പി.എം. ആർഷോ, വി.ഡി. സതീശൻ
മലപ്പുറം: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിക്കെതിരായ മാർക്ക് ലിസ്റ്റ് വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തെ സ്വാധീനിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എസ്.എഫ്.ഐ വനിതാ നേതാവിന് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിക്കൊടുത്തത് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയാണെന്നും അദ്ദേഹം ആരോപിച്ചു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
അന്വേഷണം നടക്കുന്നതിനിടെയാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി നിരപരാധിയാണെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറഞ്ഞതെന്ന് സതീശൻ ചൂണ്ടിക്കാട്ടി. എന്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ഇയാളെ കുറ്റവിമുക്തനാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. മന്ത്രി അന്വേഷണത്തെ സ്വാധീനിക്കുകയാണ്. എൻ.ഐ.സി റിപ്പോർട്ട് വന്നു കഴിഞ്ഞാൽ അധ്യാപകർ പരിശോധിച്ച ശേഷമേ മഹാരാജാസിന്റെ വെബ് സൈറ്റിൽ ഫലം പ്രസിദ്ധീകരിക്കാറുള്ളൂ. പ്രിൻസിപ്പലിനെ എസ്.എഫ്.ഐ ഭീഷണിപ്പെടുത്തിയാണ് രാവിലെ പറഞ്ഞത് ഉച്ചയ്ക്ക് മാറ്റിപ്പറയിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
രണ്ട് ശതമാനം ഹാജരില്ലാത്ത എസ്.എഫ്.ഐ നേതാക്കളെ പോലും പരീക്ഷ എഴുതാൻ അനുവദിച്ചിട്ടുണ്ട്. എസ്.എഫ്.ഐ വനിതാ നേതാവിന് വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉണ്ടാക്കിക്കൊടുത്തതും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയാണ്. പി.എച്ച്.ഡി പ്രവേശനത്തിൽ സംവരണം അട്ടിമറിച്ചെന്ന എസ്.സി എസ്.ടി സെല്ലിന്റെ റിപ്പോട്ട് അട്ടിമറിച്ചത് കാലടി സർവകലാശാലയിലെ വൈസ് ചാൻസലറാണ്. എസ്.എഫ്.ഐക്കാർക്ക് വേണ്ടി ഉന്നതവിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത ഇല്ലാതാക്കിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സോളർ കമ്മീഷൻ നടത്തിയത് കോമാളിത്തരങ്ങളായിരുന്നുവെന്ന് വി.ഡി. സതീശൻ പരിഹസിച്ചു. മികച്ച പോലീസ് ഉദ്യോഗസ്ഥരിൽ ഒരാളായ ഹേമചന്ദ്രൻ തന്റെ ആത്മകഥയിൽ പറഞ്ഞിരിക്കുന്നതൊക്കെ വാസ്തവമാണ്. ശിവരാജൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടത്. അതുകൊണ്ടാണ് കാലം നിങ്ങളുടെ മുന്നിൽ വന്ന് കണക്ക് ചോദിക്കുമെന്ന് നിയമസഭയിൽ പറഞ്ഞത്. ഇപ്പോൾ ഒരു സ്ത്രീ വന്ന് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരെ ആരോപണങ്ങൾ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
റസാഖ് തീവ്ര വലതുപക്ഷ വ്യതിയാനത്തിന്റെ ഇര
ഇടതുപക്ഷ സഹയാത്രികനും ചിന്തകനും പ്രഭാഷകനുമായ റസാഖിന്റെ വേർപാട് എല്ലാവരെയും വേദനിപ്പിക്കുന്നതും നിരാശയിലാഴ്ത്തുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മരണം തന്നെ ഒരു സമരമാണെന്ന് എഴുതിവച്ചശേഷമാണ് റസാഖ് മരിച്ചത്. മാലിന്യ സംസ്‌ക്കരണ പ്ലാന്റിനെതിരായ പോരാട്ടത്തിൽ സി.പി.എം സ്വീകരിച്ച നിഷേധാത്മക നിലപാടും പാർട്ടി ഒറ്റപ്പെടുത്താൻ ശ്രമിച്ചതുമാണ് അദ്ദേഹത്തെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സി.പി.എമ്മിനുണ്ടായ തീവ്രവലതുപക്ഷ വ്യതിയാനത്തിന്റെ അവസാനത്തെ ഇരയാണ് റസാഖ്. ജനനിബിഡമായ ഈ പ്രദേശത്ത് മാലിന്യപ്ലാന്റ് തുറക്കാൻ യു.ഡി.എഫ് അനുവദിക്കില്ല. പ്ലാന്റ് തുറക്കാനുള്ള നീക്കത്തെ ശക്തിയായി എതിർക്കും. റസാഖിന്റെ കുടുംബത്തെ സഹായിക്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlights: Minister of Higher Education is influencing investigation says V.D. Satishan


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..