സംസ്‌കൃത സർവകലാശാല | ഫോട്ടോ: മാതൃഭൂമി
കൊച്ചി: മുന്‍ എംപി. എം.ബി. രാജേഷിന്റെ ഭാര്യയ്ക്ക് സംസ്‌കൃത സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസ്സര്‍ നിയമനം നല്‍കിയതില്‍ വിവാദം. ഗവണ്‍മെന്റ് സ്‌കൂള്‍ അധ്യാപികയായ നിനിത കണിച്ചേരിക്കാണ് സംസ്‌കൃത സര്‍വകലാശാല മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ആയി നിയമനം നല്‍കിയിരിക്കുന്നത്. ഉയര്‍ന്ന യോഗ്യതയുള്ള നിരവധിപേരെ മറികടന്ന് സി.പി.എം. നേതാവിന്റെ ഭാര്യയെ റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിച്ചു എന്നാണ് ആക്ഷേപം.
റാങ്ക് പട്ടിക ശീര്‍ഷാസനം ചെയ്തുവെന്ന് സെലക്ഷന്‍ കമ്മിറ്റിയില്‍ സബ്ജക്ട് എക്‌സ്പര്‍ട്ട് ആയി പങ്കെടുത്ത പ്രൊഫസര്‍ ഉമര്‍ തറമേല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വിമര്‍ശനവും വിയോജിപ്പും സര്‍വകലാശാലയെ അറിയിച്ചുവെന്നും ഇനിയും ഇപ്പണിക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ കോളേജുകളിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേയ്ക്ക് എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും കഴിഞ്ഞ് പിഎസ്സി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍ നിനിതയുടെ റാങ്ക് 212 ആണ്. ഇതേ റാങ്ക് പട്ടികയില്‍ ഉയര്‍ന്ന റാങ്ക് നേടിയ, സംസ്‌കൃത സര്‍വകലാശാലയുടെ ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത ഉദ്യോഗാര്‍ഥികളെ മറികടന്നാണ് രാജേഷിന്റെ ഭാര്യക്ക് ഒന്നാം റാങ്ക് നല്‍കിയിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നു.
ഉയര്‍ന്ന അക്കാദമിക മികവും നിരവധി അംഗീകൃത ഗവേഷണ പ്രബന്ധങ്ങളും അധ്യാപന പരിചയമുള്ളവരെയും ഒഴിവാക്കിയാണ് റാങ്ക് പട്ടിക തയ്യാറാക്കിയതെന്ന് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയും ആരോപിച്ചു.
കെ.എസ്.ടി.എ.ടി.എ. നേതാവായിരുന്ന റഷീദ് കണിച്ചേരിയുടെ മകളാണ് എസ്.എഫ്.ഐ. നേതാവായിരുന്ന നിനിതാ കണിച്ചേരി. വിവാദങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കാലിക്കറ്റ് സര്‍വകലാശാലയില്‍ എ.എന്‍. ഷംസീര്‍ എം.എല്‍.എയുടെ ഭാര്യയുടെ അസിസ്റ്റന്‍ഡ് പ്രൊഫസര്‍ നിയമനവും തടഞ്ഞിരുന്നു.
Content Highlights: MB Rajesh's wife appointed as assistant professor in Sanskrit University


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..