പി.എം.എ. സലാം പി.കെ.കുഞ്ഞാലിക്കുട്ടിക്കും മറ്റുനേതാക്കൾക്കുമൊപ്പം |Photo:facebook.com/iumlkeralastate
മലപ്പുറം: രണ്ടുവര്‍ഷമായി മുസ്ലിം ലീഗിന്റെ സംസ്ഥാന ജനറല്‍സെക്രട്ടറിയുടെ ചുമതലയായിരുന്നു പി.എം.എ. സലാമിന്. ഇനിമുതല്‍ ജനറല്‍സെക്രട്ടറി തന്നെയാണ്. കേരള രാഷ്ട്രീയത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന പാര്‍ട്ടിയുടെ നിര്‍ണായക പദവിയിലെത്തിയ അദ്ദേഹം സമകാലീന രാഷ്ട്രീയത്തെക്കുറിച്ച് മാതൃഭൂമിയോട് സംസാരിക്കുന്നു
പാര്‍ട്ടിയുടെ ഭാവിപരിപാടികള്‍ ?
വ്യവസ്ഥാപിത പാര്‍ട്ടിയായി, സെമി കേഡറായി ലീഗിനെ വളര്‍ത്തിയെടുത്തിട്ടുണ്ട്. സംഘടനാബോധവും അച്ചടക്കവും ഉണ്ടായിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റതിന്റെ നിരാശ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു ണ്ടായിരുന്നു. അതുമാറി അവര്‍ ഉത്സാഹഭരിതരായിരിക്കുന്നു. ഇപ്പോള്‍ പാര്‍ട്ടി ആസൂത്രണംചെയ്യുന്ന പരിപാടികള്‍ നൂറുശതമാനവും വിജയിക്കുന്നുണ്ട്. സംഘടനാ ഫണ്ടുപിരിവ് രണ്ടുമാസംകൊണ്ട് പൂര്‍ത്തിയാക്കി. നാലുദിവസംകൊണ്ടാണ് കോഴിക്കോട് കടപ്പുറത്ത് ഒന്നരലക്ഷംപേരെ പങ്കെടുപ്പിച്ച് വഖഫ് സംരക്ഷണ റാലി നടത്തിയത്. ഭാരവാഹികളുടെ എണ്ണത്തില്‍ നിജപ്പെടുത്തല്‍ വന്നു. ഇങ്ങനെയൊരു സംവിധാനത്തിനുവേണ്ടി പ്രവര്‍ത്തകര്‍ കാത്തുനില്‍ക്കുകയായിരുന്നു. അതേസമയം, ജീവകാരുണ്യപ്രവര്‍ത്തനങ്ങളും മറ്റും വേണ്ടത്ര പാര്‍ട്ടിയുടെ കീഴിലായിട്ടില്ല. കെ.എം.സി.സി. പോലുള്ള സംഘടനകളില്‍ ഓഡിറ്റിങ് നടക്കാനുണ്ട്. അതൊക്കെ ഇനി പൂര്‍ത്തിയാക്കും.
സമസ്ത പ്രശ്നം ഇപ്പോഴും തലവേദനയാണോ ?
തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയില്‍ സംരക്ഷിക്കുന്നതുപോലെ മതസംഘടനകളെ എല്ലാം ഏകോപിപ്പിച്ചുനിര്‍ത്തുന്ന കടമകൂടി ലീഗിനുണ്ട്. ഞങ്ങളുടെ ഭൂരിഭാഗം പ്രവര്‍ത്തകരും സമസ്തക്കാരാണ്. പാണക്കാട് കുടുംബം ഒരേസമയം ലീഗിന്റെയും സമസ്തയുടെയും നേതാക്കളാണ്. അവര്‍ക്ക് പലതിലും ഇടപെടേണ്ടിവരും. ചിലപ്പോള്‍ മധ്യസ്ഥന്റെ റോള്‍ വഹിക്കേണ്ടിവരും. പക്ഷേ, ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടി ഒരു മതസംഘടനയുടെയും ആഭ്യന്തരകാര്യത്തില്‍ ഇടപെടില്ല.
