അന്തരിച്ച ഹൈദരലി ശിഹാബ് തങ്ങളുടെ സഹായികളായ അവറാൻ, കുഞ്ഞാമൻ എന്നിവരെ എം.എസ്.എഫ്. ദേശീയ വൈസ് പ്രസിഡന്റ് പി.വി. അഹമ്മദ് സാജു ആശ്വസിപ്പിക്കുന്നു
പാണക്കാട്: ആശുപത്രിക്കിടക്കയില്‍നിന്ന് അവസാനം കണ്ടപ്പോഴും തങ്ങള്‍ പറഞ്ഞത് 'അക്കുട്ട്യേ, കോഴിക്കോടോ കാപ്പാടോ പോയി കടല്‍ കാണണമെന്നുണ്ട്...' അവസാന ആഗ്രഹം സാധിക്കാന്‍ കഴിയത്തതിന്റെ സങ്കടത്തില്‍ വിതുമ്പുകയാണ് തങ്ങളുടെ പ്രിയപ്പെട്ട സഹായികളിലൊരാളായ അവറാന്‍.
28 വര്‍ഷമായി ഹൈദരലി ശിഹാബ് തങ്ങളുടെ കൂടെയുണ്ട് അവറാന്‍. മരണസമയത്തും ആശുപത്രിയില്‍ കൂടെയുണ്ടായിരുന്നു തങ്ങള്‍ സ്നേഹത്തോടെ അക്കുട്ടിയെന്ന് വിളിക്കുന്ന അവറാന്‍. പാണക്കാട് തന്നെയാണ് അവറാന്റെ വീട്. കടല്‍ കാണുന്നത് തങ്ങള്‍ക്ക് വലിയ ഇഷ്ടമായിരുന്നു.
വായനയും മുഹമ്മദ് റഫിയുടെയും പീര്‍ മുഹമ്മദിന്റെയും ഗാനങ്ങളും വലിയ താത്പര്യമായിരുന്നു.
'എന്നോട് പലപ്പോഴും മോയിന്‍കുട്ടി വൈദ്യരുടെ മാപ്പിളപ്പാട്ട് പാടാന്‍ ആവശ്യപ്പെടാറുണ്ട്. രോഗിയായിരിക്കുമ്പോഴും എല്ലാം ശരിയാകുമെന്നുപറഞ്ഞ് എന്നെ സമാധാനിപ്പിക്കും' -അവറാന്‍ പറയുന്നു.
വീട്ടില്‍ സഹായികളായിരുന്ന കുഞ്ഞാമനും അലവിക്കും വിയോഗവാര്‍ത്ത ഉള്‍ക്കൊള്ളാനാകുന്നില്ല. കുഞ്ഞാമന്‍ പൊട്ടിക്കരഞ്ഞു. 67 വര്‍ഷത്തെ ബന്ധമാണ് തങ്ങളുമായി കുഞ്ഞാമനുള്ളത്.
പൂക്കോയ തങ്ങളുടെയും ശിഹാബ് തങ്ങളുടെയും കാലത്തെല്ലാം പാണക്കാട് കുടുംബവുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നു.
സങ്കടമത്രയും ഉള്ളിലൊതുക്കി അലവി അന്തിമോപചാരമര്‍പ്പിക്കാന്‍ വരുന്നവര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുകയായിരുന്നു. 12-ാം വയസ്സുമുതല്‍ പാണക്കാട് കുടുംബവുമായി അടുപ്പംതുടങ്ങിയ അലവി ഇടക്കാലത്ത് വിദേശത്ത് ജോലിചെയ്‌തെങ്കിലും ഇപ്പോള്‍ വര്‍ഷങ്ങളായി പാണക്കാടുണ്ട്.
നേരത്തേ, രണ്ട് അലവിമാര്‍ വീട്ടില്‍ കാര്യസ്ഥന്‍മാരായി പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ ഉണ്ടായിരുന്നതിനാല്‍ ചെറിയ അലവി എന്നാണ് ഇദ്ദേഹത്തെ പൂക്കോയ തങ്ങളും ശിഹാബ് തങ്ങളും വിളിച്ചിരുന്നത്.
Content Highlights: panakkad hyderali shihab thangal


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..