എം.ബി. രാജേഷ് | Photo: Screengrab/ MB Rajesh
തിരുവനന്തപുരം: ബ്രഹ്മപുരത്ത് ബയോമൈനിങ്ങിന് കരാറെടുത്ത കമ്പനിക്ക് പ്രവൃത്തിപരിചയമില്ലെന്നും കടലാസ് കമ്പനിയാണെന്നുമുള്ള പ്രചാരണം വസ്തുതാ വിരുദ്ധമാണെന്ന് തദ്ദേശമന്ത്രി എം.ബി. രാജേഷ്. രണ്ടുഡസനോളം നഗരങ്ങളില്‍ മാലിന്യ സംസ്‌കരണത്തിന് നേതൃത്വം നല്‍കുന്ന കമ്പനിയാണ് ബ്രഹ്മപുരത്തും വന്നിട്ടുള്ളത്. കോണ്‍ഗ്രസ് പ്ലീനം നടന്ന ഛത്തീസ്ഢിലെ റായ്പുരിലും രാജസ്ഥാനിലെ ജോധ്പുരിലും പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്. കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ പാട്യാലയില്‍ അമരീന്ദര്‍ സിങ്ങാണ് പ്ലാന്റ് ഉദ്ഘാടനം ചെയ്തത്. അത്തരമൊരു കമ്പനിയെക്കുറിച്ചാണ് രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രചാരണം നടത്തുന്നതെന്നും എം.ബി. രാജേഷ് കുറ്റപ്പെടുത്തി.
ഗെയിലിന് പങ്കാളിത്തമുള്ള കമ്പനിയെക്കുറിച്ചാണ് കടലാസ് കമ്പനി എന്ന് പ്രചരിപ്പിക്കുന്നത്. മാധ്യമങ്ങള്‍ പറയുന്നത് കേട്ടാണ് ഇത്തരം ആരോപണവുമായി ഇറങ്ങിയത്. സുതാര്യമായാണ് കരാര്‍ നല്‍കിയത്. നിലവില്‍ തീപ്പിടിത്തത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ വസ്തുതകള്‍ പുറത്ത് വരുമെന്നും മന്ത്രി പറഞ്ഞു. യാതൊരു പ്രവൃത്തിപരിചയവുമില്ലാത്ത കമ്പനിക്ക് കൊച്ചി കോര്‍പ്പറേഷന്‍ എങ്ങനെയാണ് മാലിന്യ സംസ്‌കരണത്തിന് അനുമതി നല്‍കിയതെന്ന് അന്വേഷണം നടത്താന്‍ തയ്യാറാകുമോയെന്ന രമേശ് ചെന്നിത്തലയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സഭയില്‍ അദ്ദേഹം.
'തീയണക്കാന്‍ സ്വീകരിച്ച നടപടികള്‍ ശരിയായതും ശാസ്ത്രീയവുമാണെന്ന് വിദഗ്ധന്മാര്‍ അംഗീകരിച്ചിട്ടുണ്ട്. ഏത് ഏജന്‍സികളുമായിട്ടാണ് കൂടിയാലോചന നടത്തേണ്ടതെന്ന് പ്രതിപക്ഷത്തിന്റെ നിര്‍ദേശം ചോദിച്ചിരുന്നു. ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ചെളിവാരി എറിയേണ്ട കാര്യമാക്കി മാറ്റാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ടി.ജെ. വിനോദ് ഡെപ്യൂട്ടി മേയര്‍ ആയിരുന്ന കാലത്തും തീപ്പിടിത്തമുണ്ടായിട്ടുണ്ട്. മാലിന്യമല രണ്ടുകൊല്ലം കൊണ്ട് ഉണ്ടായതല്ല. കൊച്ചി കോര്‍പ്പറേഷന് ചുറ്റുമുള്ള ഏഴ് നഗരസഭകളിലെ മാലിന്യം ബ്രഹ്മപുരത്ത് കൊണ്ടുപോയി തള്ളാന്‍ തീരുമാനിച്ചത് ഏത് ഭരണത്തിന്റെ കാലത്താണ് എന്ന് പറഞ്ഞ് പ്രതിപക്ഷത്തെ കുത്താന്‍ ആഗ്രഹിക്കുന്നില്ല. വസ്തുത പറയുമ്പോള്‍ പ്രതിപക്ഷത്തിന് പൊള്ളുന്നത് സ്വാഭാവികമാണ്. കാര്യങ്ങള്‍ നിയന്ത്രണവിധേയമാണ്, പരിഭ്രാന്തരാവേണ്ട സാഹചര്യമില്ലെന്ന് പറഞ്ഞത് വസ്തുതയാണ്. വായുഗുണനിലവാരം നിരന്തരം വിലയിരുത്തിക്കൊണ്ടിരുന്നു. പരിഭ്രാന്തരാകേണ്ട കാര്യം ഒരു ഘട്ടത്തിലും ഉണ്ടായിട്ടില്ല.', മന്ത്രി പറഞ്ഞു.
