സജി ചെറിയാൻ| File Photo: Mathrubhumi
തിരുവനന്തപുരം: ഫിഷറീസ് ഡയറക്ടറേറ്റില്‍ മിന്നല്‍ പരിശോധന നടത്തിയ മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാനെ വരവേറ്റത് ഒഴിഞ്ഞു കിടക്കുന്ന ഇരിപ്പിടങ്ങള്‍. ബുധനാഴ്ച രാവിലെ പത്തരയോടെയാണ് വികാസ്ഭവനിലെ ഫിഷറീസ് ഡയറക്ടറേറ്റ് ഓഫീസില്‍ മന്ത്രി മിന്നല്‍ പരിശോധന നടത്തിയത്. മന്ത്രിയെത്തുമ്പോള്‍ ഓഫീസില്‍ പതിനേഴു ജീവനക്കാര്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്ത മന്ത്രി ഓഫീസ് സമയത്തിന് ശേഷവും സീറ്റില്‍ ഇല്ലാതിരുന്ന ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ നിര്‍ദേശം നല്‍കി.
അച്ചടക്കമില്ലായ്മ വെച്ചു പൊറുപ്പിക്കില്ലെന്ന് താക്കീത് നല്‍കിയ അദ്ദേഹം സര്‍ക്കാരിനു ജീവനക്കാരിലുള്ള വിശ്വാസ്യത മുതലെടുത്ത് അലംഭാവം കാണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.
ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം കൂടുതല്‍ ഊര്‍ജ്ജ്വസ്വലമാക്കണം. അപകട ഇന്‍ഷൂറന്‍സ് സംബന്ധിച്ച ഫയലുകള്‍ അതീവപ്രാധാന്യത്തോടെ തീര്‍പ്പാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. വരും ദിവസങ്ങളില്‍ വകുപ്പിന് കീഴിലുള്ള മറ്റ് ഓഫീസുകളിലും പരിശോധന കര്‍ക്കശമാക്കുമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..