ഐ.എന്‍.എലിന്റെ പ്രസക്തി നഷ്ടപ്പെട്ടു എന്നുപറയുമ്പോഴും അവര്‍ ഇടതുപക്ഷത്ത് ഉറച്ചുനില്‍ക്കുകയും അവര്‍ക്ക് മന്ത്രിയുണ്ടാകുകയും ചെയ്തു. അവരുടെ പ്രസക്തി നഷ്ടപ്പെട്ടോ ?
മന്ത്രിയുണ്ടായതുകൊണ്ട് സംഘടനയുണ്ടാകുമോ? അതില്‍ ഉള്ളവര്‍തന്നെ പലതായി തിരിഞ്ഞുനില്‍ക്കുകയല്ലേ? ഒരുകൂട്ടര്‍ യു.ഡി.എഫില്‍ ചേരാന്‍ അനുവാദം ചോദിച്ചിട്ടുമുണ്ട്. അത് ശാശ്വതമായ കൂട്ടായ്മയല്ല. സേട്ടുസാഹിബിന്റെ കുടുംബാംഗങ്ങളടക്കം മുസ്ലിം ലീഗിലാണ്.
സി.പി.എമ്മിനോടുള്ള സമീപനമെന്താണ് ? അതില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടോ ?
കേരളത്തിലെ സി.പി.എമ്മിനോടേ ഞങ്ങള്‍ക്കു വിരോധമുള്ളൂ. ദേശീയ സി.പി.എമ്മിനോട് ഞങ്ങള്‍ക്ക് താത്പര്യമുണ്ട്. രാഹുല്‍ ഗാന്ധി തമിഴ്നാട്ടില്‍നിന്ന് ഭാരത് ജോഡോ യാത്ര തുടങ്ങിയപ്പോള്‍ ഉദ്ഘാടനത്തിന് സി.പി.എമ്മിന്റെ പാര്‍ലമെന്റംഗം ഉണ്ടായിരുന്നു. കേരള അതിര്‍ത്തിയായ കളിയിക്കാവിള കടന്നപ്പോഴാണ് സി.പി.എം. ആ ജാഥയെ തള്ളിപ്പറഞ്ഞത്. കേരളം പിന്നിട്ട് നാടുകാണി ചുരത്തിലേക്ക് കടന്നപ്പോള്‍ വീണ്ടും സ്വീകരിക്കാന്‍ സി.പി.എമ്മുകാര്‍ എത്തി. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസും ലീഗും ഉള്‍പ്പെട്ട മുന്നണിയിലായതുകൊണ്ടാണ് അവിടന്ന് അവര്‍ക്ക് രണ്ട് എം.പി.മാരെ കിട്ടിയത്. കേരളത്തില്‍ ഒന്നേ ഉള്ളൂ എന്നോര്‍ക്കണം. കോണ്‍ഗ്രസിനെ തള്ളുക എന്നാല്‍ ബി.ജെ.പി.യെ സഹായിക്കുക എന്നുതന്നെയാണ്. ദേശീയ സി.പി.എമ്മിന്റെ സമീപനം കേരള സി.പി.എമ്മും സ്വീകരിക്കണം. കോണ്‍ഗ്രസ് മുക്ത കേരളം എന്ന മുദ്രാവാക്യം അവര്‍ ഉപേക്ഷിക്കണം.
പാര്‍ട്ടി അംഗങ്ങളില്‍ ഭൂരിഭാഗവും വനിതകളായിട്ടും സംസ്ഥാന ഭാരവാഹിത്വത്തിലേക്ക് വനിതകളെ കൊണ്ടുവരാന്‍ ഇത്തവണയും കഴിഞ്ഞില്ല?
ഞങ്ങള്‍ ഇത്തവണ ആദ്യമായി മലപ്പുറം ജില്ലാകമ്മിറ്റിയില്‍ ദളിത് വിഭാഗത്തെ ഉള്‍പ്പെടുത്തി. സംസ്ഥാന സെക്രട്ടേറിയറ്റില്‍ ക്ഷണിതാക്കളായി മൂന്നു വനിതകളെ ഉള്‍പ്പെടുത്തി. ഇതൊക്കെ നിര്‍ണായക ചുവടുവെപ്പാണ്. എല്ലാ മാറ്റങ്ങളും ഒറ്റയടിക്ക് കൊണ്ടുവരാനാകില്ലല്ലോ.
Content Highlights: muslim league general secretary pma salam interview
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..