്ലെന്ന് ബോർഡ് വിലയിരുത്തി. പൊതുപ്രവർത്തകരായ കെ.കെ. ശിവാനന്ദൻ, രഘുനാഥ് കരിങ്ങാട്ടിൽ, സി. ബിന്ദു തുടങ്ങിയവരുടെ സഹായംകൊണ്ടുകൂടിയാണ് ഇവരുടെ ജീവിതം.
ലിംഫെഡിമ അപൂർവരോഗം
ശരീരത്തിലെ ലിംഫ് കുഴലുകൾക്ക് തടസ്സമുണ്ടാകുമ്പോഴുള്ള സ്ഥിതിയാണ് ലിംഫെഡിമ. തടസ്സമുണ്ടാകുമ്പോൾ കൊഴുപ്പുപോലുള്ള വസ്തു കട്ടിയായി അടിയും. അതാണ് പ്രശ്നമാകുന്നത്. മന്ത് ഉൾപ്പെടെ പല കാരണങ്ങൾകൊണ്ടും ഇത് വരാം. എന്നാൽ, ഇവരുടേത് പാരമ്പര്യമായിവന്ന രോഗമാണെന്ന് കരുതുന്നു.
-ഡോ. ഏബൽ ജെയ്സൺ, (അസിസ്റ്റന്റ് സർജൻ, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ്, തിരുവല്ല)
വിദഗ്ധ ചികിത്സ നൽകണം
ഇവരെ ആദ്യം പ്ലാസ്റ്റിക് സർജറി വിഭാഗത്തിൽ പരിശോധിക്കണം. ലിംഫോഗ്രാം (ആന്റിയോഗ്രാമിന് സമാനമായ പരിശോധന), വാസ്‌കുലർ സർജന്റെ സേവനം, സി.ടി. സ്കാൻ സൗകര്യം എന്നിവയുള്ള ആശുപത്രിയിൽ പരിശോധിച്ചാൽ ചികിത്സിക്കാൻ കഴിഞ്ഞേക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജിലും സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിലും ഇതിന് സൗകര്യമുണ്ട്.
-ഡോ. സോമനാഥൻ എസ്. നായർ, (റിട്ട. മിലിട്ടറി ഡോക്ടർ)
Content Highlights: pathanamthitta kozhencherry brother and two systers lymphedema
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..