Screengrab: Youtube.com/ Sabha TV
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി. ഇക്കാര്യത്തില്‍ വിശ്വാസി സമൂഹത്തിന് ആശങ്ക വേണ്ടെന്നും രാവിലെ എട്ടുമണിമുതല്‍ ഒരുമണിവരെ എന്ന നിര്‍ദേശം വന്നിട്ടുണ്ടെങ്കിലും അതൊരു തീരുമാനമായി എടുത്തിട്ടില്ലെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. പാഠ്യപദ്ധതി ചട്ടക്കൂടുമായി ബന്ധപ്പെട്ട് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. ഉന്നയിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
കേരള പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ കരടും കൈപുസ്തകങ്ങളും സമൂഹത്തില്‍ വലിയ ആശങ്കകള്‍ സൃഷ്ടിച്ചിരിക്കുന്നുവെന്നാണ് എന്‍.ഷംസുദ്ദീന്‍ സഭയില്‍ പറഞ്ഞത്. ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ ലൈംഗിക അരാജകത്വത്തിലേക്കും സ്വതന്ത്ര ലൈംഗികതയിലേക്കും നയിക്കുന്നതിനാലാണ് എതിര്‍പ്പ് രൂക്ഷമാകുന്നതെന്നും ലിബറല്‍ അജന്‍ഡകള്‍ വിദ്യാഭ്യാസമേഖലയിലേക്ക് ഒളിച്ചുകടത്താനുള്ള നീക്കമാണിതെന്നും എം.എല്‍.എ. ആരോപിച്ചു.
പെണ്‍കുട്ടിയോട് ജീന്‍സും ടോപ്പും ധരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നത് അംഗീകരിക്കാനാകില്ല. അത് അനീതിയാണ്. മുതിര്‍ന്ന കുട്ടികള്‍ക്കുള്ള മിക്‌സഡ് ബെഞ്ചും മിക്‌സഡ് ഹോസ്റ്റലും വലിയ പ്രയാസമുണ്ടാക്കും. ഇവിടെ അവസരസമത്വമാണ് വേണ്ടത്. ലിംഗസമത്വമല്ല. സ്‌കൂള്‍ സമയമാറ്റം മദ്രസ പഠനം അവതാളത്തിലാകുമെന്ന വലിയ ആശങ്ക ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, സ്‌കൂള്‍ കഴിഞ്ഞ് കുട്ടി ഒരുമണിക്ക് തിരിച്ചെത്തിയാല്‍ വീട്ടില്‍ ആരുമില്ലാത്ത സ്ഥിതിയാകും. മദ്രസകളെ തകര്‍ക്കാനുള്ള ശ്രമത്തില്‍നിന്ന് സര്‍ക്കാര്‍ പിറകോട്ട് പോകണമെന്നും എം.എല്‍.എ പറഞ്ഞു.
അതേസമയം, എന്‍. ഷംസുദ്ദീനെ ആരോ തെറ്റിദ്ധരിപ്പിച്ചെന്ന് പറഞ്ഞാണ് മന്ത്രി മറുപടിപ്രസംഗം ആരംഭിച്ചത്. സ്‌കൂള്‍ സമയമാറ്റത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും മിക്‌സഡ് ബെഞ്ചുകളും മിക്‌സഡ് ഹോസ്റ്റലുകളും എന്ന നിര്‍ദേശം ഒരിടത്തും നല്‍കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
എന്‍. ഷംസുദ്ദീന്‍ സഭയില്‍ പറഞ്ഞത്:-
കേരള പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ കരടും കൈപുസ്തകങ്ങളും ചര്‍ച്ചകളും സമൂഹത്തില്‍ വലിയ ആശങ്കകള്‍ സൃഷ്ടിച്ചിരിക്കുന്നു. ധാര്‍മികതയ്ക്ക് പ്രാധാന്യം
കല്‍പ്പിക്കുന്നവരാണ് കേരളീയ സമൂഹം. പുതിയ പരിഷ്‌കാരങ്ങള്‍ അത് തകര്‍ക്കുന്നതാണ്.
ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ ലൈംഗിക അരാജകത്വത്തിലേക്കും സ്വതന്ത്ര ലൈംഗികതയിലേക്കും നയിക്കുന്നതിനാലാണ് എതിര്‍പ്പ് രൂക്ഷമാകുന്നത്. ലിബറല്‍ അജന്‍ഡകള്‍ വിദ്യാഭ്യാസമേഖലയിലേക്ക് ഒളിച്ചുകടത്താനുള്ള നീക്കമാണിത്. ഇത് പ്രതിഷേധാര്‍ഹമാണ്. അതിനെ എതിര്‍ക്കുക തന്നെ ചെയ്യും.
യുക്തി ചിന്ത സര്‍ക്കാര്‍ ചെലവില്‍ പരിശീലിപ്പിക്കുക എന്നത് അംഗീകരിക്കാനാകില്ല. 2007-ലെ മതമില്ലാത്ത ജീവന്റെ പ്രേതമാണിത്. അതുകൊണ്ട് യുക്തിചിന്ത എന്ന ഭാഗം ഫോക്കസ് പോയിന്റില്‍നിന്ന് ഒഴിവാക്കണം.
ലിംഗനീതി, ലിംഗതുല്യത എന്നിവ നടപ്പാക്കണമെന്നതാണ് പാഠ്യപദ്ധതി പരിഷ്‌കരണത്തിലെ മറ്റൊരു ഫോക്കസ് പോയിന്റ്. കേരളം ഇത് എന്നോ ആര്‍ജിച്ചതാണ്. വിദ്യാഭ്യാസകാര്യത്തില്‍ ഇവിടെ സ്ത്രീപുരുഷ വിവേചനമില്ല.
ആണിന്റെ വസ്ത്രം പെണ്ണിട്ടാല്‍ അത് നീതിയാകുമോ? പെണ്ണിന് അവരുടെ വസ്ത്രം ധരിക്കാന്‍ പൂതി ഉണ്ടാകില്ലേ. ആ പെണ്‍കുട്ടിയോട് ജീന്‍സും ടോപ്പും ധരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നത് അംഗീകരിക്കാനാകില്ല. അത് അനീതിയാണ്.
മുതിര്‍ന്ന കുട്ടികള്‍ക്കുള്ള മിക്‌സഡ് ബെഞ്ചും മിക്‌സഡ് ഹോസ്റ്റലും വലിയ പ്രയാസമുണ്ടാക്കും. ഇവിടെ അവസരസമത്വമാണ് വേണ്ടത്. ലിംഗസമത്വമല്ല. അങ്ങനെ പറയുന്നത് തെറ്റാണ്.
ഈ കരട് വായിച്ചാല്‍ തോന്നുക ഏറ്റവും വലിയ പ്രശ്‌നം ലിംഗവിവേചനമാണെന്ന് തോന്നും. ലിംഗരഹിത സമൂഹമാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നത്. ഇത് ലോകം പുച്ഛിച്ച് തള്ളിയതാണ്. ഇവിടെ ജെന്‍ഡര്‍ കണ്‍ഫ്യൂഷനുണ്ടാക്കുകയാണ്. ബ്രസീല്‍, പെറു തുടങ്ങിയ രാജ്യങ്ങളെല്ലാം ഈ ആശയങ്ങളില്‍നിന്ന് തിരിഞ്ഞുനടക്കുമ്പോള്‍ അതിനെ വാരിപ്പുണരാനുള്ള കേരളത്തിന്റെ നീക്കം തികഞ്ഞ മണ്ടത്തരമാണ്.
പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ പറയുന്നത് ജെന്‍ഡര്‍ ജൈവശാസ്ത്രമല്ലെന്നാണ്. ഇത് ഒരു മതത്തിന്റെ മാത്രം പ്രശ്‌നമല്ല. കേരളത്തിന്റെ ധാര്‍മികത തകര്‍ക്കുന്ന പ്രശ്‌നമായതിനാല്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെ എതിര്‍ക്കുന്നു. അത് ഒഴിവാക്കണം.
സ്‌കൂള്‍ സമയമാറ്റം മദ്രസ പഠനം അവതാളത്തിലാകുമെന്ന വലിയ ആശങ്ക ചൂണ്ടിക്കാണിക്കുന്നു. കുട്ടി ഒരുമണിക്ക് തിരിച്ചെത്തിയാല്‍ വീട്ടില്‍ ആരുമില്ലാത്ത സ്ഥിതിയാകും. മദ്രസകളെ തകര്‍ക്കാനുള്ള ശ്രമത്തില്‍നിന്ന് പിറകോട്ട് പോകണം. അറബി, ഉറുദു ഭാഷകളെ പുതിയ വിദ്യാഭ്യാസനയത്തില്‍ അവഗണിക്കരുത്.
