കൊച്ചി: കശാപ്പിനോ കന്നുകാലി ഇറച്ചി വില്‍പനയ്‌ക്കോ നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കേരള ഹൈക്കോടതിയില്‍. കാലിവില്‍പനയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം സ്‌റ്റേ ചെയ്യരുതെന്നും കേന്ദ്രത്തിനായി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
കന്നുകാലി ചന്ത വഴിയുള്ള കാലികളുടെ വില്‍പന കാര്‍ഷിക ആവശ്യത്തിന് മാത്രമാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര വിജ്ഞാപനം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിൽ സിംഗിൾ ബഞ്ച് വാദം കേൾക്കവെയാണ് കേന്ദ്രം ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത്. അതേസമയം, സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിക്കാരെ അനുകൂലിച്ചു.
കേസ് ഹൈക്കോടതി മൂന്നാഴ്ചത്തേക്ക് മാറ്റിവെച്ചു. ഇന്നത്തെ വാദം വിശദമായി പരിശോധിച്ച ശേഷം ഉത്തരവുണ്ടാകുമെന്നും കോടതി പറഞ്ഞു.
കേരള ഹൈക്കോടതിയിൽ രാവിലെ സമാന ഹർജി പരിഗണിച്ച ഡിവിഷൻ ബഞ്ച് കേന്ദ്രത്തിന് അനുകൂലമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. കന്നുകാലിച്ചന്തകളില്‍ മാടുകളെ കശാപ്പിനായി വില്‍ക്കുന്നത് മാത്രമാണ് വിജ്ഞാപനത്തിലൂടെ നിരോധിച്ചതെന്നും ആളുകള്‍ക്ക് വീട്ടില്‍ വളര്‍ത്തുന്ന കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നതിന് തടസ്സമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടയിരുന്നു.
ഇതില്‍ എവിടെയാണ് മൗലികാവകാശങ്ങളുടെ ലംഘനം, എവിടെയാണ് തൊഴിലെടുക്കാനുള്ള അവകാശം ഇല്ലാതാവുന്നത്. വിജ്ഞാപനം വായിക്കുക പോലും ചെയ്യാതെയാണ് ആളുകള്‍ പ്രതിഷേധവുമായി ഇറങ്ങുന്നത്.... ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
അതേസമയം, ചൊവ്വാഴ്ച മദ്രാസ് ഹൈക്കോടതി കേന്ദ്ര വിജ്ഞാപനം നാലാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തിട്ടുണ്ട്.