എ.കെ ശശീന്ദ്രൻ | Screengrab: Mathrubhumi news
തിരുവനന്തപുരം: വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനെ മരംമുറികേസിലെ പ്രതികള്‍ കണ്ടെന്നുളള ആരോപണത്തില്‍ പ്രതികരിച്ച് മന്ത്രി. പ്രതികളെ 2020 ല്‍ താന്‍ കണ്ടുവെന്ന് സമ്മതിച്ച മന്ത്രി മാംഗോ മൊബൈല്‍ ഫോണിന്റെ ലോഞ്ചിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനാണ് പ്രതികള്‍ എത്തിയതെന്നും വ്യക്തമാക്കി.
വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ വിതരണം ചെയ്യാനുളള താല്പര്യം അറിയിച്ചാണ് അതിന്റെ ഉടമകള്‍ സമീപിച്ചത്. എന്നാല്‍ അത് തീരുമാനിക്കേണ്ടത് താനല്ലെന്ന് അവരോട് വ്യക്തമാക്കിയിരുന്നു. അവരില്‍ നിന്ന് നിവേദനം സ്വീകരിക്കുന്ന സമയത്തെ ചിത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും തനിക്ക് അവരുമായി മറ്റ് ബന്ധമില്ലെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ ആദ്യകാലത്ത് തന്നെ സര്‍ക്കാരിന് വനംകൊളളയുമായി ബന്ധമുണ്ടെന്ന് വരുത്തിതീര്‍ക്കാനുളള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ശശീന്ദ്രന്‍ ആരോപിച്ചു. വനഭൂമിയില്‍ നിന്ന് ഒരടിനീളമുളള വൃക്ഷം പോലും നഷ്ടപ്പെട്ടിട്ടില്ല. റവന്യൂഭൂമിയില്‍ നിന്നാണ് മരംമുറി നടന്നിരിക്കുന്നതെന്നാണ് ഇതുവരെ ലഭിച്ചിരിക്കുന്ന വിവരം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ തെറ്റായി പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. കൊളളയ്ക്ക് കൂട്ടുനിന്നവരെ ശിക്ഷിക്കാനുളള നടപടികള്‍ കര്‍ശനമായും സ്വീകരിക്കും. സത്യസന്ധത ബോധ്യപ്പെട്ടിട്ടും ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ കുറിച്ചുളള ചോദ്യത്തിന് മരംമുറി കേസില്‍ ഇപ്പോള്‍ ഒരു അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ആ അന്വേഷണത്തിന്റെ നിഗമനങ്ങള്‍ തൃപ്തികരമല്ലെങ്കില്‍ മറ്റൊരു അന്വേഷണത്തിലേക്ക് പോകുന്നത് ആലോചിക്കുമെന്നായിരുന്നു മന്ത്രിയുടെ മറുപടി. അന്വേഷണം കാലതാമസമെടുക്കുമെങ്കില്‍ വേഗത്തിലാക്കാനുളള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥന് കൈക്കൂലി കൊടുത്തത് സംബന്ധിച്ച് വനംവകുപ്പിന് അന്വേഷിക്കാനാകുമോ എന്നറിയില്ല. അതേക്കുറിച്ചുളള സാധ്യതകള്‍ പരിശോധിക്കും
ഡിഎഫ്ഒ ധനേഷിനെ മരംമുറിയുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണസംഘത്തില്‍ നിന്ന് മാറ്റിയിട്ടില്ലെന്ന് വനംമന്ത്രി വ്യക്തമാക്കി. ധനേഷ് കുമാറിന് തൃശ്ശൂര്‍-എറണാകുളം ജില്ലകളുടെ ചുമതലകളാണ് നല്‍കിയിരിക്കുന്നത്. മരംമുറി കേസുമായി ബന്ധപ്പെട്ട് ഒരു പ്രത്യേകസംഘത്തെ രൂപീകരിക്കാനാണ് പറഞ്ഞിരിക്കുന്നത്. അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്നവര്‍ ഒരു കാരണവശാലും അവര്‍ക്ക് ബന്ധമുളള അതാത് ജില്ലകളില്‍ ഉണ്ടാകാന്‍ പാടില്ല. അതിനനുസരിച്ചാണ് അന്വേഷണസംഘത്തില്‍ മാറ്റം വരുത്തിയതെന്നും വനംമന്ത്രി പറഞ്ഞു. എന്നാല്‍ സദുദ്ദേശപരമായ ഈ തീരുമാനത്തെ പോലും തെറ്റായി വ്യാഖ്യാനിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Minister A K Saseendran Pressmeet
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..