അജയകുമാർ
മാറനല്ലൂര്‍: തിരുവനന്തപുരം മാറനല്ലൂരില്‍ എന്‍.എസ്.എസ്. കരയോഗം പ്രസിഡന്റ് അജയകുമാര്‍ (62) ആത്മഹത്യ ചെയ്ത സംഭവത്തില്‍ മാറനല്ലൂര്‍ പോലീസിനെതിരെയും ക്രൈംബ്രാഞ്ച് പോലീസുകാരനെതിരെയും ഗുരുതര അരോപണവുമായ ബന്ധുക്കള്‍. അജയകുമാറിനെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിച്ചെന്നും മോഷണക്കുറ്റമുള്‍പ്പെടെ ചുമത്തി കേസെടുത്തെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ക്രൈംബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥന്‍ സന്ദീപിന്റെ പേര് അജയകുമാറിന്റെ അത്മഹത്യാക്കുറിപ്പിലുണ്ട്.
കഴിഞ്ഞദിവസമാണ് രസല്‍പുറം വേട്ടമംഗലം 'ശ്രുതി'യില്‍ അജയകുമാര്‍ ആത്മഹത്യ ചെയ്തത്. വസ്തു തര്‍ക്കത്തിന്റെ പേരില്‍ പോലീസുകാരനായ സന്ദീപും പിതാവ് മണിയനും ചേര്‍ന്ന് ഒക്ടോബറില്‍ അജയകുമാറിനെ മര്‍ദിച്ചിരുന്നു. ഭാര്യ ചിത്രയുടെ മുന്നില്‍ വച്ചാണ് സന്ദീപും പിതാവും ചേര്‍ന്ന് അജയകുമാറിനെ ക്രൂരമായി മര്‍ദിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സതേടിയ അജയകുമാര്‍ മാറനല്ലൂര്‍ പേലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് പരാതി വാങ്ങി വച്ചത് അല്ലാതെ കേസെടുത്തിരുന്നില്ല.
തുടര്‍ന്ന് അഞ്ചു ദിവസത്തിനു ശേഷം അജയകുമാര്‍ കാര്യം അന്വേഷിക്കാന്‍ പോയപ്പോള്‍ വിവരാവകാശപ്രകാരം കേസിന്റെ വിവരങ്ങള്‍ രേഖാമൂലം ചോദിച്ചു. എന്നാല്‍ വിവരാവകാശ രേഖ നല്‍കാതെ പോലീസ് ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് രസീത് നല്‍കി. കേസില്‍നിന്ന് പോലീസുകാരനെ ഒഴിവാക്കിയിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്.
തുടര്‍ന്ന് നവംബറില്‍, അജയകുമാറും സന്ദീപിന്റെ പിതാവ് മണിയനുമായുളള തര്‍ക്കത്തില്‍ ഇവര്‍ അജയകുമരിന്റെ പേരില്‍ മോഷണം, പീഡനം, വധശ്രമം എന്നിവ ഉള്‍പ്പെടെ ആരോപിച്ച് പരാതി നല്‍കി. തുടര്‍ന്ന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും നിമിഷങ്ങള്‍ക്കുള്ളില്‍ മോഷണത്തിന്റെ തുമ്പുതേടി പോലീസ് അജയകുമാറിന്റെ വീട്ടില്‍ എത്തുകയും ചെയ്തു. പോലീസ് അജയകുമാറിന്റെ വീടാകെ പരിശോധന നടത്തുകയും ചെയ്തു.
തുടര്‍ന്ന് പത്തു ദിവസം നാട്ടില്‍നിന്ന് മാറി നിന്ന ശേഷം അജയകുമാര്‍ ജാമ്യം നേടി.
തുടര്‍ന്ന് തന്നെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ അജയകുമാര്‍ മുഖ്യമന്ത്രിക്കും മുനുഷ്യാവകാശ കമ്മിഷനും പോലീസ് കംപ്ലൈന്റ് അതോറിറ്റിക്കും പരാതി നല്‍കി. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തില്‍, അജയകുമാറിനെതിരേ നേരത്തെ എടുത്തിരുന്ന മോഷണം, പീഡനം തുടങ്ങിയ സംഭവങ്ങള്‍ നടന്നിട്ടില്ലെന്ന് തെളിഞ്ഞു. ഈ വകുപ്പുകള്‍ കുറവ് ചെയ്യ്തതായി കാണിച്ച് കാട്ടാക്കട ഡിവൈ.എസ്.പി. റിപ്പോര്‍ട്ട് നല്‍കി.
എന്നാല്‍ തന്നെ മര്‍ദിച്ചവര്‍ക്കേതിരെ പോലീസ് നടപടി എടുക്കാതിരിക്കുകയും കള്ളപ്പരാതി നല്‍കിയവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്തതില്‍ അജയകുമാര്‍ വിഷമത്തിലായിരുന്നെന്ന് ഭാര്യ വി.എം. ചിത്ര പറഞ്ഞു. കള്ളക്കേസാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞെങ്കിലും പൊതുസമൂഹത്തില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ സാധിക്കാത്തതിന്റെ വിഷമത്തിലായിരുന്ന അജയകാറിനെ സന്ദീപ് വീണ്ടും നിരന്തരം ശല്യം ചെയ്തതായും ചിത്ര കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നാണ് കഴിഞ്ഞ തിങ്കളാഴ്ച സന്ദീപിന്റെ പേരെഴുതിവെച്ച് കരയോഗം കെട്ടിടത്തില്‍ അജയകുമാര്‍ തൂങ്ങിമരിച്ചത്. പോലീസുകാരന് വേണ്ടി പോലീസ് തങ്ങള്‍ക്ക് നീതി നിഷേധിച്ചതിനെ തുടര്‍ന്നാണ് അജയകുമാറിന്റെ ആത്മഹത്യയെന്നും ചിത്ര പറഞ്ഞു. ഭര്‍ത്താവിന്റെ ആത്മഹത്യക്ക് കാരണമായവരെ നിയമത്തിന്റെ മുന്നില്‍ എത്തിക്കണമെന്നും അവര്‍ക്ക് നിയമപ്രകാരമുള്ള ശിക്ഷ നല്‍കണമെന്നും ചിത്ര ആവശ്യപ്പെട്ടു.
Content Highlights: maranallur nss karayogam president ajayakumar suicide family allegation against police
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..