പി.ജയരാജൻ |ഫോട്ടോ:മാതൃഭൂമി
കോഴിക്കോട്: കര്‍ക്കടകവാവ് ബലിയിടുന്നവരെ സഹായിക്കാന്‍ രംഗത്തിറങ്ങണമെന്ന പി.ജയരാജന്റെ ആഹ്വാനം വിവാദമായതോടെ വിശദീകരണവുമായി പി.ജയരാജന്‍ വീണ്ടും രംഗത്തെത്തി.ജൂലായ് ഇരുപത്തിയേഴിന്റെ ഫേസ്ബുക് പേജിലെ കുറിപ്പില്‍ പിതൃ തര്‍പ്പണം നടത്താനെത്തുന്ന വിശ്വാസികളുടെ തോന്നലുകളെ കുറിച്ചാണ് പ്രതിപാദിച്ചത്.ആ ഭാഗം അന്ധവിശ്വാസത്തെ പ്രോല്‍സാഹിപ്പിക്കുന്നതായി ചില സഖാക്കള്‍ ചൂണ്ടിക്കാണിച്ചു, പാര്‍ട്ടിയും ശ്രദ്ധയില്‍ പെടുത്തി. അത് ഞാന്‍ ഉദ്ദേശിച്ചതെ അയിരുന്നില്ലെന്നും പി.ജയരാജന്‍ പറഞ്ഞുഫെയ്‌സ്ബുക്കിലൂടെയാണ് ജയരാജന്റെ വിശദീകരണം.
തെറ്റിദ്ധാരണ ഉണ്ടാക്കി എന്ന പാര്‍ട്ടിയുടെ വിമര്‍ശനം അംഗീകരിക്കുന്നു. വ്യക്തിപരമായി ആചാരങ്ങളിലോ അനുഷ്ഠാനങ്ങളിലോ പങ്കെടുക്കാറില്ല. ഞങ്ങളുടെ വീട്ടില്‍ പൂജാമുറിയോ, ആരാധനയോ ഇല്ല. ജീവിതത്തില്‍ ചെറുപ്പകാലത്തിന് ശേഷം ഭൗതികവാദ നിലപാടില്‍ തന്നെയാണ് ഇതേവരെ ഉറച്ച് നിന്നത്. എന്നാല്‍ വിശ്വാസികള്‍ക്കിടയില്‍ വര്‍ഗീയ ശക്തികള്‍ നടത്തുന്ന ഇടപെടലുകളില്‍ ജാഗ്രത വേണമെന്ന എന്റെ അഭിപ്രായമാണ് ആ പോസ്റ്റില്‍ രേഖപ്പെടുത്തിയിരുന്നതെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി.
നാലു വര്‍ഷമായി കണ്ണൂര്‍ പയ്യാമ്പലം കടപ്പുറത്ത് ഞാനടക്കം നേതൃത്വം കൊടുക്കുന്ന ഐ.ആര്‍.പി.സി.യുടെ ഹെല്‍പ് ഡെസ്‌ക് പിതൃ തര്‍പ്പണത്തിന് എത്തുന്നവര്‍ക്ക് സേവനം നല്‍കി വരുന്നുണ്ട്. ഇത്തവണയും അത് ഭംഗിയായി നിര്‍വ്വഹിച്ചു. ഇത്തരം ഇടപെടലുകള്‍ ആവശ്യമാണെന്നും ജയരാജന്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..