ലുല തോല്‍പ്പിച്ച ബോള്‍സനാരോ ബിജെപി സര്‍ക്കാരിന്റെയും മോദിയുടെയും ഉറ്റമിത്രം- എം.ബി രാജേഷ്


3 min read
Read later
Print
Share

എം.ബി രാജേഷ്‌

ആഗോള വലതുപക്ഷ അച്ചുതണ്ടില്‍ മോദിക്കും തുര്‍ക്കിയിലെ എര്‍ദോഗാനും ട്രംപിനുമെല്ലാമൊപ്പമുള്ള പ്രമുഖനായിരുന്നു ബോള്‍സനാരോ എന്ന് മന്ത്രിഎം. ബി രാജേഷ്. ബ്രസീലിൽ ഇടതുപക്ഷ നേതാവ് ലുല ഡ സില്‍വ തീവ്രവലതുപക്ഷക്കാരന്‍ ജെയര്‍ ബോള്‍സനാരോയെ പരാജയപ്പെടുത്തി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വാർത്ത ആവേശകരമാണെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ചു.

"ഒട്ടേറെ സമാനതകള്‍ ബോള്‍സനാരോയുടെയും നരേന്ദ്രമോദിയുടെയും സര്‍ക്കാരുകള്‍ തമ്മിലുണ്ട്. സാമ്പത്തിക നയത്തിന്റെ കാര്യത്തില്‍, വംശീയവും വര്‍ഗീയവുമായ രാഷ്ട്രീയത്തിന്റെ കാര്യത്തില്‍, പ്രതിലോമ ആശയങ്ങളുടെ കാര്യത്തില്‍, അങ്ങനെ സമാനതകള്‍ ഏറെയാണ്. ബോള്‍സനാരോ സ്വയം ഫാസിസ്റ്റാണെന്ന് പ്രഖ്യാപിച്ചയാളാണ്. ബ്രസീലിലെ പട്ടാള ഏകാധിപത്യത്തിന്റെ പേരില്‍ ഊറ്റം കൊള്ളുകയും, അതില്‍ തനിക്കുള്ള അഭിമാനം മറച്ചുവെക്കാതിരിക്കുകയും ചെയ്ത പട്ടാള ഓഫീസറാണ്. അധികാരത്തില്‍ വന്നയുടന്‍ പ്രതിപക്ഷത്തെയാകെ വേട്ടയാടി, നേരത്തെ പ്രസിഡന്റായിരുന്ന ലുലയെ വ്യാജ അഴിമതി ആരോപണമുന്നയിച്ച് ജയിലിലടച്ചു. ലുലയെ ശിക്ഷിച്ച് വിധി പ്രഖ്യാപിച്ച ജഡ്ജിയെ പിന്നീട് നിയമമന്ത്രിയാക്കി പ്രതിഫലം നല്‍കി. കോവിഡ് കാലത്ത് പതിനായിരങ്ങള്‍ മരിച്ചുവീണപ്പോള്‍ നിഷ്‌ക്രിയനായി നില്‍ക്കുക മാത്രമല്ല, കോവിഡിനെ നിസാരവത്കരിക്കുകയും ചെയ്തു. ബോള്‍സനാരോയുടെ ഭരണത്തിന്റെ തണലിലാണ് ആമസോണ്‍ കാടുകള്‍ വലിയ തോതില്‍ കത്തിയത്. ആമസോണ്‍ കാടുകള്‍ കത്തുന്നതിനെതിരായ വലിയ പ്രതിഷേധം ഉയര്‍ന്നപ്പോള്‍, പ്രതിഷേധക്കാരെ അടിച്ചമര്‍ത്താനാണ് ബോള്‍സനാരോ ശ്രമിച്ചത്", എംബി രാജേഷ് കുറിച്ചു.

എം.ബിരാജേഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പൂർണ്ണമായി വായിക്കാം

ഒടുവില്‍ ബ്രസിലില്‍ നിന്നുകൂടി ആ ആവേശകരമായ വാര്‍ത്ത വന്നിരിക്കുന്നു. ഇടതുപക്ഷ നേതാവ് ലുല ഡ സില്‍വ തീവ്രവലതുപക്ഷക്കാരന്‍ ജെയര്‍ ബോള്‍സനാരോയെ പരാജയപ്പെടുത്തി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഇതോടെ ലാറ്റിനമേരിക്കയിലെ കൊളംബിയ, ചിലി, ഹോണ്ടുറാസ്, നിക്വരാഗ്വ, ബൊളീവിയ, പെറു, മെക്‌സിക്കോ, അര്‍ജന്റീന, വെനസ്വേല, ക്യൂബ തുടങ്ങി പതിനൊന്നിലധികം രാജ്യങ്ങളില്‍ ഇടതുപക്ഷ സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നിരിക്കുകയാണ്. തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യമാണ് ബ്രസീല്‍, ആഗോള തലത്തിലെ പ്രധാന സമ്പദ്ഘടനകളിലൊന്ന്. ബ്രസീലിലെ ഇടതുപക്ഷ വിജയം അതിനാല്‍ തന്നെ സുപ്രധാനവും നിര്‍ണായകവുമാണ്.

