വി. ശിവൻകുട്ടി| Photo: Mathrubhumi
തിരുവനന്തപുരം: ഫോക്കസ് ഏരിയയെ എതിര്‍ക്കുന്ന അധ്യാപകരെ വിമര്‍ശിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. അധ്യാപകരുടെ ജോലി പഠിപ്പിക്കുക എന്നതാണ്. അധ്യാപകരെ സര്‍ക്കാര്‍ നിയോഗിക്കുന്നത് ഉത്തരവാദിത്വത്തിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ഓരോ അധ്യാപകരേയും സര്‍ക്കാര്‍ നിയോഗിക്കുന്നത് അവരുടെ ഉത്തരവാദിത്വത്തിന്റെ അടിസ്ഥാനത്തിലാണ്. അധ്യാപകരുടെ പ്രധാനപ്പെട്ട ജോലി പഠിപ്പിക്കുക എന്നതാണ്. വിദ്യാഭ്യാസ വകുപ്പിലെ ഓരോ ഉദ്യോഗസ്ഥനും അവരുടേതായ ചുമതലകള്‍ നിശ്ചയിച്ചിട്ടുണ്ട്. അത് ഓരോരുത്തരും നിര്‍വഹിക്കണം. എല്ലാവരും ചേര്‍ന്ന് ഒരു ചുമതല നിര്‍വഹിക്കേണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം നാളെ മുതല്‍ സംസ്ഥാനത്ത് പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ തുടങ്ങും. കോവിഡ് ബാധിച്ച വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക മുറി ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. വിദ്യാര്‍ഥികളുടെ ഭാവിയാണ് സര്‍ക്കാരിന് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകളിലെ ചോദ്യങ്ങള്‍ 70 ശതമാനം മാത്രം ഫോക്കസ് ഏരിയയില്‍ നിന്നും ബാക്കി 30 ശതമാനം ചോദ്യം ഫോക്കസ് ഏരിയക്ക് പുറത്ത് നിന്നുമായിരിക്കുമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ തീരുനമാനത്തിനെതിരേ വ്യാപകമായ പരാതികളാണ് ഉയരുന്നത്. ഫോക്കസ് ഏരിയ കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് കുറവാണ്. നോണ്‍ ഫോക്കസ് ഏരിയ ചോദ്യങ്ങള്‍ക്ക് ചോയിസ് കുറച്ചതും വിവാദമായിരുന്നു.
ചോദ്യപേപ്പറില്‍ എ ബി എന്നിങ്ങനെ രണ്ട് പാര്‍ട്ടുകളാണ്. ഇതില്‍ പാര്‍ട്ട് എയില്‍ ഫോക്കസ് ഏരിയയില്‍ നിന്നുള്ള ചോദ്യങ്ങളും പാര്‍ട്ട് ബി യില്‍ ഫോക്കസ് ഏരിയക്ക് പുറത്ത് നിന്നുള്ള ചോദ്യങ്ങളുമാണ്. പാര്‍ട്ട് എയില്‍ 6 ചോദ്യങ്ങള്‍ നാലെണ്ണത്തിന് ഉത്തരമെഴുതിയാല്‍ മതിയെന്നിരിക്കെ പാര്‍ട്ട് ബി യിലെ ചോദ്യങ്ങള്‍ക്ക് ചോയിസ് ഇല്ല. കൂടുതല്‍ ചോയിസ് നല്‍കേണ്ടിയിരുന്നത് നോണ്‍ ഫോക്കസ് ഏരിയയിലെ ചോദ്യങ്ങള്‍ക്കാണെന്നതാണ് അധ്യാപകരടക്കം വ്യക്തമാക്കുന്നത്.
Content Highlights: Minister V Sivankutty criticizes teachers for opposing focus area
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..