ദിവ്യ എസ്. അയ്യർ, ഷീബാ ജോർജ്, നവജ്യോത് ഖോസ, മൃൺമയി ജോഷി, ഹരിതാ വി. കുമാർ, ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, എ. ഗീത, പി.കെ. ജയശ്രീ.| Photo: Mathrubhumi Library, www.facebook.com|collectorkottayam.
ഉദ്യോഗസ്ഥതലത്തിലെ അഴിച്ചുപണിക്കു പിന്നാലെ സംസ്ഥാനത്തെ വനിതാകളക്ടര്‍മാരുടെ എണ്ണം ഒന്‍പതായി. ഇന്നലെ രണ്ടു ജില്ലകളില്‍ കൂടി വനിതാ കളക്ടര്‍മാരെ നിയമിച്ചിരുന്നു. വയനാട്, കൊല്ലം ജില്ലകള്‍ക്കാണ് ഇന്നലെ പുതിയ വനിതാ കളക്ടര്‍മാരെ ലഭിച്ചത്.
എന്‍ട്രന്‍സ് കമ്മിഷണര്‍ ആയിരുന്ന എ. ഗീതയാണ് പുതിയ വയനാട് കളക്ടര്‍. എറണാകുളം ജില്ലാ വികസന കമ്മിഷണര്‍ ആയിരുന്ന അഫ്‌സാന പര്‍വീണ്‍ ആണ് കൊല്ലം ജില്ലയുടെ പുതിയ കളക്ടര്‍.
സംസ്ഥാനത്തെ വനിത കളക്ടര്‍മാര്‍:
തിരുവനന്തപുരം - നവ്‌ജ്യോത് ഖോസ
കൊല്ലം- അഫ്‌സാന പര്‍വീണ്‍
പത്തനംതിട്ട-ഡോ.ദിവ്യാ എസ്.അയ്യര്‍
കോട്ടയം-ഡോ.പി.കെ.ജയശ്രീ
ഇടുക്കി - ഷീബ ജോര്‍ജ്
തൃശൂര്‍ - ഹരിത വി.കുമാര്‍
പാലക്കാട്- മൃണ്‍മയി ജോഷി
വയനാട്- എ.ഗീത
കാസര്‍കോട് - ഭണ്ഡാരി സ്വാഗത് രണ്‍ബീര്‍ചന്ദ്
കളക്ടര്‍ ദമ്പതിമാര്‍
കൊച്ചി: 'ഹലോ കൊല്ലം കളക്ടറല്ലേ... ഇത് എറണാകുളം കളക്ടറാണ്...' ഭാര്യയും ഭര്‍ത്താവും ഫോണില്‍ ഇങ്ങനെ സംസാരിക്കുന്നതിന്റെ കൗതുകമൊന്നു വേറെയല്ലേ.
കൊല്ലം-എറണാകുളം കളക്ടറേറ്റുകള്‍ തമ്മില്‍ കഷ്ടിച്ച് 150 കിലോമീറ്ററേ ദൂരമുള്ളു. ഈ ദൂരത്തിലിരുന്ന് രണ്ടു ജില്ലകളുടെയും സാരഥ്യം വഹിക്കുക ഇനി ഭാര്യയും ഭര്‍ത്താവുമായിരിക്കും. എറണാകുളം കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ ഭാര്യ അഫ്സാന പര്‍വീണാണ് പുതിയ കൊല്ലം കളക്ടറായി ചുമതലയേല്‍ക്കുക. നിലവില്‍ എറണാകുളം ജില്ല ഡെവലപ്മെന്റ് കമ്മിഷണറാണ് അഫ്സാന.

എറണാകുളം കളക്ടറായി ജാഫര്‍ മാലിക് എത്തുന്നതിനും ഒരു വര്‍ഷം മുമ്പേ കളക്ടറേറ്റിലെത്തിയതാണ് അഫ്സാന. ജില്ലയുടെ ഡെവലപ്മെന്റ് കമ്മിഷണറായി പ്രവര്‍ത്തിച്ചു വരുന്നതിനിടെയായിരുന്നു ജാഫര്‍ മാലിക് കളക്ടറായെത്തിയത്. കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് സി.ഇ.ഒ. പദവിയില്‍നിന്നു ഭര്‍ത്താവ് കളക്ടറായപ്പോള്‍ സ്മാര്‍ട്ട് മിഷന്റെ അധികച്ചുമതല അഫ്സാനയ്ക്കായിരുന്നു. ഇതിനൊപ്പം മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെയും ചുമതലയുണ്ടായിരുന്നു. ഒരു വര്‍ഷത്തിലേറെയായി കാക്കനാടാണ് ഇരുവരും താമസം. ഇനി കൊല്ലത്തും എറണാകുളത്തുമായി ഇരുവരും മാറേണ്ടി വരും.
കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് സി.ഇ.ഒ. പദവിയിലേക്ക് മുന്‍ തൃശ്ശൂര്‍ കളക്ടറായിരുന്ന എസ്. ഷാനവാസ് നിയമിതനായി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു മിഷന്‍ ഡയറക്ടറാണ് നിലവില്‍. വൈറ്റില മൊബിലിറ്റി ഹബ്ബിന്റെയും മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെയും മാനേജിങ് ഡയറക്ടറുടെ പൂര്‍ണ ചുമതലയും ഷാനവാസിന് നല്‍കിയിട്ടുണ്ട്.
content highlights: now kerala have nine woman district collectors
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..