Photo: Screengrab
തിരുവനന്തപുരം: പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ മിന്നൽ പരിശോധന. അലംഭാവം കാട്ടിയ ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടിക്ക് നിർദ്ദേശം നൽകി. നവംബര്‍ ഒന്നിന് പൊതുമരാമത്ത് റസ്റ്റ് ഹൗസുകളില്‍ പൂര്‍ണ്ണമായി ഓണ്‍ലൈന്‍ റിസര്വ്വേഷന് ആരംഭിക്കുന്നതിന് മുന്നോടിയായാണ് തിരുവനന്തപുരം റസ്റ്റ് ഹൗസില്‍ പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മിന്നല്‍ സന്ദര്‍ശനം.
ജനങ്ങള്‍ക്ക് താമസിക്കാന്‍ കഴിയുന്ന തരത്തില്‍ റസ്റ്റ് ഹൗസുകളെ സജ്ജമാക്കണമെന്ന നിര്‍ദേശം നടപ്പിലായോ എന്ന് പരിശോധിക്കാനാണ് മന്ത്രി തലസ്ഥാനത്തെ റസ്റ്റ് ഹൗസില്‍ പരിശോധനക്ക് എത്തിയത്. റസ്റ്റ് ഹൗസുകളുടേയും റൂമുകളുടേയും പരിസരങ്ങളുടേയും വൃത്തി, അടുക്കള സൗകര്യം എന്നിവ വിശദമായി മന്ത്രി നോക്കികണ്ടു. റസ്റ്റ് ഹൗസിലെ സാഹചര്യത്തില്‍ മന്ത്രി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. സര്‍ക്കാര്‍ നിർദേശം പ്രാവര്‍ത്തികമാക്കാത്ത ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാന്‍ മന്ത്രി സന്ദര്‍ശന സ്ഥലത്തു വച്ചു തന്നെ ബില്‍ഡിംഗ് ചീഫ് എഞ്ചിനിയര്‍ക്ക് നിർദേശം നൽകുകയും ചെയ്തു.
പി ഡബ്ല്യു ഡി റസ്റ്റ് ഹൗസുകളില്‍ നാളെ മുതല്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിക്കാന്‍ പോവുകയാണ്. അതിനു മുന്നോടിയായി ശുചിത്വം ഉറപ്പു വരുത്താന്‍ നേരത്തെ തന്നെ പ്രത്യേക നിർദേശം നല്‍കിയിരുന്നു. എന്നാല്‍ ഇവിടെ ഇതൊന്നും ബാധകമല്ല എന്ന രീതിയിലാണ് കാര്യങ്ങള്‍ പോകുന്നത്. ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ല ഇവിടുത്തെ കാര്യങ്ങള്‍. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥനെതിരെ, സി ഇ ( ചീഫ് എഞ്ചിനിയര്‍ ) നടപടി സ്വീകരിക്കും. ഇങ്ങനെ ഒക്കെ പോയാല്‍ മതി എന്ന് ആരെങ്കിലും കരുതിയാല്‍, ഇങ്ങനെ ഒന്നും അല്ല പോകാന്‍ പോകുന്നത്, അത് ഏത് ഉദ്യോഗസ്ഥനായാലും. തെറ്റായ രീതിയില്‍ ചിന്തിക്കുന്നവര്‍ അങ്ങനെ കരുതി സര്‍ക്കാര്‍ എടുത്ത ഒരു നിലപാടിന് വിരുദ്ധമായ സമീപനം കൈക്കൊണ്ടാല്‍ അതിനെ പ്രോത്സാഹിപ്പിക്കില്ലെന്ന് മാത്രമല്ല അതിനെ വച്ചു പൊറുപ്പിക്കുകയും ഇല്ലെന്ന് പരിശോധനയ്ക്ക് ശേഷം മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..