വി.ഡി സതീശൻ| ഫോട്ടോ: മാതൃഭൂമി സ്ക്രീൻഗ്രാബ്
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കം തള്ളിയ സാഹചര്യത്തില്‍ മന്ത്രി വി.ശിവന്‍കുട്ടി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
നിയമസഭയില്‍ നടക്കുന്ന ആക്രമസംഭവങ്ങളില്‍ എം.എല്‍.എമാര്‍ക്ക് ലഭിക്കുന്ന യാതൊരു പ്രിവിലേജും ഉണ്ടാകില്ലെന്ന് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാതെ സുപ്രീംകോടതി ഉത്തരവിട്ടിരിക്കുകയാണ്. ഈക്കാര്യം നേരത്തെ യു.ഡി.എഫ് ഉന്നയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ സഭയിലെ ഒരു മന്ത്രിയും ഒരു എം.എല്‍.എയും ഉള്‍പ്പെടെ ആറ് പേര് വിചാരണ നേരിടേണ്ട സ്ഥിതിയാണ്. വിചാരണ നേരിടാന്‍ സുപ്രീം കോടതി അന്തിമ വിധി പ്രസ്താവിച്ച സാഹചര്യത്തില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി സ്ഥാനം രാജിവെയ്ക്കണം. വിചാരണ നേരിടുന്ന ഒരു മന്ത്രിസഭയില്‍ ഉള്ളത് അംഗീകരിക്കാന്‍ കഴിയില്ല.
മന്ത്രിയുടെ രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. സ്വര്‍ണകള്ളക്കടത്തും മറ്റ് കേസുകളുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന പേരുകള്‍ ഡി.വൈ.എഫ്.ഐയുടെയും സി.പി.എം പ്രവര്‍ത്തകരുടെയും പേരാണ്.
നിയമസഭയിലെ അംഗങ്ങള്‍ക്ക് പ്രിവിലേജ് ഉണ്ടെങ്കില്‍ ഒരു നിയമസഭാ അംഗം മറ്റൊരു നിയമസഭാ അംഗത്തെ കുത്തികൊന്നാല്‍ കേസെടുക്കാന്‍ കഴിയില്ലെ എന്നാണ് തങ്ങള്‍ നേരത്തെ ചോദിച്ചത്. ഇത് തന്നെയാണ് സുപ്രീംകോടതി ആവര്‍ത്തിച്ചത്.
ഒരു നിയമസഭാ അംഗം മറ്റൊരു അംഗത്തെ വെടിവെച്ച് കൊന്നാല്‍ അത് കുറ്റമാണ്. അതിലൊരു പ്രിവിലേജുമില്ല. സഭയ്ക്ക് അകത്തും പുറത്തും ഏതൊരു പൗരന് എന്ത് കുറ്റം ചെയ്താലും അത് തെറ്റാണെന്നും സതീശന് പറഞ്ഞു
കേസ് നടത്താന്‍ ചെലവഴിച്ചത് ജനങ്ങളുടെ പണം: മുഖ്യമന്ത്രി മറുപടി പറയണം-കെ.സുധാകരന്
കയ്യാങ്കളി കേസില്‍ സുപ്രീം കോടതിയുടെ വിധി ചരിത്രത്തിന്റെ ഭാഗമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് അഭിപ്രായപ്പെട്ടു. അന്ന് നിയമസഭയില്‍ നടന്നത് ജനകീയ സമരമല്ലെന്നും അദ്ദേഹം പറഞ്ഞു
നിയമസഭയ്ക്കുള്ളില്‍ ഒരു പെരുമാറ്റച്ചട്ടമുണ്ട്. പരിരക്ഷ ആവശ്യപ്പെടാന്‍ സാധിക്കുന്ന സംഭവങ്ങളുമുണ്ട്. പക്ഷെ ക്രിമിനല്‍ കുറ്റം പരിരക്ഷ അവകാശപ്പെടാവുന്ന കുറ്റമല്ല എന്ന കോടതിയുടെ നിരീക്ഷണം തന്നെയാണ് ഭരണഘടന ചൂണ്ടിക്കാണിക്കുന്നതെന്നും സുധാകരന് പറഞ്ഞു.
കേരളത്തിലെ ക്രിമിനലുകളെ സംരക്ഷിക്കാനുള്ള കേസ് നടത്താന്‍ എത്ര കോടി രൂപ സര്‍ക്കാര്‍ ചിലവഴിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി കണക്ക് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ക്ക് പിന്തുണ നല്കാന് കേസ് നടത്തി സര്‍ക്കാര്‍ ചിലവഴിക്കുന്നത് ജനങ്ങളുടെ പണമാണെന്ന് മുഖ്യമന്ത്രി ഓര്‍മ്മിക്കണമെന്ന് സുധാകരന് പറഞ്ഞു.
കോടതിവിധി സര്‍ക്കാരിനേറ്റ തിരിച്ചടി, ശിവന്‍കുട്ടി രാജിവെക്കണം- ചെന്നിത്തല
നിയമസഭാ കയ്യാങ്കളിക്കേസിലെ സുപ്രീം കോടതിവിധി സര്‍ക്കാരിന് കനത്ത തിരിച്ചടിയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കം അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമായ നടപടിയാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. ഈ നിയമപോരാട്ടത്തിന് നാലുവര്‍ഷം നേതൃത്വം കൊടുത്ത ഒരാളെന്ന നിലയില്‍ പൂര്‍ണ സംതൃപ്തിയുണ്ട്. വിചാരണ നേരിടുന്ന മന്ത്രി, ആ സ്ഥാനത്ത് തുടരുന്നത് ജനാധിപത്യത്തിന് തീരാകളങ്കം ആയിരിക്കും. അതിനാല്‍, വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി കോടതിവിധി മാനിച്ച് സ്ഥാനത്തുനിന്ന് രാജിവെച്ച് മാറിനിന്ന് വിചാരണ നടപടികള്‍ നേരിടണം. മുഖ്യമന്ത്രി അദ്ദേഹത്തോട് രാജി ആവശ്യപ്പെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ontent Highlights: opposition demands resignation of v.sivankutty
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..