കുട്ടിയാനയുടെ ജഡത്തിനരികിൽ നിലയുറപ്പിച്ചിരിക്കുന്ന പിടിയാന
വിതുര മരുക്കുംകാലയില്‍ കാട്ടാനശല്യം പതിവാണ്. കാട്ടാനക്കൂട്ടത്തെ അകറ്റാന്‍ പ്രദേശത്തെ ആദിവാസികള്‍ രാത്രിസമയത്ത് തീ കൂട്ടാറുണ്ട്. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ കാട്ടാനക്കൂട്ടത്തിന്റെ പതിവില്ലാത്ത ബഹളം കേട്ടപ്പോള്‍ തന്നെ പ്രദേശവാസികള്‍ക്ക് സംശയം തോന്നി. പിന്നീടാണ് കുട്ടിയാനയെ കാല്കൊണ്ട് തട്ടിത്തട്ടി നീക്കുന്ന പിടിയാനയെ ശ്രദ്ധയില്‍പെട്ടത്. ഒപ്പം ഒരു കൂട്ടം ആനകളുമുണ്ടായിരുന്നു. തന്റെ കുട്ടിയ്ക്ക് ജീവനില്ലെന്ന് വിശ്വസിക്കാനാവാത്ത ഒരമ്മയുടെ പ്രവൃത്തികള്‍ക്ക് സമാനമായിരുന്നു ആ അമ്മയാനയുടേതും. ചലനമറ്റ കുട്ടിയാനയുടെ സമീപം നിലയുറപ്പിച്ച് നില്‍ക്കുകയാണ് മണിക്കൂറുകളായി ആ പിടിയാന.
വിവരമറിഞ്ഞ് രാത്രി തന്നെ വനംവകുപ്പുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കൂട്ടംകൂടി നിന്ന കാട്ടാനകളെ പിരിച്ചുവിടുക എന്നതായി അവരുടെ ആദ്യത്തെ ദൗത്യം. നേരം പുലര്‍ന്നതോടെ ദൗത്യം വിജയിച്ചു. കാട്ടാനക്കൂട്ടം പതിയെ പിരിയാന്‍ തുടങ്ങി. അവ ഉള്‍വനത്തിലേക്ക് നടന്നുനീങ്ങി. അപ്പോഴും തന്റെ കുഞ്ഞിനെ ഉണര്‍ത്തി നടത്താനുള്ള ശ്രമത്തിലായിരുന്നു അമ്മയാന. എഴുന്നേല്ക്കാന് കൂട്ടാക്കാതെ മടിപിടിച്ചുകിടക്കുന്ന കുട്ടിയെ ഉണര്‍ത്താനുള്ള ശ്രമം നടക്കില്ലെന്ന് കണ്ടതോടെ വീണ്ടും അമ്മയാന അതിനെ കാല് കൊണ്ട് തട്ടി നീക്കാന്‍ തുടങ്ങി. ഉള്ക്കാട്ടിലെത്തിയതോടെ അമ്മയാനയുടെ സങ്കടം ഇരട്ടിയായി.
സങ്കടം എത്തരത്തില്‍ പ്രകടിപ്പിക്കുമെന്നറിയാതെ മണ്ണ് വാരി സ്വന്തം ശരീരത്തിലേക്ക് വിതറുകയും ശബ്ദമുണ്ടാക്കുകയും ചെയ്യുകയാണ് പിടിയാന. അമ്മയാനയെ സ്ഥലത്തുനിന്ന് മാറ്റിയാല്‍ മാത്രമേ കുട്ടിയാനയുടെ ജഡം നീക്കി മറവ് ചെയ്യാന്‍ സാധിക്കൂ. ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തുണ്ട്. മണിക്കൂറുകളായി തന്റെ കുഞ്ഞിന്റെ അരികില്‍ നിന്ന് മാറാതെ നിലകൊള്ളുന്ന അമ്മയാന തന്റെ സംഘത്തിലേക്ക് മടങ്ങുന്നതും കാത്തിരിക്കുകയാണ് വനംവകുപ്പിന്റെ ജീവനക്കാരടങ്ങുന്ന സംഘം.
Content Highlights: Elephant mother stands near ths carcase of baby elephant for hours, Thiruvananthapuram
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..