ഉമ്മൻചാണ്ടി | Photo - Mathrubhumi archives
തിരുവനന്തപുരം: ഏറ്റവും മികച്ച ചികിത്സയാണ് കുടുംബവും പാര്‍ട്ടിയും നല്‍കിയതെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മകന്‍ ചാണ്ടി ഉമ്മന്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റുചെയ്ത വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഉമ്മന്‍ചാണ്ടിക്ക് ചികിത്സ വൈകുന്നുവെന്ന മാധ്യമവാര്‍ത്തകള്‍ക്കിടെയാണ് മകന്‍ വീഡിയോ പങ്കുവെച്ചത്.
തുടര്‍ച്ചികിത്സ നിഷേധിക്കുന്നുവെന്ന പ്രചാരണവും അദ്ദേഹം നിഷേധിച്ചു. ചികിത്സയില്‍ യാതൊരു വീഴ്ചയുമില്ല. ഇത്തരമൊരു പ്രചാരണമുണ്ടാകാനുള്ള സാഹചര്യമെന്താണെന്ന് അറിയില്ലെന്നും ഇതൊക്കെ തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും ഉമ്മന്‍ചാണ്ടി പറയുന്നു.
വിദേശത്തെയും ബെംഗളൂരുവിലെയും ചികിത്സയ്ക്കുശേഷം ഉമ്മന്‍ചാണ്ടിക്ക് തുടര്‍ച്ചികിത്സ നല്‍കുന്നില്ലെന്ന പ്രചാരണത്തെ എതിര്‍ത്ത് ചാണ്ടി ഉമ്മന്‍ ഫെയ്സ്ബുക്ക് കുറിപ്പിട്ടിരുന്നു. ജര്‍മനിയിലെ ലേസര്‍ സര്‍ജറിക്ക് ശേഷം ബെംഗളൂരുവില്‍ ഡോ. വിശാല്‍ റാവുവിന്റെ നേതൃത്വത്തിലാണ് ചികിത്സ. തുടര്‍ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണെന്നും ചാണ്ടി ഉമ്മന്റെ കുറിപ്പിലുണ്ട്.
മുഖ്യമന്ത്രി ഇടപെടണമെന്ന് ബന്ധുക്കള്‍
ഉമ്മന്‍ചാണ്ടിക്ക് തുടര്‍ച്ചികിത്സ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സഹോദരനുള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനംനല്‍കി. ആരോഗ്യനില മോശമാവുകയാണ്. മുന്‍മുഖ്യമന്ത്രിയെന്നനിലയില്‍ ചികിത്സ ഉറപ്പാക്കേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. സഹോദരന്‍ അലക്‌സ് വി. ചാണ്ടി അടക്കമുള്ള 42 പേര്‍ ഒപ്പിട്ട നിവേദനം ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, സ്പീക്കര്‍ എ.എന്‍. ഷംസീര്‍ എന്നിവര്‍ക്കും നല്‍കി.
Content Highlights: Oommen Chandi treatment CM Pinarayi Vijayan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..