മത്സരാർഥി എ.പി. സവിത തയ്യാറാക്കിയ ഇഡ്ഡലി പ്രഥമൻ വിധികർത്താവ് ഷെഫ് സുരേഷ് പിള്ള രുചിക്കുന്നു
കല്പറ്റ: തേങ്ങാപ്പാലിൽ മുങ്ങി, വറ്റൽമുളകിന്റെ എരിവുമായി കേരളസ്റ്റൈൽ പാസ്ത, ഓയിസ്റ്റർ രുചിയിൽ തലശ്ശേരി ബിരിയാണി, ഫ്യൂഷൻ സ്റ്റൈലിൽ വിഭവങ്ങളൊരുക്കി പാചകറാണിമാരും രുചിച്ചറിയാൻ മലയാളിയുടെ സ്വന്തം ഷെഫ് സുരേഷ് പിള്ളയും എത്തിയപ്പോൾ മാതൃഭൂമി ക്ലബ്ബ് എഫ്.എം. ‘ക്വീൻ ഷെഫ്’ മത്സരം വേറിട്ട സ്വാദുകളുടെ മേളമായി.
പിണങ്ങോട് മോറിക്കാപ്പ് റിസോർട്ടുമായി സഹകരിച്ചുനടത്തിയ മത്സരത്തിൽ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽനിന്ന് 15 പേരാണ് പങ്കെടുത്തത്. ക്ലബ്ബ് എഫ്.എമ്മിലേക്ക് റെസിപ്പികൾ അയച്ചവരിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു മത്സരാർഥികൾ. വിധികർത്താക്കളായി ഷെഫ് സുരേഷ് പിള്ള, ദേശീയ ആരോഗ്യമിഷൻ വയനാട് ആരോഗ്യകേരളത്തിലെ എൻ.സി.ഡി. ഡയറക്ടർ ഷാക്കിറ സുമയ്യ എന്നിവർകൂടി എത്തിയതോടെ മത്സരം പൊടിപാറി.
‘‘ഫ്യൂഷൻ എന്ന ആശയത്തെ എത്ര മനോഹരവും നൂതനവുമായി ആവിഷ്കരിക്കുമെന്നത് പ്രധാനമാണ്. ഒപ്പം രുചിയും ലൈവ് അടുക്കള കൈകാര്യം ചെയ്യാനുള്ള മിടുക്കും വൃത്തിയും നോക്കും’’- വിധിനിർണയത്തിലെ പ്രധാന കാര്യങ്ങൾ ഷെഫ് സുരേഷ് പിള്ള വിശദീകരിച്ചു. മത്സരാർഥികൾ എല്ലാവരും മികച്ചുനിന്നെന്നും ഫ്യൂഷനെന്ന ആശയം രുചിയൊട്ടും ചോരാതെ കൃത്യമായി സമന്വയിപ്പിച്ച് അവതരിപ്പിച്ചവരെയാണ് വിജയികളായി തിരഞ്ഞെടുത്തതെന്നും ഷെഫ് സുരേഷ് പിള്ള പറഞ്ഞു.
ഇഡ്ഡലിപ്രഥമൻ തയ്യാറാക്കിയ കല്പറ്റ സ്വദേശി എ.പി. സവിത ഒന്നാംസ്ഥാനം നേടി. ഇടിച്ചക്ക കോഫ്ത മഞ്ചൂരിയാൻ തയ്യാറാക്കിയ സുനന്ദാ സുനിൽകുമാർ രണ്ടാംസ്ഥാനവും ചക്ക പാസ്തയും മീറ്റ്ബോളുകളും വിളമ്പിയ മൈമൂനാ ഹനീഫ മൂന്നാംസ്ഥാനവും നേടി. വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകിയത് ഇഹം ഡിജിറ്റൽ ഇലക്‌ട്രോണിക്സ് ആൻഡ് ഹോം അപ്ലയൻസസ് ആണ്.
Content Highlights: mathrubhumi club fm queen chef contest
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..