Pinarayi Vijayan | Photo: Mathrubhumi
തിരുവനന്തപുരം:സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഓഗസ്റ്റ് 13 മുതല്‍ ദേശീയപതാക ഉയരും. ഇതുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികള്‍ നടത്താനും മുഖ്യമന്ത്രി വിളിച്ച ജില്ലാ കളക്ടര്‍മാരുടെ യോഗത്തില്‍ തീരുമാനമായി. ഓഗസ്ത് 13-ന് പതാക ഉയര്‍ത്തി 15 വരെ നിലനിര്‍ത്താം. ഇക്കാലയളവില്‍ രാത്രികാലങ്ങളില്‍ പതാക താഴ്‌ത്തേണ്ടതില്ലെന്ന് ഫ്‌ളാഗ് കോഡില്‍ മാറ്റംവരുത്തിയിട്ടുണ്ട്.
കുടുംബശ്രീ മുഖേന ദേശീയപതാക നിര്‍മിക്കും. ഖാദി, കൈത്തറി മേഖലകളെയും പതാകനിര്‍മാണത്തിന് ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാര്‍ക്കു നിര്‍ദ്ദേശം നല്‍കി. സ്‌കൂള്‍വിദ്യാര്‍ഥികള്‍ മുഖേനയാണ് പ്രധാനമായും പതാകകള്‍ വിതരണം ചെയ്യുക. സ്‌കൂള്‍ക്കുട്ടികളില്ലാത്ത വീടുകളില്‍ പതാക ഉയര്‍ത്താനാവശ്യമായ ക്രമീകരണങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ചെയ്യണം. അത്തരം വീടുകളുടെ എണ്ണമെടുത്ത് തദ്ദേശസ്ഥാപനങ്ങള്‍ കുടുംബശ്രീയെ ഏല്‍പ്പിക്കണം. ഓഗസ്റ്റ് 12-നുള്ളില്‍ പതാകകള്‍ സ്‌കൂളിലും സ്ഥാപനങ്ങളിലും എത്തിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
വീടുകളിലും പൊതുസ്ഥലങ്ങളിലും ഗ്രന്ഥശാലകളിലും മറ്റും പതാക ഉയര്‍ത്തുന്നത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. ഗ്രന്ഥശാലകളിലും ക്ലബ്ബുകളിലും സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യണം. 15-ന് സ്‌കൂളുകളില്‍ പതാക ഉയര്‍ത്തിയ ശേഷം ചെറിയ ദൂരത്തില്‍ ഘോഷയാത്ര നടത്തണം. മുഴുവന്‍ ജീവനക്കാരും ഓഫീസിലെത്തി പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ പങ്കാളികളാവണം. ഘോഷയാത്രയുമാകാം. എല്ലാ ഗ്രാമങ്ങളിലും ഇത്തരത്തില്‍ ഘോഷയാത്ര ആലോചിക്കണം.
സ്‌കൂളുകളിലും സ്ഥാപനങ്ങളിലും ഓഗസ്റ്റ് 10-നുള്ളില്‍ ബാനറുകള്‍ കെട്ടണം. പ്രധാന സ്വാതന്ത്ര്യസമര കേന്ദ്രങ്ങളില്‍ 13 മുതല്‍ ഔദ്യോഗികപരിപാടികള്‍ നടത്തണം. കുട്ടികളെ സ്വാതന്ത്ര്യസമര കേന്ദ്രങ്ങള്‍ സന്ദര്‍ശിപ്പിക്കണം. സ്വാതന്ത്ര്യത്തിലെ തിളക്കമാര്‍ന്ന മുഹൂര്‍ത്തങ്ങള്‍ ഉള്‍പ്പെടുത്തി ബുക്ക്‌ലറ്റ് വിതരണം ചെയ്യണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
Content Highlights: national flag will be hosted in all homes on independence day


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..