
മിലേന സാൽവിനി | Photo: Twitter/@IndiaembFrance
ചെറുതുരുത്തി: കലാമണ്ഡലത്തിലെ ആദ്യകാല വിദേശ കലാപഠിതാക്കളില്‍ പ്രമുഖയും കലാഗവേഷകയുമായ പത്മശ്രീ മിലേന സാല്‍വിനി (84) പാരിസില്‍ അന്തരിച്ചു.1965-ല്‍ കഥകളി പഠിക്കാനായി ഫ്രാന്‍സില്‍ നിന്ന് സ്കോളര്‍ഷിപ്പോടെ കലാമണ്ഡലത്തില്‍ എത്തിയ മിലേന പിന്നീട് ഭാരതീയ ശാസ്ത്രീയകലകളുടെ പരിപോഷകയും പ്രചാരകയുമായി.
മിലേനയുടെ ക്ഷണം സ്വീകരിച്ച് 1967-ല്‍ പതിനേഴംഗ കഥകളി സംഘം നടത്തിയ യൂറോപ്പ് പര്യടനം കലാമണ്ഡലത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. 1975-ല്‍ മിലേനയും ജീവിതപങ്കാളി റോജര്‍ ഫിലിപ്പ്സും ചേര്‍ന്ന് പാരീസില്‍ മണ്ഡപ സെന്റര്‍ ഫോര്‍ ക്ലാസിക്കല്‍ ഡാന്‍സ് എന്ന വിദ്യാലയം സ്ഥാപിച്ചു. ഇതിന്റെ ആഭിമുഖ്യത്തില്‍ 1980-ലും 1999-ലും കലാമണ്ഡലം നടത്തിയ വിദേശപരിപാടികള്‍ കൂടിയാട്ടത്തെ ലോകപ്രശസ്തമാക്കി.
2001-ല്‍ കൂടിയാട്ടത്തിന് യുനെസ്കോയുടെ അംഗീകാരം നേടിക്കൊടുത്തതില്‍ മിലേനയുടെ പങ്ക് നിര്‍ണായകമാണ്. കഥകളിക്ക് നല്കിയ സംഭാവന പരിഗണിച്ച് 2019-ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചു.
മിലേനയുടെ വേര്‍പാടില്‍ പ്രധാനമന്തിര നരേന്ദ്ര മോദി ഉള്‍പ്പെടെ രാഷ്ട്രീയ, കലാരംഗത്തുള്ള പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.
'ഇന്ത്യന്‍ സംസ്കാരത്തോടുള്ള അഭിനിവേശത്തിന്റെ പേരില്‍ മിലേന സാല്‍വിനി ഓര്‍മ്മിക്കപ്പെടും. ഫ്രാന്‍സിലുടനീളം കഥകളിയെ കൂടുതല്‍ ജനകീയമാക്കാന്‍ അവര്‍ നിരവധി ശ്രമങ്ങള്‍ നടത്തി. അവരുടെ വിയോഗത്തില്‍ ഞാന്‍ വ്യസനിക്കുന്നു. ആത്മാവിന് ശാന്തി ലഭിക്കട്ടെ.' -പ്രധാനമന്ത്രി ട്വീറ്റില്‍ വ്യക്തമാക്കി.
കലാമണ്ഡലത്തോട് ജീവിതകാലം മുഴുവന്‍ സൂക്ഷിച്ച ആത്മബന്ധം അനിര്‍വചനീയവും എന്നും സ്മരിക്കേണ്ടതുമാണെന്ന് കലാമണ്ഡലം അധികൃതര്‍ അറിയിച്ചു. കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ ടികെ നാരായണനും ഭരണസമിതി അംഗങ്ങളും അധ്യാപകരും വിദ്യാര്‍ഥികളും ജീവനക്കാരും അനുശോചനം രേഖപ്പെടുത്തി.
Content Highlights: Noted Kathakali Dancer & Padma Shri Recipient Milena Salvini Of France Passes Away
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..