പാവക്കുളം ക്ഷേത്രമുറ്റത്ത് കണ്ട ക്രുദ്ധയായ കുലസ്ത്രീയില്‍നിന്ന് പ്രഗ്യാ സിങ്ങ് ഠാക്കുര്‍മാരിലേക്കുള്ള ദൂരം കുറയുന്നതിന്റെ വേഗം കേരളത്തിലും കൂടുന്നുണ്ടെന്ന് സി.പി.എം. നേതാവ് എം.ബി. രാജേഷ്. പാവക്കുളം ക്ഷേത്രപരിസരത്ത് പൗരത്വ ഭേദഗതി നിയമ അനുകൂല സെമിനാറിനിടെ എതിര്‍പ്പു പ്രകടിപ്പിച്ച യുവതിക്ക് നേരെ ആക്രോശിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് രാജേഷിന്റെ പ്രതികരണം. ഭക്തിയുടെ മറ പറ്റി വര്‍ഗീയ പ്രചരണ പദ്ധതികള്‍ക്കുള്ള വേദിയായി പല ക്ഷേത്രങ്ങളും ദുരുപയോഗിക്കപ്പെടുന്നുവെന്നും ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ അദ്ദേഹം ആരോപിക്കുന്നു.
എം.ബി. രാജേഷിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:
പാവക്കുളം ക്ഷേത്രമുറ്റത്ത് കണ്ട ക്രുദ്ധയായ കുലസ്ത്രീയില്‍ നിന്ന് പ്രഗ്യാ സിങ്ങ് ഠാക്കുര്‍മാരിലേക്കുള്ള ദൂരം കുറയുന്നതിന്റെ വേഗം കൂടുന്നുണ്ട് ഈ കേരളത്തിലും. ആ കുലസ്ത്രീ എത്ര ആത്മാര്‍ത്ഥമായാണ് വര്‍ഗ്ഗീയാക്രോശം നടത്തുന്നത്? വിളിച്ചു പറയുന്നതില്‍ അവര്‍ നൂറു ശതമാനം വിശ്വസിക്കുന്നുണ്ട്. അവര്‍ക്കോ അവരെ പോലെ ചിന്തിക്കുന്നവര്‍ക്കോ അവരുടെ പെരുമാറ്റത്തില്‍ ഒട്ടും അസ്വഭാവികത തോന്നുന്നില്ല.
മണിച്ചിത്രതാഴിലെ ഗംഗയെപ്പോലെ, ഇങ്ങനെയുള്ള കുലസ്ത്രീകളാണ് ഫാസിസത്തിന്റെ റിസര്‍വ്വ് ആര്‍മി. അവരെ പരിഹസിച്ചതുകൊണ്ടും എതിര്‍ത്തതു കൊണ്ടുമായില്ല. അതു പോലും മനസ്സിലാക്കാനാവുന്നവരല്ല അവരൊന്നും. കുലസ്ത്രീകളുടെ ഈ റിസര്‍വ്വ് ആര്‍മിയെ സൃഷ്ടിക്കുന്ന പദ്ധതിയെ നേരിടുകയാണ് പ്രധാനം. വര്‍ഷങ്ങളുടെ ചിട്ടയായ, ആസൂത്രിതവും അതി സുക്ഷമവുമായ, എന്നാല്‍ അതിഗൂഡമായ വര്‍ഗ്ഗീയ പ്രചരണ പദ്ധതിയിലൂടെ പരുവപ്പെടുത്തിയെടുക്കപ്പെട്ടവരാണിവര്‍. അനേകം ക്ഷേത്രങ്ങള്‍ ആ ഗൂഡ പദ്ധതിയുടെ പരീക്ഷണശാലകളായി ദുരുപയോഗിക്കപ്പെട്ടു വരുന്നു. അതിനാണ് ആര്‍എസ്എസ് ക്ഷേത്രങ്ങള്‍ കൈവശപ്പെടുത്തി വെക്കുന്നത്. ക്ഷേത്രമുറ്റങ്ങളില്‍ നിന്ന് യഥാര്‍ത്ഥ ആധ്യാത്മിക വ്യക്തിത്വങ്ങളെ തുരത്തി ശശികലമാരെ ആനയിച്ച് അവരുടെ വിഷഭാഷണ വേദികളാക്കി അവയെ മാറ്റി. അത്തരക്കാരിലൂടെ പഴയ നിഷ്കളങ്ക ഭക്തിയെ വര്‍ഗ്ഗീയമായ അപരവിദ്വേഷവും വെറുപ്പും കൊണ്ട് പകരം വെച്ചു കൊണ്ടിരിക്കുന്നു.
ഭക്തിയുടെ മറപറ്റി നടപ്പാക്കി വരുന്ന വര്‍ഗീയ പ്രചരണ പദ്ധതിയുടെ ശൃംഖല ഇതിലൊങ്ങുന്നില്ല. അത് വാട്സ്ആപ്പ് വഴി മനുഷ്യരുടെ ഉള്ളംകൈ വരെ നീണ്ടു കിടക്കുന്നതും വളരെ സുഘടിതവുമായ ഒരു സംവിധാനമാണ്. അതിലൂടെ സൃഷ്ടിക്കപ്പെടുന്നത് വെറും വിശ്വാസികളല്ല. ഉള്ളില്‍ പകയുടേയും വെറുപ്പിന്റേയും മാരക ശേഷിയുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കുന്ന അപമാനവീകരിക്കപ്പെട്ട ആണും പെണ്ണുമാണ്. അവര്‍ക്ക് നെറ്റിയിലെ സിന്ദൂരം മുതല്‍ തെരുവിലെ പശുവരെ എല്ലാം അക്രമോല്‍സുകതയുടെ അടയാളങ്ങളാണ്.
മാനവികതയുടെ ആശയങ്ങള്‍ തളിര്‍ത്ത ഇരുപതാം നൂറ്റാണ്ട് മനുഷ്യപ്പറ്റും വിശാല ലോകവീക്ഷണവുമുള്ള അനേകം അഭിമാനിനികളായ വനിതകളെ സൃഷ്ടിച്ച നാടാണിത്. കെ.ആര്.ഗൗരിയെപ്പോലെ അക്കാലത്തെ കണ്ണികള്‍ പലതും ഇപ്പോഴുമുണ്ട്. അപര വിദ്വേഷത്തിന്റെ ഈ ഇരുണ്ട കാലം ക്രുദ്ധരായ കുലസ്ത്രീകളെ പോറ്റി വളര്‍ത്തുമ്പോള്‍ അതിന്റെ ആശയ സംസ്കാര പരിസരത്തേയാണ് ഉന്നം വെക്കേണ്ടത്. അതിന് ട്രോളുകള്‍ മതിയാവില്ല. ദീര്‍ഘവീക്ഷണമുള്ള ഒരു സൈദ്ധാന്തിക-സാംസ്കാരിക-വിദ്യാഭ്യാസ പരിപാടി തന്നെ വേണം.
Content Highlights: MB Rajesh condemns Pavakkulam CAA meeting controversy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..