പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: കുട്ടിയെ ദത്ത് നൽകിയ വിഷയത്തിൽ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.
ഒക്ടോബർ 22ന് രാത്രിയാണ് കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കിട്ടുന്നത്. അന്ന് രാത്രി തന്നെ കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടു പോയി പരിശോധിച്ച് 'ലിംഗമാറ്റം' നടത്തി. രേഖകളിൽ ആൺകുട്ടിയെ പെൺകുട്ടിയാക്കി മാറ്റി. ഇതിൽ തന്നെ ഗൂഡാലോചന നടന്നിട്ടുണ്ട്. ഇക്കാര്യം അറിഞ്ഞു കൊണ്ട് തന്നെ ഓഗസ്റ്റ് 7-ാം തീയതി ആന്ധ്രയിലെ ദമ്പതിമാർക്ക് അനുപമയുടെ കുട്ടിയെ ദത്ത് നൽകി.
ഓഗസ്റ്റ് 11ന് വീണ്ടും കുട്ടിയെ അന്വേഷിച്ച് അനുപമ ചെന്നപ്പോൾ ബന്ധപ്പെട്ടവർ ഒരു മറുപടിയും നൽകിയില്ല. അമ്മ കുട്ടിയെ അന്വേഷിച്ച് വന്നതിന് ശേഷം, ഓഗസ്റ്റ് 16-ാം തീയതി ദത്ത് കൊടുത്തത് സ്ഥിരപ്പെടുത്താൻ കോടതിയിൽ സത്യവാങ്മൂലം നൽകുകയും ചെയ്തു. ഇങ്ങനെ തുടക്കം മുതൽ അവസാനം വരെ നടത്തിയ കാര്യങ്ങൾ നിയമവിരുദ്ധമാണെന്ന് സതീശന്‍ ആരോപിച്ചു.
യഥാർത്ഥത്തിൽ ചെയ്യേണ്ടിയിരുന്നത് താൽക്കാലികമായ ദത്ത് നടപടികൾ പിൻവലിച്ച് കുട്ടിയെ ആന്ധ്രയിൽ നിന്ന് വരുത്തി ഡിഎൻഎ പരിശോധന നടത്തുക എന്നതായിരുന്നു. എന്നാൽ ചൈൽഡ് വെൽഫയർ കമ്മിറ്റിയോ (സി.ബ്ല്യു.സി) ശിശുക്ഷേമ സമിതിയോ അത് ചെയ്തില്ല. അതിന് പകരം ഒക്ടോബർ 23-ാം തീയതി അവിടെ വന്ന വേറൊരു കുട്ടിയുടെ ഡിഎൻഎ പരിശോധന നടത്തി അനുപമയുടെ കുട്ടി അല്ല എന്ന് പറയുകയായിരുന്നു.
കുഞ്ഞുങ്ങളെ ദത്തെടുക്കലിനും കുഞ്ഞുങ്ങളെ സ്വീകരിക്കലിനും കാർക്കശമായ നടപടിക്രമങ്ങളുണ്ട്. എന്നാൽ നിയമ വ്യവസ്ഥകള്‍ കാറ്റിൽ പറത്തിക്കൊണ്ട് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറി അടക്കമുള്ളവരും അറിഞ്ഞുകൊണ്ട് സിപിഎം നടത്തിയ നടത്തിയ ഗൂഡാലോചനയാണ് കുഞ്ഞിനെ കടത്തിയതിന് പിന്നിൽ. ഇതൊരു മനുഷ്യക്കടത്താണെന്നും വി.ഡി സതീശൻ ആരോപിച്ചു.
Content Highlights: Opposition leader VD Satheesan statement about Anupama's child


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..