ലുല തോല്‍പ്പിച്ച ബോള്‍സനാരോയെ അറിയില്ലേ? ഇന്ത്യയിലെ ബിജെപി സര്‍ക്കാരിന്റെയും നരേന്ദ്രമോദിയുടെയും ഉറ്റമിത്രം. റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യ അതിഥിയായി വിളിച്ച് ആദരിച്ച തീവ്രവലതുപക്ഷക്കാരനായ പ്രസിഡന്റ്. ഒട്ടേറെ സമാനതകള്‍ ബോള്‍സനാരോയുടെയും നരേന്ദ്രമോദിയുടെയും സര്‍ക്കാരുകള്‍ തമ്മിലുണ്ട്. സാമ്പത്തിക നയത്തിന്റെ കാര്യത്തില്‍, വംശീയവും വര്‍ഗീയവുമായ രാഷ്ട്രീയത്തിന്റെ കാര്യത്തില്‍, പ്രതിലോമ ആശയങ്ങളുടെ കാര്യത്തില്‍, അങ്ങനെ സമാനതകള്‍ ഏറെയാണ്. ബോള്‍സനാരോ സ്വയം ഫാസിസ്റ്റാണെന്ന് പ്രഖ്യാപിച്ചയാളാണ്. ബ്രസീലിലെ പട്ടാള ഏകാധിപത്യത്തിന്റെ പേരില്‍ ഊറ്റം കൊള്ളുകയും, അതില്‍ തനിക്കുള്ള അഭിമാനം മറച്ചുവെക്കാതിരിക്കുകയും ചെയ്ത പട്ടാള ഓഫീസറാണ്. അധികാരത്തില്‍ വന്നയുടന്‍ പ്രതിപക്ഷത്തെയാകെ വേട്ടയാടി, നേരത്തെ പ്രസിഡന്റായിരുന്ന ലുലയെ വ്യാജ അഴിമതി ആരോപണമുന്നയിച്ച് ജയിലിലടച്ചു. ലുലയെ ശിക്ഷിച്ച് വിധി പ്രഖ്യാപിച്ച ജഡ്ജിയെ പിന്നീട് നിയമമന്ത്രിയാക്കി പ്രതിഫലം നല്‍കി. കോവിഡ് കാലത്ത് പതിനായിരങ്ങള്‍ മരിച്ചുവീണപ്പോള്‍ നിഷ്‌ക്രിയനായി നില്‍ക്കുക മാത്രമല്ല, കോവിഡിനെ നിസാരവത്കരിക്കുകയും ചെയ്തു. ബോള്‍സനാരോയുടെ ഭരണത്തിന്റെ തണലിലാണ് ആമസോണ്‍ കാടുകള്‍ വലിയ തോതില്‍ കത്തിയത്. ആമസോണ്‍ കാടുകള്‍ കത്തുന്നതിനെതിരായ വലിയ പ്രതിഷേധം ഉയര്‍ന്നപ്പോള്‍, പ്രതിഷേധക്കാരെ അടിച്ചമര്‍ത്താനാണ് ബോള്‍സനാരോ ശ്രമിച്ചത്. ആഗോള വലതുപക്ഷ അച്ചുതണ്ടില്‍ മോദിയും തുര്‍ക്കിയിലെ എര്‍ദോഗാനും ട്രംപിനുമെല്ലാമൊപ്പമുള്ള പ്രമുഖനായിരുന്നു ബോള്‍സനാരോ.

ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ലോകരാഷ്ട്രീയം കൂടുതല്‍ വലത്തോട്ടുതിരിഞ്ഞതിന്റെ ഫലമായി ഒന്നിനുപുറമേ ഒന്നായി അധികാരത്തില്‍ വന്ന വലതുപക്ഷ ഗവണ്‍മെന്റുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു ബ്രസീലില്‍ ബോള്‍സനാരോയുടേത്. ലാറ്റിന്‍ അമേരിക്കയില്‍ അമേരിക്കന്‍ പിന്തുണയോടെ ബ്രസീലുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ വലതുപക്ഷ സര്‍ക്കാരുകള്‍ അധികാരത്തിലെത്തിയിരുന്നു. ആ പ്രവണത, തിരുത്തപ്പെടുന്നതിന്റെ ലക്ഷണങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ കാണപ്പെട്ടിരുന്നു. ചിലെയില്‍ അരനൂറ്റാണ്ടിന് ശേഷമാണ് ഗബ്രിയേല്‍ ബോറിക്കിലൂടെ ഇടതുപക്ഷം അധികാരത്തില്‍ തിരിച്ചെത്തിയത്. കൊളംബിയയുടെ ചരിത്രത്തിലാദ്യമായി ഒരു ഇടതുപക്ഷ സര്‍ക്കാര്‍ ഗുസ്താവോ പെട്രോയുടെ നേതൃത്വത്തില്‍ അധികാരമേറ്റു. ഹോണ്ടുറസില്‍ സിയോമാര കാസ്‌ട്രോയും പെറുവില്‍ പെഡ്രോ കാസ്റ്റില്ലോയും ബൊളീവിയയില്‍ ലൂയിസ് ആര്‍സും അര്‍ജന്റീനയില്‍ ആല്‍ബെര്‍ട്ടോ ഫെര്‍ണാണ്ടസും അധികാരത്തിലെത്തി. മെക്‌സിക്കോയുടെ 48 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു ഇടതുപക്ഷ സ്ഥാനാര്‍ഥി, ആന്‍ഡ്രസ് മാനുവല്‍ ലോപ്പസ് ഒബ്രദോറും ഭരണത്തിലേറി.

അതിനൊപ്പം ബ്രസീല്‍ കൂടിച്ചേരുമ്പോള്‍ ലാറ്റിന്‍ അമേരിക്ക വലതുപക്ഷ രാഷ്ട്രീയത്തിനെതിരെ നിരന്തരം നടത്തുന്ന പോരാട്ടത്തില്‍ വിജയം കൈവരിക്കുകയാണ്. ബ്രസീല്‍ പോലൊരു പ്രധാന രാജ്യത്തെ ഇടതുപക്ഷത്തിന്റെ വിജയം, ഇന്നത്തെ സവിശേഷ സാഹചര്യത്തില്‍ ലോകം മുഴുവന്‍ അനുരണനങ്ങളുണ്ടാക്കും എന്ന കാര്യത്തില്‍ സംശയമില്ല. തീവ്ര വലതുപക്ഷ സാമ്പത്തിക നയങ്ങള്‍ ലോകമാകെ തൊഴിലില്ലായ്മയും പട്ടിണിയും വിലക്കയറ്റവും കറന്‍സി വിലയിടിവും ജീവിതദുരിതങ്ങളും വര്‍ധിപ്പിക്കുമ്പോളാണ്, ആ നയങ്ങളുടെ ശക്തരായ വക്താക്കളിലൊരാള്‍ പിഴുതെറിയപ്പെടുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഉറ്റമിത്രമായ ബോള്‍സനാരോയുടെ പതനം, ഇന്ത്യയ്ക്കും ചില പാഠങ്ങള്‍ നല്‍കുന്നുണ്ട്. താത്കാലികമായ വലതുപക്ഷ മുന്നേറ്റങ്ങള്‍ ചരിത്രത്തിന്റെ അന്ത്യമല്ല... ഇടതുപക്ഷത്തിന്റെ രാഷ്ട്രീയം താത്കാലിക തിരിച്ചടികളിലും പരാജയങ്ങളിലും അണഞ്ഞുപോകുന്നില്ലെന്നും ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുന്നു ബ്രസീലില്‍ ലുല ഡ സില്‍വയുടെ ഐതിഹാസിക ജയം.

Content Highlights: Mb Rajesh Writes about latin American pink wave, Jair Bolsonaro, Lula da Silva

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mb rajesh

കരുവന്നൂർ വലിയ പ്രശ്‌നമാണോ, രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽനടന്ന ക്രമക്കേട് എത്രയുണ്ട്?- എം.ബി രാജേഷ്

Sep 21, 2023


suresh gopi

1 min

സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ലെന്ന് സൂചന

Sep 22, 2023


k radhakrishnan

2 min

മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണമൂലം, ദേവപൂജ കഴിയുംവരെ പൂജാരി ആരേയും തൊടാറില്ല- തന്ത്രി സമാജം

Sep 20, 2023


Most Commented