ഡല്‍ഹിയില്‍ നിന്ന് കേരളത്തിലെത്തിയ ചില മന്ത്രിമാര്‍, നേതാക്കന്മാര്‍ ഇവിടെ വന്ന് 'ഐ കാണ്‍ട് ബ്രത്ത്' എന്ന് പറയുന്നു. സത്യത്തില്‍ അവര്‍ക്ക് ശ്വസിക്കണമെങ്കില്‍ ഇവിടെ വരണമെന്നതാണ് സ്ഥിതി. മാധ്യമങ്ങള്‍ തീയില്ലാതെ പുകയുണ്ടാക്കാന്‍ വിദഗ്ധരായ ആളുകളാണ്. തീയണഞ്ഞാലും പുകയും പുകമറയും അടങ്ങാന്‍ പാടില്ലെന്നതാണ് ചില മാധ്യമങ്ങളുടെ താത്പര്യമെന്നും അദ്ദേഹം ആരോപിച്ചു.
'ബ്രഹ്മപുരത്തെ 120 ഏക്കര്‍ ഭൂമി ഏറ്റെടുത്തത് കോര്‍പ്പറേഷന്‍ എല്‍.ഡി.എഫ്. ഭരിച്ച കാലത്താണ്. തരംതിരിവില്ലാതെ എല്ലാ തരം മാലിന്യവും കൊണ്ടുവന്ന് തള്ളിയതാണ് ബ്രഹ്മപുരത്ത് മാലിന്യകൂമ്പാരം ഉണ്ടാവാന്‍ ഇടയാക്കിയത്. മാലിന്യ കൂമ്പാരം ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ സൗമിനി ജെയ്ന്‍ മേയറും ടി.ജെ. വിനോദ് ഡെപ്യൂട്ടി മേയറുമായിരുന്ന കാലത്ത് ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍, ഈ അജന്‍ഡ 23 തവണ കൗണ്‍സില്‍ മാറ്റിവെച്ചു. കുറ്റപ്പെടുത്തിയതല്ല, ചില വസ്തുത പറഞ്ഞതാണ്. 2009-ല്‍ എല്‍.ഡി.എഫ്. ഭരിക്കുമ്പോള്‍ സീറോ വെയ്‌സ്റ്റ് നഗരസഭയ്ക്കുള്ള അവാര്‍ഡ് ലഭിച്ച കൊച്ചിയില്‍ എങ്ങനെയാണ് മാലിന്യ മലയുണ്ടായതെന്ന് യു.ഡി.എഫ്. സ്വയം വിമര്‍ശനപമായി പരിശോധിക്കേണ്ടതാണ്.', എം.ബി. രാജേഷ് പറഞ്ഞു.
പല വികസിത രാജ്യങ്ങളിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും മാലിന്യ കൂമ്പാരങ്ങള്‍ക്ക് തീപ്പിടിക്കുമ്പോള്‍ അതാത് ഭരണകൂടങ്ങള്‍ കൈയ്യൊഴിയുമ്പോള്‍ കേരളം ഭരിക്കുന്ന ഇടതു സര്‍ക്കാര്‍ തീയണക്കുന്നതിനും ജനങ്ങളെ പുകയില്‍ നിന്ന് സുരക്ഷ ഒരുക്കാനുമാണ് ശ്രമിച്ചിട്ടുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആരോഗ്യവകുപ്പ് തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ദീര്‍ഘകാലത്തേക്കാണ് ആരോഗ്യ സര്‍വേ നടത്തുന്നത്. ആഗോള തലത്തിലെ ആരോഗ്യവിദഗ്ധരുമായി ചര്‍ച്ച നടത്തി. സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. മന്ത്രിമാരുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.
Content Highlights: minister mb rajesh reply to tg vinod and ramesh chennithala in niyamasabha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..