സജി ചെറിയാൻ, വി.ഡി സതീശൻ | Photo: മാതൃഭൂമി
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമർശം നടത്തിയ മന്ത്രി സജി ചെറിയാൻ രാജിവെക്കണമെന്നാവർത്തിച്ച് പ്രതിപക്ഷം. സജി ചെറിയാൻ ഭരണഘടനയ്ക്കെതിരെ നടത്തിയ പരാമർശം ആർഎസ്എസിന്റെ അഭിപ്രായത്തിന് സമാനമാണെന്നും ആർഎസ്എസ് ആശയങ്ങളാണ് സജി ചെറിയാൻ ഉയർത്തുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത, ഭരണഘടനയോട് കൂറും വിശ്വസ്തതയും പുലർത്തും എന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ വന്ന ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ ഉത്തരവാദിത്വപ്പെട്ട മന്ത്രി ഭരണഘടന രാജ്യത്തെ കൊള്ളയടിക്കുന്നതിന് വേണ്ടിയുള്ളതാണെന്നാണ് അവഹേളിച്ചു കൊണ്ട് പറഞ്ഞിരിക്കുന്നത്. ഈ പരാമർശം ആർ.എസ്.എസിന്റെ അഭിപ്രായത്തിന് സമാനമാണ്. ആർ.എസ്.എസിന്റെ സ്ഥാപകാചാര്യനായ ഗോൾവാൾക്കറും പറഞ്ഞിട്ടുള്ളത് ബ്രിട്ടീഷുകാർ എഴുതിക്കൊടുത്ത ഭരണഘടനയാണ് ഇന്ത്യയിൽ ഉള്ളതെന്നാണ്.
മുഖ്യമന്ത്രിയുടേയും സി.പി.എമ്മിന്റേയും അഭിപ്രായം ഇത് തന്നെയാണെങ്കിൽ സജി ചെറിയാനെ നിലനിർത്തുക. അല്ലെങ്കിൽ സജി ചെറിയാനോട് രാജിവെക്കാനാവശ്യപ്പെടുക. അല്ലെങ്കിൽ മുഖ്യമന്ത്രി അദ്ദേഹത്തെ പുറത്താക്കണം. ബി ആർ അംബേദ്കറേയും മന്ത്രി സജി ചെറിയാൻ അപമാനിച്ചിരിക്കുകയാണ്. എങ്ങനെയാണ് മന്ത്രിക്ക് ഇത്രയും നീചമായ വാക്ക് ഉപയോഗിക്കാൻ സാധിക്കുന്നത്.
ആർ.എസ്.എസിന്റെ ആശയങ്ങൾ മാത്രം പഠിച്ച് വരികയാണ് അദ്ദേഹം. രാജിവെച്ച് പുറത്തുപോയി അദ്ദേഹത്തിന് ആർ.എസ്.എസിൽ ചേരുന്നതാണ് നല്ല. സംസ്ഥാന മന്ത്രിസ്ഥാനം നഷ്ടപ്പെട്ടാലും ആർ.എസ്.എസിന്റെ സഹാത്തോടെ കേന്ദ്ര മന്ത്രിസ്ഥാനം അദ്ദേഹത്തിന് കിട്ടും. ആർ.എസ്.എസ് നേതാക്കൾ പറയുന്നതിനേക്കാൾ ആർജ്ജവത്തോടെയാണ് അവരുടെ ആശയം സജി ചെറിയാൻ പറഞ്ഞിരിക്കുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റിനും പോളിറ്റ് ബ്യൂറോയ്ക്കും സിപിഎം നേതൃത്വത്തിനും എന്താണ് പറയാനുള്ളത് എന്ന് അറിയാൻ കാത്തിരിക്കുന്നു. പ്രതിപക്ഷ നേതാവ് പറഞ്ഞു.
Content Highlights: minister saji cheriyan controversial speech - vd satheesan press meet
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..