എം.വി.ഗോവിന്ദൻ |ഫോട്ടോ:അഭിലാഷ് ചിറക്കടവ്
തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാരിനും പിണറായി വിജയനുമെതിരെ ചരിത്രത്തിലിതുവരെയില്ലാത്ത രീതിയിലുള്ള കടന്നാക്രമണമാണ് കേന്ദ്ര ഏജന്‍സികളും കേരളത്തിലെ ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ട്ടികളും നടത്തുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മുഖ്യമന്ത്രിയ്‌ക്കെതിരെ സുധാകരന്‍ ഉപയോഗിച്ചത് ഫ്യൂഡല്‍ ചട്ടമ്പിയുടെ ഭാഷയാണെന്നും പ്രതിപക്ഷം അദ്ദേഹത്തെ വ്യക്തിപരമായി ആക്ഷേപിക്കുകയാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. ജനകീയ പ്രതിരോധ യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നാം തവണയും ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വരാതിരിക്കാനാണ് പ്രതിപക്ഷം വികസന പ്രവര്‍ത്തനങ്ങള്‍ തടയുന്നതെന്നും എം.വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.
ഈ സാമ്പത്തിക വര്‍ഷം കേരളത്തിനു ലഭിക്കേണ്ടിയിരുന്ന നാല്‍പതിനായിരം കോടി രൂപ കേന്ദ്രം നല്‍കാന്‍ തയ്യാറായില്ല. ജി.എസ്.ടിയുടെ ഭാഗമായി തരേണ്ട നഷ്ടപരിഹാര തുക നല്‍കിയില്ല, കടം വാങ്ങാനുള്ള കേരളത്തിന്റെ അനുപാതം കുറച്ചു. കേരളത്തിനെ കേന്ദ്രം പാടെ അവഗണിക്കുകയാണ്. എയിംസോ കോച്ച് ഫാക്ടറിയോ തരാതെ കേരളത്തിനു കിട്ടേണ്ട ആനുകൂല്യങ്ങളെല്ലാം നിഷേധിക്കുകയാണ്. അദാനിയേയും അംബാനിയേയും വളര്‍ത്താനുള്ള ബോധപൂര്‍വമായ ശ്രമമാണ് കേന്ദ്രസര്‍ക്കാരിന്റേത്. ഇവിടെ സമ്പന്നര്‍ കൂടുതല്‍ സമ്പന്നരും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരുമാകുന്നു. എന്നാല്‍ കേരളത്തില്‍ മൂന്നു വര്‍ഷം കൊണ്ട് അതിദരിദ്രര്‍ ഇല്ലാതെയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍.എസ്.എസ് എല്ലാ രീതിയിലും ഹിന്ദു രാഷ്ട്രമായി ഇന്ത്യയെ മാറ്റാനുള്ള ശ്രമത്തിലാണ്. ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള ഗവര്‍ണറുടെ ശ്രമം ആര്‍.എസ്.എസ് അജണ്ടയിലൂന്നിയാണ്. ഇന്ത്യയെന്നാല്‍ മോദിയും ഇന്ദിരയുമല്ലെന്നും പ്രധാനമന്ത്രി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും എം.വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.
Content Highlights: mv govindan against central government and opposition
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..