സൈക്കിൾ യാത്രികൻ അപകടത്തിൽപെട്ട സ്ഥലത്തെ കാഴ്ച| photo credit: facebook@roshyaugustineminister
കൊല്ലം: അപകടം പറ്റി വീണുകിടക്കുന്നവരെ ആശുപത്രിയിലെത്തിക്കാന്‍ മറക്കരുതെന്ന് അഭ്യര്‍ഥിച്ച് മന്ത്രി റോഷി അഗസ്റ്റിന്. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയില്‍ അപകടത്തില്‍ പെട്ട സൈക്കിള്‍ യാത്രികനെ ആശുപത്രിയിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്ത കാര്യം പങ്കുവച്ചുകൊണ്ടാണ് മന്ത്രിയുടെ ഈ അഭ്യര്‍ഥന. 'മന്ത്രി ചെയ്തു എന്ന് കരുതി വലിയ സംഭവവും ആകുന്നില്ല. എങ്കിലും എന്നെ വേദനിപ്പിച്ചത് മറ്റൊന്നാണ്... 20 മിനിറ്റോളം ആ വ്യക്തി ചോര വാര്‍ന്ന് റോഡില്‍ കിടന്നു. അപകടങ്ങളില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന ജനതയാണ് നമ്മുടേതെന്ന്' അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ ഓര്‍മ്മപ്പെടുത്തുന്നു
കുറിപ്പ് വായിക്കാം
ഇന്നലെ കൊല്ലത്ത് രണ്ടു ഔദ്യോഗിക പരിപാടികളില്‍ പങ്കെടുത്ത് തിരുവനന്തപുരത്തേക്ക് മടങ്ങും വഴിയാണ് കുരീപ്പുഴ പാലത്തില്‍ ഒരു സൈക്കിള്‍ യാത്രക്കാരന് അപകടത്തില്‍ പെട്ടു കിടക്കുന്നത് കണ്ടത്. തൊട്ടു മുന്നില്‍ വണ്ടികള്‍ കടന്നു പോകുന്നുണ്ടായിരുന്നു എങ്കിലും ആരും നിര്‍ത്തി കണ്ടില്ല. ഉടന്‍ അവിടെ ഇറങ്ങി. പൈലറ്റ് വാഹനത്തിലെ പോലീസുകാരും എത്തി. ഇതിനിടെ എന്റെ വാഹനത്തില്‍ നിന്ന് പരുക്കേറ്റ ആള്‍ക്ക് വെള്ളം നല്‍കുകയും ചെയ്തതോടെ അദ്ദേഹത്തിന് സംസാരിക്കാം എന്ന സാഹചര്യം ഉണ്ടായി. ഉടന്‍ തന്നെ അതിലെ എത്തിയ ഒരു ഓട്ടോറിക്ഷയില്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കയറ്റി വിടുകയും ചെയ്തു. അടിയന്തരമായി തിരുവനന്തപുരത്ത് എത്തെണ്ടിയിരുന്നതിനാല്‍ ആശുപത്രിയിലേക്ക് പോകാന്‍ കഴിഞ്ഞില്ല. എങ്കിലും പൈലറ്റ് വാഹനം ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദേശിച്ച് ഞാന്‍ യാത്ര തുടരുകയാണ് ഉണ്ടായത്. പരുക്ക് സാരമുള്ളതല്ല എന്ന് പിന്നീട് എസ് ഐ വിളിച്ച് അറിയിക്കുകയും ചെയ്തു.
ചെയ്തത് ഏതൊരു പൗരന്റെയും കടമ ആണെന്ന് വ്യക്തമായി അറിയാം. മന്ത്രി ചെയ്തു എന്ന് കരുതി വലിയ സംഭവവും ആകുന്നില്ല. എങ്കിലും എന്നെ വേദനിപ്പിച്ചത് മറ്റൊന്നാണ്... ഞങ്ങള്‍ എത്തും മുന്‍പ് 20 മിനിറ്റോളം ആ വ്യക്തി ചോര വാര്‍ന്ന് റോഡില്‍ കിടന്നു. പരുക്ക് ഗുരുതരം അല്ലാത്തതിനാല്‍ അപ്രിയമായത് ഒന്നും സംഭവിച്ചില്ല എന്ന് മാത്രം. അപകടങ്ങളില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന ജനതയാണ് നമ്മുടേത്. പക്ഷേ റോഡപകടങ്ങള്‍ കണ്ടാല്‍ ചിലരെങ്കിലും വൈമനസ്യത്തോടെ മുഖം തിരിച്ചു കടന്നു കളയും. അത് ചെയ്യരുത്. നമ്മുടെ പ്രിയപ്പെട്ടവരെ ഒരു നിമിഷം ഓര്‍ക്കുക. അവര്‍ ആണ് ആ സ്ഥാനത്തെന്ന് ചിന്തിക്കുക... സഹായിക്കാന്‍ ഉള്ള മനസ്സ് താനേ വരും... ഒരു ജീവനാണ്.. ഒരു കുടുംബത്തിന്റെ ആശ്രയം ആണ്...
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..