ഓപ്പറേഷന്‍ അരിക്കൊമ്പന്‍; വിപുലമായ ഒരുക്കം,144 പ്രഖ്യാപിക്കും,24ന് മോക്ഡ്രില്‍,25ന് മയക്കുവെടി


2 min read
Read later
Print
Share

അരിക്കൊമ്പൻ (File Photo)

മൂന്നാര്‍: 'ഓപ്പറേഷന്‍ അരിക്കൊമ്പന്‍' ആക്ഷന്‍ പ്ലാന്‍ ചര്‍ച്ചചെയ്യുന്നതിന് കളക്ടര്‍ ഷീബാ ജോര്‍ജിന്റെയും സി.സി.എഫ്. ആര്‍.എസ്. അരുണിന്റെയും നേതൃത്വത്തില്‍ മൂന്നാറില്‍ യോഗം ചേര്‍ന്നു. 25-ന് ആനയെ മയക്കുവെടിവെച്ച് പിടികൂടാനാണ് തീരുമാനം. ഇതിന് മുന്നോടിയായി 24-ന് മോക്ഡ്രില്‍ നടത്തും. വ്യത്യസ്ത ടീമുകള്‍ ഏത് രീതിയില്‍ പ്രവര്‍ത്തിക്കണമെന്നുള്ള നിര്‍ദേശം ആ സമയത്ത് നല്‍കും.

ആനയെ പിടിക്കുന്നതിന് ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ 71 പേരും, സുരേന്ദ്രന്‍, കുഞ്ചു, സൂര്യ എന്നീ കുങ്കിയാനകളുമെത്തും. വിക്രം എന്ന കുങ്കിയാനയെ എത്തിച്ചുകഴിഞ്ഞു. രണ്ടുദിവസത്തിനകം ദൗത്യസംഘത്തിലെ മുഴുവന്‍ ആളുകളും എത്തുമെന്നാണ് കരുതുന്നത്.

വിപുലമായ ഒരുക്കം

വനം, റവന്യൂ, പോലീസ്, മോട്ടോര്‍ വാഹനവകുപ്പുകളും വൈദ്യുതി ബോര്‍ഡും ദൗത്യത്തിലുണ്ട്. 25-ന് ചിന്നക്കനാല്‍ ശാന്തന്‍പാറ പഞ്ചായത്തുകളിലെ ചില വാര്‍ഡുകളില്‍ 144 പ്രഖ്യാപിക്കും.

ചിന്നക്കനാല്‍ വിലക്ക്, ബി. എല്‍. റാം ഭാഗങ്ങളില്‍ ഗതാഗതം നിരോധിക്കും. 301 കോളനി, സിങ്കുകണ്ടം പ്രദേശങ്ങളിലെ ആളുകളെ മാറ്റിപ്പാര്‍പ്പിക്കും. പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളെ സുരക്ഷിതരായി പരീക്ഷാകേന്ദ്രങ്ങളിലെത്തിക്കും.

അങ്കണവാടികള്‍ക്കും ചെറിയ ക്ലാസുകളിലെ കുട്ടികള്‍ക്കും അവധി നല്‍കും. ജനത്തിരക്ക് ഒഴിവാക്കാന്‍ പോലീസിന് പ്രത്യേക നിര്‍ദേശം നല്‍കി. രണ്ട് ആംബുലന്‍സുകള്‍ ഉള്‍പ്പെടുന്ന വൈദ്യസഹായ സംഘം, അഗ്‌നിരക്ഷാസേന എന്നിവയുടെ സേവനം ആവശ്യപ്പെട്ടിട്ടുണ്ട്.

25-ന് പുലര്‍ച്ചെ നാലിന് ദൗത്യം ആരംഭിക്കും. 11-ന് മുമ്പ് ആനയെ മയക്കുവെടിവെയ്ക്കും. അന്ന് പിടികൂടാന്‍ സാധിച്ചില്ലെങ്കില്‍ പിറ്റേദിവസവും ദൗത്യംതുടരും. മുന്‍കൂട്ടി തീരുമാനിച്ച സ്ഥലങ്ങളിലെത്തി മാത്രമേ മയക്കുവെടിവെയ്ക്കൂ. കാഴ്ചക്കാരെയോ, വീഡിയോ വ്‌ലോഗര്‍മാരെയോ ഈ ഭാഗത്തേക്ക് വിടില്ല.

പിടികൂടിയാല്‍ അടിമാലിവഴി കോടനാട്ടേക്ക് കൊണ്ടുപോകും. സബ്കളക്ടര്‍ രാഹുല്‍ കൃഷ്ണശര്‍മ, ഡി.എഫ്.ഒ. രമേഷ് ബിഷ്‌ണോയ്, എ.സി.എഫ്. ഷാന്‍ട്രി ടോം, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചിന്നക്കനാലില്‍ യോഗം ഇന്ന്

ചിന്നക്കനാല്‍ പഞ്ചായത്തില്‍ ബുധനാഴ്ച വൈകീട്ട് മൂന്നിന് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, തോട്ടം ഉടമകള്‍, റിസോര്‍ട്ട് ഉടമകള്‍ എന്നിവരുടെ യോഗംചേര്‍ന്ന് ജനങ്ങളുടെ സഹകരണം ഉറപ്പുവരുത്തും. ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നത് സംബന്ധിച്ചും തീരുമാനമെടുക്കും.

