കെ. സുരേന്ദ്രൻ | ഫോട്ടോ: മാതൃഭൂമി
ന്യൂഡല്‍ഹി: മുട്ടില്‍ മരംകൊള്ളയില്‍ സിപിഐയ്ക്ക് എതിരേ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സിപിഐ നേതാക്കള്‍ അറിഞ്ഞുകൊണ്ടാണ് ഇത് നടന്നിരിക്കുന്നതെന്നും സിപിഐയുടേയും സിപിഎമ്മിന്റേയും രാഷ്ട്രീയ നേതൃത്വമാണ് വനംകൊള്ളയുടെ ഗുണഭോക്താക്കളെന്നും സുരേന്ദ്രന്‍ പറഞ്ഞു. മരം കൊള്ളയില്‍ പഴയ വനം മന്ത്രിയോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ മിണ്ടാത്തതെന്താണ്? കാനം രാജേന്ദ്രന്റെ മൗനം എന്താണ് തെളിയിക്കുന്നത് ? പരിസ്ഥിതിവാദി എന്ന് പറയുന്ന ബിനോയ് വിശ്വം എന്താണ് മിണ്ടാത്തത് ? എന്തുകൊണ്ടാണ് കൈയ്യിലുണ്ടായിരുന്ന വനം വകുപ്പ് ഒരു ചര്‍ച്ച കൂടാതെ കാനം രാജേന്ദ്രന്‍ വിട്ടുകൊടുത്തത് ? എല്ലാം പ്രതീക്ഷിച്ചിരുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും സുരേന്ദ്രന്‍ ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വിഷയം ക്യാബിനറ്റ് ചര്‍ച്ച ചെയ്തിട്ടുണ്ടോയെന്നും അതല്ലെങ്കില്‍ഒരു ഉദ്യോഗസ്ഥന്‍ മാത്രം എടുത്ത തീരുമാനമാണോ എന്നും സുരേന്ദ്രന്‍ ചോദിച്ചു. കര്‍ഷകരെ സഹായിക്കാനെടുത്ത തീരുമാനം എന്നാണ് പറഞ്ഞത്. കര്‍ഷകരെ സഹായിക്കാനെടുത്ത തീരുനമാനം പിന്നെ എന്തുകൊണ്ടാണ് മൂന്ന് മാസം കഴിഞ്ഞപ്പോള്‍ വേണ്ടന്ന് വെച്ചത് ?. മൂന്ന് മാസത്തേക്ക് മാത്രം കര്‍ഷകരെ സഹായിക്കണമെന്നുള്ളതായിരുന്നോ തീരുമാനം ?. കര്‍ഷകരെ സഹായിക്കാനുള്ള തീരുമാനമായിരുന്നങ്കില്‍ അതിലെ അഴിമതി ഒഴിവാക്കി അത് തുടരാമായിരുന്നല്ലോയെന്നും സംസ്ഥാന സര്‍ക്കാരിന് അഴിമതി ഇല്ലാതാക്കാനുള്ള സംവിധാനം ഇല്ലേ എന്നും അദ്ദേഹം ചോദിച്ചു.
കാല്‍ക്കോടി രൂപ കൈക്കൂലി കൊടുത്താണ് മരങ്ങള്‍ പെരുമ്പാവൂര്‍ വരെ കടത്തിയതെന്ന് മരംമുറി കേസിലെ പ്രധാന കുറ്റവാളി രണ്ട് ദിവസമായി പറയുന്നു. ലോക്ഡൗണ്‍ കാലത്ത് ഒരു പച്ചക്കറി വാങ്ങാന്‍ പോകാന്‍ പോലും സത്യവാങ്മൂലം ഹാജരാക്കേണ്ട സമയത്ത് ഇത്രയും ഭീകരമായ നിലയില്‍ മരം കടത്തിയിട്ട് ആരും അയാളെ ചോദ്യം ചെയ്തില്ലേ ?. കൈക്കൂലി കൊടുത്തു എന്ന് പറഞ്ഞ് എല്ലാ ചാനലുകളിലും വന്നിട്ട് 48 മണിക്കൂര്‍ കഴിഞ്ഞിട്ടും എന്താണ് നടപടി എടുക്കാത്തത് ?
മരംമുറി സര്‍ക്കാരിന്റെ നയപരവും രാഷ്ട്രീയവുമായ തീരുമാനമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് ഇത് നടന്നിരിക്കുന്നത്. ഇത് ഉദ്യോഗസ്ഥരുടെ തലയില്‍കെട്ടിവെച്ച് രക്ഷപെടാം എന്ന് മുഖ്യമന്ത്രി വിചാരിക്കരുത്. ഐഎഎസ് ഉദ്യോഗസ്ഥന്‍ മാത്രമെടുത്ത തീരുമാനമാണെങ്കില്‍ എന്തുകൊണ്ട് അദ്ദേഹത്തെ സസ്‌പെന്റ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിടാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതെന്നും സുരേന്ദ്രന്‍ ചോദിച്ചു.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ആരെയാണ് ഭയപ്പെടുന്നത് ? സത്യസന്ധരായ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നു. മുട്ടിൽ വില്ലേജ് ഓഫീസറെ തിരുവനന്തപുരത്ത് നിന്ന് ഭീഷണിപ്പെടുത്തുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നു. ഈ മരംകടത്ത് തടഞ്ഞ ഉദ്യോഗസ്ഥന് ഭീഷണിയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് മരണം വരെ നടന്നിരിക്കുന്നുവെന്നാണ് തെളിഞ്ഞിരിക്കുന്നത്. ആരുടെ ഇടപെടലാണ് ഇതില്‍ ഉണ്ടായിരിക്കുന്നതെന്നും ആരാണ് ഇതിന് ഒത്താശ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
വീരപ്പന്മാരുടെ ഭരണമാണ് ഇവിടെ നടക്കുന്നതെന്നും കര്‍ണാടകയിലെ വീരപ്പന്റെ പത്ത് ഇരട്ടി വിരപ്പന്മാരാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. മൊബൈല്‍ഫോണ്‍ കൊടുത്തു രണ്ട് ലക്ഷം വാങ്ങി എന്ന പേരില്‍ കള്ളക്കേസ് നടത്തുന്നവര്‍ കാല്‍കോടി കൈക്കൂലി കൊടുത്താണ് മരം കടത്തിയതെന്ന് പറഞ്ഞ് 48 മണിക്കൂര്‍ കഴിഞ്ഞിട്ടും അന്വേഷിക്കാന്‍ പോലീസില്ല, അന്വേഷണ സംഘമില്ല ഒന്നുമില്ല. ഈ ഇരട്ടത്താപ്പ് മുഖ്യമന്ത്രി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlights: Muttil tree felling case: K Surendran againest CPM and CPI
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..