മന്ത്രിയുടെ മറുപടി:-
ഷംസുദ്ധീനെ ആരോ തെറ്റിദ്ധരിപ്പിച്ചെന്ന് തോന്നുന്നു. സംസ്ഥാനങ്ങളെല്ലാം പാഠ്യപദ്ധതി ചട്ടക്കൂട്ട് വികസിപ്പിച്ച് കൊണ്ടിരിക്കുന്ന സമയമാണിത്.
വിദ്യാഭ്യാസ, ലിംഗപരമായ സവിശേഷതയാല്‍ ഒരുകുട്ടിയെയും മാറ്റിനിര്‍ത്തപ്പെടരുത്. സ്ത്രീകള്‍ക്ക് നല്‍കിവരുന്ന സവിശേഷപരിഗണനയും സംരക്ഷണവും ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ വഴി നഷ്ടമാകുമെന്ന ആശങ്ക വേണ്ട.
സ്‌കൂള്‍സമയമാറ്റത്തില്‍ തീരുമാനമെടുത്തിട്ടില്ല. മതനിരപേക്ഷത എന്നാല്‍ മതനിഷേധമല്ല. മതപഠനം നഷ്ടപ്പെടുത്തുക എന്ന ഉദ്ദേശ്യം സര്‍ക്കാരിനല്ല. വിശ്വാസിസമൂഹത്തിന് ഒരു ആശങ്കയും വേണ്ട. സമയത്തില്‍ രാവിലെ എട്ടുമുതല്‍ ഒരുമണിവരെ എന്ന നിര്‍ദേശം വന്നിട്ടുണ്ട്. എന്നാല്‍ അതൊരു തീരുമാനമായി എടുത്തിട്ടില്ല.
കേന്ദ്രീയവിദ്യാലയം, നവോദയ വിദ്യാലയം തുടങ്ങിയ പല സ്‌കൂളുകളിലും എട്ടുമണിക്ക് ക്ലാസ് നടക്കുന്നുണ്ട്. മലപ്പുറം, കോഴിക്കോട് തുടങ്ങിയ ജില്ലകളിലെ പല സ്വകാര്യ സ്‌കൂളുകളിലും എട്ടുമണിക്കാണ് ക്ലാസ്. കുട്ടികളുടെ പാഠപുസ്തകം ഇറങ്ങിയാല്‍ അതില്‍ ഒരു അഭിപ്രായവ്യത്യാസവും പാടില്ലെന്നാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാട്.
പൊതുയൂണിഫോം എന്ന നിര്‍ദേശം വിദ്യാഭ്യാസ വകുപ്പ് നല്‍കിയിട്ടില്ല. ഓരോ സ്‌കൂളിലും അധ്യാപകരും വിദ്യാര്‍ഥികളും തദ്ദേശസ്ഥാപനങ്ങളും തീരുമാനിക്കുന്നതിന് വിദ്യാഭ്യാസവകുപ്പ് നിര്‍ദേശം കൊടുത്തന്നേയുള്ളൂ. മിക്‌സഡ് ബെഞ്ചുകളും മിക്‌സഡ് ഹോസ്റ്റലുകളുമെന്ന നിര്‍ദേശം ഒരിടത്തും നല്‍കിയിട്ടില്ല. മിക്‌സഡ് ബെഞ്ചും മിക്‌സഡ് ഹോസ്റ്റലും വേണ്ട എന്നുതന്നെ ഇരിക്കട്ടെ. ഞാനും ഷംസുദ്ദീനും വിമാനത്തില്‍ സഞ്ചരിക്കുന്നു. ടിക്കറ്റെടുത്ത് അടുത്തിരിക്കുന്നത് വനിതായായല്‍ പറ്റില്ലെന്ന് പറയാന്‍ പറ്റുമോ എന്നും മന്ത്രി ചോദിച്ചു.
Content Highlights: minister sivankutty says government did not take any decision on school timing and mixed hostel
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..