അരിക്കൊമ്പനെ കാത്തിരിക്കുമ്പോൾ എത്തിയത്

ചിന്നക്കനാൽ: അരിക്കൊമ്പനെ തളയ്ക്കാനെത്തിച്ച കുങ്കിയാന വിക്രത്തിന്റെ ചൂരുപിടിച്ച് ആനയിറങ്കൽ അണക്കെട്ട് നീന്തിക്കടന്ന് ചക്കക്കൊമ്പനെത്തി. കുങ്കിയാനയെ സിമന്റുപാലത്തിന് സമീപത്തെ ഏലത്തോട്ടത്തിലാണ് തളച്ചിരിക്കുന്നത്. ഇതിന്റെ 500 മീറ്റർ അടുത്തുവരെ ചക്കക്കൊമ്പൻ എത്തി. വിവരമറിഞ്ഞതോടെ, വിക്രത്തിന്റെ പാപ്പാന്മാരായ മണിയും കുമാറും അവിടേക്കെത്തി. ഇവരും വനംവകുപ്പ് വാച്ചർമാരും അർ.ആർ.ടി. അംഗങ്ങളും ചേർന്ന് ഒച്ചവെച്ച് ചക്കക്കൊമ്പനെ തുരത്തി. എങ്കിലും ചക്കക്കൊമ്പൻ ഈ പ്രദേശം വിട്ടുപോയിട്ടില്ല.

ചൊവ്വാഴ്ച രാവിലെ 8.30-ഓടെയാണ് ചക്കക്കൊമ്പനെ ആനയിറങ്കൽ അണക്കെട്ടിന്റെ മറുകരയിൽ കണ്ടത്. തുടർന്ന് വനംവകുപ്പ് വാച്ചർമാർ നിരീക്ഷണം തുടങ്ങി. കാട്ടാന, വെള്ളം കുടിച്ച് മടങ്ങുമെന്നാണ് കരുതിയത്. എന്നാൽ, നിമിഷനേരംകൊണ്ട് നീന്തി മറുകരയിൽ ചെല്ലുകയായിരുന്നു. ചക്കക്കൊമ്പൻ ഇപ്പോൾ തേൻപാറയ്ക്ക് സമീപമുള്ള ചോലയിലുണ്ട്. വനംവകുപ്പ് വാച്ചർമാർ നിരീക്ഷണം തുടരുന്നു. ചക്കക്കൊമ്പൻ ഇവിടെ തുടർന്നാൽ അത് അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യത്തിന് വെല്ലുവിളിയാകും. അതേസമയം, അരിക്കൊമ്പൻ ഒരു പിടിക്കും രണ്ട് കുട്ടിയാനയ്ക്കുമൊപ്പം പെരിയകനാൽ ടോപ്പിലുണ്ട്. ചക്കക്കൊമ്പന്‍റെ സാന്നിധ്യമുള്ളതിനാൽ, പിടിയാനയ്ക്കും കുട്ടിയാനകൾക്കുമൊപ്പം അരിക്കൊമ്പൻ സിമന്റുപാലം മേഖലയിലേക്ക് എത്താൻ സാധ്യതയില്ലെന്നാണ് വിലയിരുത്തുന്നത്. ഈ സാഹചര്യം തുടർന്നാൽ വനംവകുപ്പിന് മറ്റുപദ്ധതികളെക്കുറിച്ച് ചിന്തിക്കേണ്ടിവരും. മൊട്ടവാലൻ എന്ന കാട്ടാനയും ബി.എൽ.റാവ് മേഖലയിലുണ്ടെന്നാണ് വനംവകുപ്പ് നൽകുന്ന വിവരം.

Content Highlights: Operation Arikomban

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Saji Cheriyan

1 min

'ന്യായമായ ശമ്പളം നല്‍കുന്നുണ്ട്, പിന്നെന്തിന് ഈ നക്കാപിച്ച?'; കൈക്കൂലിക്കാര്‍ക്കെതിരെ സജി ചെറിയാന്‍

May 29, 2023


Pinarayi

3 min

മത ചടങ്ങാക്കി മാറ്റി;ഇന്ന് പാര്‍ലമെന്റില്‍ നടന്നത് രാജ്യത്തിന് ചേരാത്ത പ്രവൃത്തികള്‍- മുഖ്യമന്ത്രി

May 28, 2023


mb rajesh, modi

4 min

'ഫാസിസത്തിന്റെ അധികാരദണ്ഡ് പതിച്ചു, ജനാധിപത്യത്തിന്റെ (അ)മൃതകാലത്തിലേക്കുള്ള പ്രയാണം ആരംഭിച്ചു'

May 28, 2023

Most Commented