മുട്ടിൽ വര്യാട് മൂന്നു സഹപാഠികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ തകർന്ന കാർ
പാലക്കാട്: കല്‍പ്പറ്റയില്‍ മുട്ടില്‍ വാര്യാട് നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ച വാര്‍ത്ത ശനിയാഴ്ച പുലര്‍ച്ചെ പാലക്കാടിനും തേങ്ങലായി. ഒരേ കോളേജില്‍ ഒരേ ക്ലാസില്‍ പഠിക്കുന്നവരുടെ വിനോദയാത്ര ദുരന്തത്തില്‍ കലാശിച്ചപ്പോള്‍ മുട്ടിക്കുളങ്ങര സ്വദേശി യദുകൃഷ്ണന്റെയും കൊല്ലങ്കോട് അരുവണ്ണൂര്‍പ്പറമ്പ് എസ്. മിഥുന്റെയും വേര്‍പാട് ജില്ലയ്ക്കും വേദനയായി.
കോയമ്പത്തൂര്‍ നെഹ്രു കോളേജില്‍ വിഷ്വല്‍ കമ്യൂണിക്കേഷന്‍ ഡിഗ്രി കോഴ്‌സ് രണ്ടാംവര്‍ഷ വിദ്യാര്‍ഥികളായ ഇരുവരും വയനാട് പുല്‍പ്പള്ളിയിലുള്ള സഹപാഠി അനന്തു വിനോദിന്റെ വീട്ടിലെത്തിയശേഷം ശനിയാഴ്ച പുലര്‍ച്ചെ വിനോദകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനിറങ്ങിയപ്പോഴാണ് കാര്‍ മരത്തിലിടിച്ച് അപകടമുണ്ടായത്. സംഭവത്തില്‍ ഇവരുടെ സഹൃത്ത് അനന്തു വിനോദും മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു.
വെള്ളിയാഴ്ച രാവിലെയാണ് പഠനത്തിരക്ക് മാറ്റിവെച്ച് യദുവും മിഥുനും വയനാട്ടിലേക്ക് പോയത്. വയനാടന്‍പ്രകൃതിയുടെ വശ്യഭംഗി ക്യാമറയില്‍ പകര്‍ത്തുകയെന്ന ലക്ഷ്യവുംകൂടി മനസ്സില്‍ക്കണ്ടായിരുന്നു യാത്ര. വെള്ളിയാഴ്ച രാവിലെ ബസ്മാര്‍ഗം ഒലവക്കോടുവരെയെത്തിയ മിഥുന്‍ അവിടെനിന്ന് യദുവിനെക്കൂട്ടി തീവണ്ടിയില്‍ കോഴിക്കോട്ടെത്തിയാണ് വയനാട്ടിലേക്ക് പോയത്.
യദുവിന്റെയും മിഥുന്റെയും ബന്ധുക്കള്‍ ശനിയാഴ്ച വൈകീട്ടോടെ വയനാട്ടിലെത്തി. ശനിയാഴ്ച പോസ്റ്റുമോര്‍ട്ടം നടത്താനാവാത്തതോടെ ഇരുവരുടെയും മൃതദേഹങ്ങള്‍ സുല്‍ത്താന്‍ ബത്തേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഞായറാഴ്ച രാവിലെ പത്തരയോടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി ഉച്ചതിരിഞ്ഞ് രണ്ടു മൃതദേഹങ്ങളും പാലക്കാട്ടേക്ക് എത്തിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
അച്ഛന്റെ ഓര്‍മകള്‍ മായുംമുമ്പേ
അച്ഛന്‍ കൃഷ്ണന്‍ മരിച്ചതിന്റെ ഓര്‍മകള്‍ മായുംമുമ്പേ യദുകൃഷ്ണന്റെ (21) ദുരന്തവാര്‍ത്തയെത്തിയത് പുതുപ്പരിയാരം മുട്ടിക്കുളങ്ങര മേട്ടിങ്ങല്‍ വീടിന് താങ്ങാവുന്നതിനപ്പുറമായിരുന്നു. ജൂണ്‍ 13-നായിരുന്നു അച്ഛന്‍ കൃഷ്ണന്റെ മരണം. ഒരുമാസം തികയാന്‍ ദിവസങ്ങള്‍മാത്രം ബാക്കിയുള്ളപ്പോഴാണ് കാറപകടത്തിന്റെ രൂപത്തില്‍ യദുവിനെയും കുടുംബത്തിന് നഷ്ടപ്പെട്ടത്.
