മുഹമ്മദ് റിയാസ്, എയർ സ്ട്രിപ്പ്| Photo: Mathrubhumi
തിരുവനന്തപുരം: ഇടുക്കി ജില്ലയില്‍ ആദ്യമായി വിമാനം പറന്നിറങ്ങുമ്പോള്‍ അതില്‍ പൊതുമരാമത്ത് വകുപ്പിന് അഭിമാനിക്കാന്‍ ഏറെയുണ്ടെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. എന്‍.സി.സിയുടെ രാജ്യത്തെ തന്നെ ഏക എയര്‍സ്ട്രിപ്പ് ഇടുക്കി പീരുമേടിലെ മഞ്ഞുമലയില്‍ പൂര്‍ത്തിയായി വരികയാണെന്നും പൊതുമരാമത്ത് വകുപ്പാണ് ഇതിന്റെ രൂപരേഖ തയ്യാറാക്കിയതും നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയതെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. രാജ്യത്ത് ആദ്യമായി പൊതുമരാമത്ത് വകുപ്പ് പണിയുന്ന എയര്‍ സ്ട്രിപ്പ് കൂടിയാണ് ഇടുക്കിയില്‍ ഒരുങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഹമ്മദ് റിയാസിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഇടുക്കി ജില്ലയില്‍ ആദ്യമായി വിമാനം പറന്നിറങ്ങുമ്പോള്‍ അതില്‍ പൊതുമരാമത്ത് വകുപ്പിന് അഭിമാനിക്കാന്‍ ഏറെയുണ്ട്.
എന്‍സിസിയുടെ രാജ്യത്തെ തന്നെ ഏക എയര്‍സ്ട്രിപ്പ് ഇടുക്കി പീരുമേടിലെ മഞ്ഞുമലയില്‍ പൂര്‍ത്തിയായി വരികയാണ്. പൊതുമരാമത്ത് വകുപ്പാണ് ഇതിന്റെ രൂപരേഖ തയ്യാറാക്കിയതും നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയതും. രാജ്യത്ത് ആദ്യമായി പൊതുമരാമത്ത് വകുപ്പ് പണിയുന്ന എയര്‍ സ്ട്രിപ്പ് കൂടിയാണ് ഇടുക്കിയില്‍ ഒരുങ്ങുന്നത്.
പരിശീലനത്തിന് ഉപയോഗിക്കുന്ന മൈക്രോ ലൈറ്റ് എയര്‍ ക്രാഫ്റ്റ് വിമാനങ്ങള്‍ക്ക് ഇറങ്ങാവുന്ന എയര്‍സ്ട്രിപ്പാണിത്. എന്‍സിസി കേഡറ്റുകളുടെ പരിശീലനം, താമസ സൗകര്യം, ക്യാമ്പ് തുടങ്ങിയവയാണ് ഇവിടെ ഉണ്ടാവുക.
അടിയന്തര സാഹചര്യങ്ങളില്‍ മലയോര മേഖലയ്ക്ക് ആശ്രയമേകാനും എയര്‍ സ്ട്രിപ്പ് വഴി സാധിക്കും. എയര്‍ഫോഴ്സ് വിമാനങ്ങളേയും വലിയ ഹെലികോപ്ടറുകളേയും അടിയന്തര സാഹചര്യങ്ങളില്‍ ഇവിടെ ഇറക്കാനാകും.
രാജ്യത്തെ ഏക എന്‍സിസി എയര്‍ സ്ട്രിപ്പ് പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ അത് ഇടുക്കിയുടെ ടൂറിസം മേഖലയ്ക്ക് കൂടി പ്രതീക്ഷയേകുന്നതാണ്.
കേരളത്തിന് അഭിമാനിക്കാവുന്ന ഒരു പദ്ധതിയാണ് ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നത്. എയര്‍ സ്ട്രിപ്പ് രൂപകല്പന ചെയ്ത് നിര്‍മ്മാണ പ്രവൃത്തി നടത്തിയ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ പ്രത്യേകം അഭിനന്ദിക്കുന്നു.
എയര്‍ സ്ട്രിപ്പിന്റെ ലക്ഷ്യം
രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍നിന്ന് എത്തുന്ന എന്‍.സി.സി. കേഡറ്റുകള്‍ക്ക് നേവിയുടെ നേതൃത്വത്തില്‍ വിമാനപ്പറക്കല്‍ പരിശീലനം നല്‍കുക എന്നതാണ് എയര്‍ സ്ട്രിപ്പിന്റെ ലക്ഷ്യം. 200 കുട്ടികള്‍ക്ക് ഒരേസമയം താമസിച്ച് പരിശീലനം നടത്താവുന്ന കേന്ദ്രമാണിത്. 12 ഏക്കര്‍ സ്ഥലമാണ് ആദ്യം അനുവദിച്ചത്. പിന്നീട് 15 ഏക്കര്‍ സ്ഥലംകൂടി എന്‍.സി.സി. ആവശ്യപ്പെട്ടിരുന്നു. സ്ഥലം വനം വകുപ്പിന്റെയാണെന്ന വിജ്ഞാപനം എത്തിയതാണ് പണി തുടരാന്‍ തടസ്സമായത്. എയര്‍ സ്ട്രിപ്പിന്റെ പണികള്‍ മാത്രമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. വൈദ്യുതി, കുടിവെള്ളം, റോഡ് തുടങ്ങിയ സൗകര്യങ്ങളും വരേണ്ടതായുണ്ട്. ഈ പ്രശ്നങ്ങള്‍ കേരളപ്പിറവിദിനത്തിനുമുമ്പ് പരിഹരിക്കാന്‍ വാഴൂര്‍ സോമന് എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിട്ടുണ്ട്. കേരളപ്പിറവിദിനത്തില്‍ മുഖ്യമന്ത്രിയെക്കൊണ്ട് എയര്‍ സ്ട്രിപ്പ് ഉദ്ഘാടനം നടത്താനാണ് തീരുമാനം.
content highlights: minister muhammad riyas on idukki ncc airstrip
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..