ഡോക്ടർമാരുടെ സമരം (ഫയൽ ചിത്രം) | photo: ANI
തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. ശമ്പള കുടിശ്ശികയും അലവന്‍സും നല്‍കാത്തതില്‍ പ്രതിഷേധിച്ച് നാളെ മുതല്‍ അനിശ്ചിതകാല ബഹിഷ്കരണ സമരം ആരംഭിക്കുമെന്ന് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ അറിയിച്ചു.
മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുമായി രണ്ടാഴ്ച മുമ്പ് സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. ശമ്പള കുടിശ്ശിക ഉടന്‍ അനുവദിക്കാമെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ ആവശ്യങ്ങള്‍ പരിഗണിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിയെ നിയോഗിക്കാമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനുള്ള നടപടി ഉണ്ടാകാത്തതിനാലാണ് ഡോക്ടര്‍ സമരത്തിലേക്ക് നീങ്ങാന്‍ തീരുമാനിച്ചത്.
ബുധനാഴ്ച സംസ്ഥാനതലത്തില്‍ ഡോക്ടര്‍മാര്‍ വഞ്ചനാ ദിനം ആചരിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കരിദിനം ആചരിക്കും. വിഐപി ഡ്യൂട്ടി, പേ വാര്‍ഡ് ഡ്യൂട്ടിയും അധിക ജോലിയും ബഹിഷ്കരിക്കും. നോണ്‍ കോവിഡ്-നോണ്‍ എമര്‍ജന്‍സി യോഗങ്ങളും ബഹിഷ്കരിക്കും. പത്താം തീയതി സെക്രട്ടേറിയറ്റിന് മുന്നില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കും. മാര്‍ച്ച് 17ന് 24 മണിക്കൂര്‍ ഡ്യൂട്ടി ബഹിഷ്കരിക്കുമെന്നും ഡോക്ടര്‍മാരുടെ സംഘടന അറിയിച്ചു.
സംസ്ഥാനത്തെ മറ്റെല്ലാ ജീവനക്കാര്‍ക്കും കാലതാമസം കൂടാതെ ശമ്പള വര്‍ദ്ധന നല്കിയപ്പോള് സ്വന്തം ജീവന് പോലും അവഗണിച്ചു സംസ്ഥാനത്തെ കോവിഡ് ദുരന്തത്തില്‍ നിന്നു കര കയറ്റാന്‍ പ്രയത്നിച്ച മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ പോലും നല്‍കിയില്ലെന്ന് കെജിഎംസിടിഎ കുറ്റപ്പെടുത്തി. ആവശ്യങ്ങള്‍ ഉടന്‍ അംഗീകരിക്കണമെന്നും, അനാവശ്യസമരത്തിലേക്ക് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരെ തള്ളിയവിടരുതെന്നും കെജിഎംസിടിഎ സംസ്ഥാനസമിതി ആവശ്യപ്പെട്ടു.
content highlights: medical college doctors strike will start from tomorrow
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..