മുല്ലപ്പെരിയാർ അണക്കെട്ട് (ഫയൽ ചിത്രം) | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: മരംമുറി ഉത്തരവിറങ്ങിയത് കേരളവും തമിഴ്നാടും ചേര്‍ന്ന് നടത്തിയ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണെന്ന് തെളിയിക്കുന്ന നിര്‍ണായക രേഖകള്‍ മാതൃഭൂമി ന്യൂസ് പുറത്തുവിട്ടു.
തമിഴിനാടിന് ടി.കെ.ജോസ് നല്കിയ മിനിട്സില്‍ മരംമുറിക്ക് അനുമതി നല്‍കുന്നത് പരിഗണനയിലാണെന്ന് ഉള്‍പ്പെടുത്തിയിട്ടുണ്ട്. തമിഴ്നാടും കേരളവുമായി നടത്തിയ ചര്‍ച്ചയുടെ മിനിട്സ് മാതൃഭൂമി ന്യൂസിന് ലഭിച്ചു.
ഇന്നലെ മരംമുറി സംബന്ധിച്ച് ഏകപക്ഷീയമായ തീരുമാനം എടുത്തുവെന്ന് ആരോപിച്ചാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ബെന്നിച്ചന് തോമസിനെ സസ്പെന്റ് ചെയ്തത്. എന്നാല്‍ ബെന്നിച്ചന് തോമസ് സര്‍ക്കാരിന് മുഖം രക്ഷിക്കാനുള്ള ഒരു ബലിയാടായിരുന്നു എന്ന് തെളിയിക്കുന്ന രേഖകളാണ് മാതൃഭൂമി ന്യൂസ് പുറത്തുവിട്ടത്.
സെപ്തംബര്‍ 17-ന് കേരളത്തിന്റെയും തമിഴ്നാടിന്റെയും 25 ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയതായാണ് രേഖകളിലുള്ളത്. അഡീ.ചീഫ് സെക്രട്ടറിയും വനം സെക്രട്ടറിയും മരംമുറി ഉത്തരവ് സംബന്ധിച്ച് എല്ലാം അറിഞ്ഞിരുന്നുവെന്നാണ് രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്. ടി.കെ.ജോസ് തമിഴ്നാടിന്റെ അംഗീകാരത്തിന് അയച്ച മിനിട്സില്‍ മരംമുറിക്ക് അനുമതി നല്‍കുന്നത് പരിഗണനയിലെന്ന് വ്യക്തമാക്കുന്നു.
ബേബി ഡാമിലെ 15 മരങ്ങള്‍ മുറിക്കുന്നത് പരിഗണനയിലാണെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. വനം സെക്രട്ടറി തമിഴ്നാടുമായുള്ള ചര്‍ച്ചയില്‍ ഇക്കാര്യം ഉറപ്പ് നല്‍കിയിട്ടുമുണ്ട്. മുല്ലപ്പെരിയാറിലേക്കുള്ള റോഡിന് അനുമതി നല്‍കുന്നതും പരിഗണനയിലെന്ന് അറിയിച്ചിട്ടുണ്ട്.
നവംബര്‍ 2ന് ടി.കെ.ജോസ് മിനിട്സ് തമിഴ്നാടിന്റെ അംഗീകാരത്തിനായി അയച്ചു. ഇതിന് പിന്നാലെയാണ് മരം മുറിക്ക് അനുമതി നല്‍കിയത്.
മരം മുറി ഉത്തരവ് വിവാദമായപ്പോള്‍ സര്‍ക്കാര്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ബെന്നിച്ചന് തോമസിനോട് വിശദീകരണം ചോദിച്ചിരുന്നു. ഇതിന് മറുപടി നല്‍കിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ കത്തിന്റെ പകര്‍പ്പും മാതൃഭൂമി ന്യൂസിന് ലഭിച്ചു. തമിഴ്നാടുമായി സെപ്തംബര്‍ 17-ന് നടന്ന യോഗത്തില്‍ മരം മുറിക്കാന്‍ ധാരണയായതായി കത്തില്‍ പറയുന്നു. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം നടപടിക്രമങ്ങള്‍ പാലിച്ചാണ് ഉത്തരവിറക്കിയതെന്നാണ് ബെന്നിച്ചന് തോമസിന്റെ വിശദീകരണം. റോഡ് നിര്‍മാണം നടത്താതെ ഡാം ബലപ്പെടുത്താന്‍ കഴിയില്ലെന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് കത്തില്‍ പറയുന്നു. ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ബെന്നിച്ചന് തോമസിനെ ഇന്നലെ സസ്പെന്റ് ചെയ്തിരുന്നു.
Content Highlights: mullaperiyar tree cutting order came after officer level meeting says reports
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..