എം.എം മണി | Photo: മാതൃഭൂമി
തൊടുപുഴ: കെ.കെ രമ എം.എൽ.എയ്ക്കെതിരായ പ്രസ്താവന പിൻവലിക്കേണ്ട കാര്യമില്ലെന്ന് എം.എം മണി. വിമർശനം ഉന്നയിച്ചത് സഭ്യമായ ഭാഷയിലാണെന്നും അത് കേൾക്കാൻ തയ്യാറാകാത്തവർ നിയമസഭയിലേക്ക് വരരുതെന്നും എം.എം മണി ഇടുക്കിയിൽ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.
എം.എൽ.എമാരാണെങ്കിലും മന്ത്രിമാരാണെങ്കിലും മുഖ്യമന്ത്രിയാണെങ്കിലും വിമർശനങ്ങൾ കേൾക്കാൻ ബാധ്യസ്ഥരാണ്. യു.ഡി.എഫ് എം.എൽ.എ ഒരു വിധവയല്ലേ എന്ന് ചോദിച്ചു. അത് അവരുടെ വിധിയാണെന്ന് ഞാൻ പറഞ്ഞു. താൻ സഭ്യമായ ഭാഷയിലാണ് വിമർശനം ഉന്നയിച്ചതെന്നും എം.എം മണി പറഞ്ഞു.
കഴിഞ്ഞദിവസമാണ് നിയമസഭയിൽ വിവാദപരമായ പരാമർശം ഉണ്ടാകുന്നത്. ''ഒരു മഹതി ഇപ്പോള്‍ പ്രസംഗിച്ചു; മുഖ്യമന്ത്രിക്ക് എതിരേ, എല്‍.ഡി.എഫ്. സര്‍ക്കാരിന് എതിരേ, ഞാന്‍ പറയാം ആ മഹതി വിധവയായിപ്പോയി, അത് അവരുടേതായ വിധി, അതിനു ഞങ്ങളാരും ഉത്തരവാദികളല്ല'', എന്നായിരുന്നു എം.എം മണിയുടെ പരാമര്‍ശം. ഇതിനെതിരെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്.
മണിയുടേത് സ്ത്രീവിരുദ്ധ പരാമര്‍ശമാണ്. പരാമര്‍ശം പിന്‍വലിക്കാന്‍ എം.എം മണി തയ്യാറാവണം. ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ടത് പാര്‍ട്ടി കോടതിയുടെ വിധിയാണ്, അത് വിധിച്ച ജഡ്ജി പിണറായി വിജയനാണെന്ന് വി.ഡി സതീശന്‍ പറഞ്ഞു. ടിപി ചന്ദ്രശേഖരനെ കൊന്നതും തന്നെ വിധവയായി വിധിച്ചതും ആരാണെന്നും കേരളത്തിനറിയാമെന്നാണ് കെകെ രമ എം.എല്‍.എ പ്രതികരിച്ചത്.
അതേസയമം കെ.കെ രമയെക്കുറിച്ച് എം.എം മണി നടത്തിയ വിധവാ പരാമര്‍ശം പറയാന്‍ പാടില്ലാത്തതാണെന്ന് ആ സമയം സ്പീക്കറുടെ ചുമതലയില്‍ ചെയറിലുണ്ടായിരുന്ന ഇകെ വിജയന്‍ അഭിപ്രായപ്പെടുന്ന വീഡിയോ പുറത്തുവന്നു. സ്പീക്കര്‍ എംബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറിയോടാണ് സി.പി.ഐ എം.എല്‍.എ കൂടിയായ ഇകെ വിജയന്‍ ഇക്കാര്യം പറഞ്ഞത്. എംഎം മണി സഭയില്‍ വിവാദ പരാമര്‍ശം നടത്തുമ്പോള്‍ ഇ.കെ വിജയനാണ് സ്പീക്കര്‍ ചെയറില്‍ ഉണ്ടായിരുന്നത്.
മണിയുടെ പരാമര്‍ശത്തിനെതിരേ കഴിഞ്ഞ ദിവസം പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധം ശക്തമാക്കിയതിനിടെയാണ് സംഭവം. പ്രതിഷേധം നടക്കുന്നതിനിടെ സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി മനോഹരന്‍ നായരെ അടുത്തേക്ക് വിളിച്ചാണ് ഇകെ വിജയന്‍ കാര്യങ്ങള്‍ തിരക്കിയത്. ഇരുവരും തമ്മിലുള്ള ഈ രഹസ്യ സംഭാഷണം സഭാ ടിവി തത്സമയം സംപ്രേക്ഷണം ചെയ്യുകയും ചെയ്തിരുന്നു.
Content Highlights: MM Mani's controversial remarks against KK Rema
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..