എം.എൻ കാരശ്ശേരി | Photo - Mathrubhumi archives
കോഴിക്കോട്: കെ റെയിലില്‍ തനിക്കെതിരേ സൈബര്‍ ആക്രമണം നടത്തുന്നവരോട് വിരോധമൊന്നുമില്ലെന്ന് എം എന്‍ കാരശ്ശേരി. ഇത്തരം ആക്രമണങ്ങള്‍ വിഷയത്തെ സജീവമാക്കി നിര്‍ത്തുമെന്നും കുടിയൊഴിപ്പിക്കപ്പെടുന്ന അമ്പതിനായിരം പേരെപ്പറ്റിയാണ് ഇടതുപക്ഷത്തെ ചിന്താശേഷിയുള്ളവര്‍ ഓര്‍ക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങളില്‍ തനിക്ക് യാതൊരു അപമാനവും ഇല്ല. ഞാന്‍ അഴിമതികാണിക്കുകയോ മോഷ്ടിക്കുകയോ സ്വജനപക്ഷപാതം കാണിക്കുകയോ ചെയ്യുകയാണെങ്കിലാണ് എനിക്ക് അപമാനം. അല്ലാതെ മറ്റൊരാള്‍ വായില്‍ തോന്നുന്നത് പറയുന്നതില്‍ തനിക്ക് യാതൊരു അപമാനവുമില്ലെന്നും ഇതൊക്കെ തമാശയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയം ചൂടാറാതെ നിര്‍ത്തുന്നതില്‍ ഈ അധിക്ഷേപം നടത്തുന്നവരുടെ സാമൂഹിക മാധ്യമങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായ പങ്കുവഹിക്കുന്നു. ഇത് കെ റെയിലിന്റെ കൊള്ളരുതായ്മയിലേക്കും അശാസ്ത്രീയതയിലേക്കും ജനങ്ങളുടെ ശ്രദ്ധ വഴി തിരിച്ചുവിടും. കെ റെയിലിനെ എതിര്‍ക്കുന്ന ടി പി കുഞ്ഞിക്കണ്ണന്‍, ആര്‍ വി ജി മേനോന്‍ അടക്കമുള്ള മറ്റനേകം ആളുകളുടെ പ്രസംഗങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവയില്‍ പറയുന്ന ഒരു വാദത്തിനും മറുപടി ഇല്ലെന്ന് തെളിയിക്കുകയാണ് ഈ അധിക്ഷേപ വാക്കുകള്‍. അതില്‍ എനിക്ക് സന്തോഷമുണ്ട്.
കെ റെയില്‍ വന്നാല്‍ അഞ്ച് ലക്ഷം ജനങ്ങള്‍ ഭവന രഹിതരായി തീരും. അവര്‍ക്ക് എത്ര പണം കൊടുത്തിട്ടും കാര്യമില്ല. കാരശ്ശേരിയോ സി ആര്‍ നീലകണ്ഠനോ അല്ല, പ്രകൃതിയും സമ്പദ്ഘടനയുമാണ് ഇവിടുത്തെ വിഷയമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: MN Karaserry on cyber attack against him on k rail
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..