എംബി രാജേഷ് | ഫോട്ടോ: പി കൃഷ്ണപ്രദീപ്|മാതൃഭൂമി
പാലക്കാട്: കോവിഡ് രണ്ടാംതരംഗം തീര്‍ത്ത പ്രതിസന്ധിയില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്താന്‍ സാധിക്കാത്തതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തി സിപിഎം നേതാവ് എംബി രാജേഷ്. ഓക്‌സിജന്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ പാര്‍ലമെന്ററി സമിതി കഴിഞ്ഞ നവംബറില്‍ നിര്‍ദേശിച്ചിട്ടും കേന്ദ്രം ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്നും രാജേഷ് കുറ്റപ്പെടുത്തി. കഴിഞ്ഞ അഞ്ച് മാസം മോദി താടി നീട്ടിയതല്ലാതെ വേറൊന്നും കൂട്ടിയില്ലെന്നും അദ്ദേഹം പരിഹസിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം.
ആയിരങ്ങള്‍ പ്രാണവായു കിട്ടാതെ മരിച്ച ശേഷമാണ് പിഎം കെയേഴ്‌സ് ഫണ്ടുപയോഗിച്ച് 551 പ്ലാന്റുകള്‍ ആരംഭിക്കാന്‍ മോദി ഇന്നലെ ഉത്തരവിട്ടത്. പണമുണ്ടായിട്ടും നവംബറില്‍ തന്നെ പാര്‍ലിമെന്ററി സമിതി പറഞ്ഞിട്ടും താടീ വാല അന്നനങ്ങിയില്ല. പൂനാ വാലക്ക് കൊള്ളലാഭമുണ്ടാക്കാന്‍ കാത്തിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
വിടുവായന്‍മാര്‍ കാണുന്നുണ്ടോ?
ഇന്നത്തെ മാതൃഭൂമിയുടെ ഒന്നാം പേജിലെ രണ്ട് വാര്‍ത്തകള്‍.
1. ഓക്‌സിജന്‍ ഉല്‍പ്പാദനം കൂട്ടാന്‍ പാര്‍ലിമെന്ററി സമിതി നവംബറില്‍ തന്നെ കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചിരുന്നു. കിടക്കകളുടേയും വെന്റിലേറ്ററുകളുടേയും കുറവ്, പൊതുജനാരോഗ്യ മേഖലയിലെ നിക്ഷേപം കൂട്ടേണ്ടതിന്റെ അടിയന്തിരാവശ്യം എന്നിവയെക്കുറിച്ചും സമിതി മുന്നറിയിപ്പ് നല്‍കി. അഞ്ചു മാസം താടി നീട്ടിയതല്ലാതെ വേറൊന്നും കൂട്ടിയില്ല.( ക്ഷമിക്കണം ഇന്ധന വിലയും കൂട്ടിയിട്ടുണ്ട്.)
2. പിഎം കെയേഴ്‌സ് ഫണ്ടുപയോഗിച്ച് 551 പ്ലാന്റുകള്‍ ആരംഭിക്കാന്‍ ഇന്നലെ മോദി ഉത്തരവിട്ടു എന്ന്. ആയിരങ്ങള്‍ പ്രാണവായു കിട്ടാതെ മരിച്ച ശേഷം. അപ്പോള്‍ പണമുണ്ടായിട്ടും നവംബറില്‍ തന്നെ പാര്‍ലിമെന്ററി സമിതി പറഞ്ഞിട്ടും താടീ വാല അനങ്ങിയില്ല. പൂനാ വാലക്ക് കൊള്ളലാഭമുണ്ടാക്കാന്‍ കാത്തിരിക്കുകയായിരുന്നു. ന്യായീകരണവാലകള്‍ നാവിട്ടലക്കുകയായിരുന്നു.
3. 80 ടണ്‍ ഓക്‌സിജന്‍ സൗദി ഇന്ത്യക്ക് സൗജന്യമായി നല്‍കുമെന്ന വാര്‍ത്ത കൂടിയുണ്ട്. പക്ഷേ ഇന്ത്യയില്‍ ഓക്‌സിജന്‍ ക്ഷാമമേ ഉണ്ടായിട്ടില്ലെന്ന് വാദിച്ചു വലയുന്നു ചില വിടുവായന്‍മാര്‍. ന്യായീകരണ യജ്ഞത്തില്‍ പങ്കെടുത്തു തളര്‍ന്ന ആ വിടുവായന്‍മാരെ ഒന്ന് വിശ്രമിക്കാന്‍ അയക്കണം. അന്തമാനിലേക്കല്ല. അഹമ്മദാബാദിലേയ്ക്ക്. അല്ലെങ്കില്‍ യോഗിയുടെ യു.പി.യിലേക്ക്. ശ്വാസം ബാക്കിയുണ്ടെങ്കില്‍ തിരിച്ചു വന്ന് യജ്ഞം തുടരട്ടെ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..