തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനോട് വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകാന്‍ വിജിലന്‍സ് നിര്‍ദേശം. ശനിയാഴ്ച തിരുവനന്തപുരത്തെ വിജിലന്‍സ് ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
നേരത്തെ ഫെബ്രുവരി പതിനഞ്ചിന് നടന്ന മൂന്ന് മണിക്കൂര്‍ ചോദ്യംചെയ്യലില്‍ ഇബ്രാഹിംകുഞ്ഞ് നല്‍കിയ മറുപടികള്‍ തൃപ്തികരമല്ലാത്തതിനാലാണ് വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യുന്നത്. മന്ത്രി എന്ന നിലയില്‍ അതിന്റെ ചട്ടക്കൂടില്‍നിന്ന് മാത്രമാണ് ഇക്കാര്യത്തില്‍ താന്‍ പ്രവര്‍ത്തിച്ചതെന്നാണ് നേരത്തെ ഇബ്രാഹിംകുഞ്ഞ് വിജിലന്‍സിനോട് പറഞ്ഞിരുന്നത്.
എന്നാല്‍ ആദ്യ ചോദ്യംചെയ്യലിന് ശേഷം ഇബ്രാഹിംകുഞ്ഞ് പറഞ്ഞ മറുപടികള്‍ വീണ്ടും പരിശോധിക്കുകയും പൊതുമരാമത്ത് ഉദ്യോഗസ്ഥരെ വീണ്ടും വിളിച്ചുവരുത്തി വിജിലന്‍സ് മൊഴിയെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മന്ത്രിയുടെ വാദങ്ങളില്‍ പൊരുത്തക്കേട് കണ്ടെത്തിയതിനാലാണ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിച്ചത്.
പാലാരിവട്ടം പാലത്തിന്റെ നിര്‍മാണത്തിനായി ആര്‍ഡിഎക്‌സ് കമ്പനിക്ക് 8.25 കോടി രൂപ മുന്‍കൂറായി നല്‍കിയതുമായി ബന്ധപ്പെട്ടുള്ള അന്വേഷണമാണ് ഇബ്രാഹിം കുഞ്ഞിനെതിരേ നടക്കുന്നത്. കമ്പനി എംഡി സുമിത് ഗോയല്‍, മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടിഒ സൂരജ് എന്നിവരുടെ മൊഴികള്‍ ഇബ്രാഹിം കുഞ്ഞിന് എതിരായിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍മന്ത്രിയെ ചോദ്യംചെയ്യാന്‍ വിജിലന്‍സ് തീരുമാനിച്ചിരുന്നത്.
content highlights; palarivattom flyover scam: vigilence again interrogate ibrahim kunju
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..