പുതുപ്പരിയാരം മേഖലയിലെ ഫുട്‌ബോള്‍കളിയിടങ്ങളിലെല്ലാം സജീവമായിരുന്ന യദുകൃഷ്ണന് ഫോട്ടോഗ്രാഫിയിലും ഏറെ താത്പര്യമുണ്ടായിരുന്നെന്ന് കൂട്ടുകാര്‍ പറഞ്ഞു.
ഞായറാഴ്ച ഉച്ചതിരിഞ്ഞ് മുട്ടിക്കുളങ്ങരയിലെ വീട്ടിലെത്തിക്കുന്ന യദുകൃഷ്ണന്റെ മൃതദേഹം പിന്നീട് ചന്ദ്രനഗര്‍ വൈദ്യുതശ്മശാനത്തില്‍ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഗോള്‍വല കാക്കാന്‍ ഇനി മിഥുനില്ല
വയനാട് മുട്ടിലില്‍ കാറപകടത്തില്‍ മരിച്ച കൊല്ലങ്കോട് അരുവന്നൂര്‍പ്പറമ്പ് കുളമട കളത്തില്‍ എം.എസ്. മിഥുന്റെ (21) വിയോഗത്തിലൂടെ നഷ്ടമായത് മികച്ച ഫുട്ബാള്‍കളിക്കാരനെ. കൊല്ലങ്കോട് യോഗിനിമാതാ സ്‌കൂള്‍ റിട്ട. ഓഫീസ് അസിസ്റ്റന്റ് സേതുവിന്റെയും സുഷമയുടെയും മകനായ മിഥുന്‍ സ്‌കൂള്‍പഠനകാലംമുതല്‍ക്കുതന്നെ ഫുട്‌ബോളില്‍ കമ്പമുള്ള കുട്ടിയായിരുന്നു. കൊല്ലങ്കോട് ബി.എസ്.എസ്. സ്‌കൂള്‍ മൈതാനിയില്‍ സ്പാര്‍ക്ക് ക്ലബ്ബിന്റെ ശിക്ഷണത്തില്‍ കളിച്ചുതുടങ്ങിയ മിഥുന്‍ സ്പാര്‍ക്കിന്റെ മികച്ച കളിക്കാരനും ഗോളിയുമായി മാറി. ജില്ലയ്ക്കകത്തും പുറത്തുമായി നടന്ന ടൂര്‍ണമെന്റുകളിലും മിഥുന്‍ സ്പാര്‍ക്കിന്റെ ഗോള്‍വല കാത്തിട്ടുണ്ട്.
ജില്ലാ സബ് ജൂനിയര്‍ താരമായിരുന്ന മിഥുന്‍ അക്കാദമി ലീഗ് ഫുട്‌ബോള്‍ മത്സരത്തില്‍ പാലക്കാട് ടാലന്റ് അക്കാദമിയുടെ ഗോള്‍വല കാത്തു. ടീം ചാമ്പ്യന്മാരുമായി. കൊച്ചിയില്‍ നടന്ന രാംകോ ട്രോഫി മത്സരത്തിലും ജില്ലയ്ക്കുവേണ്ടി മിഥുന്‍ ജേഴ്സിയണിഞ്ഞു. ഫുട്‌ബോളിനൊപ്പം ഫോട്ടോഗ്രാഫിയിലും മിഥുന്‍ തത്പരനായിരുന്നെന്ന് സുഹൃത്ത് സൂരജ് പറയുന്നു. കൊല്ലങ്കോട്ടെ വീട്ടിലെത്തിക്കുന്ന മിഥുന്റെ മൃതദേഹം ഞായറാഴ്ച സംസ്‌കരിക്കും.
Content Highlights: Palakkad Nehru college students died in wayanad muttil car accident


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..