മാർ ജോസഫ് പൗവത്തിൽ | ഫോട്ടോ: മാതൃഭൂമി
കോട്ടയം: ചങ്ങനാശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവത്തില്‍ (93) കാലം ചെയ്തു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചങ്ങനാശേരി സ്വകാര്യ ആശുപത്രിയില്‍ ഉച്ചയ്ക്ക് 1.17-ഓടെയായിരുന്നു അന്ത്യം.
ചങ്ങനാശേരി അതിരൂപതയിലെ കുറുമ്പനാടം അസംപ്ഷന്‍ ഇടവകയില്‍ അതിപുരാതനമായ പൗവത്തില്‍ കുടുംബത്തില്‍ 1930 ഓഗസ്റ്റ് 14-നായിരുന്നു അദ്ദേഹത്തിന്റെ ജനനം. പൗവത്തില്‍ അപ്പച്ചന്‍-മറിയക്കുട്ടി ദമ്പതികളാണ് മാതാപിതാക്കള്‍. 1962 ഒക്ടോബര്‍ മൂന്നിനായിരുന്നു പൗരോഹിത്യ സ്വീകരണം.
1972 ജനുവരി 29ന് ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി നിയമിക്കപ്പെട്ടു. 1972 ഫെബ്രുവരി 13ന് റോമില്‍ വച്ച് പോള്‍ ആറാമന്‍ പാപ്പായില്‍ നിന്നാണ് മെത്രാഭിഷേകം സ്വീകരിച്ചത്. ആർച്ച് ബിഷപ്പ് മാർ ആന്റണി പടിയറയുടെ സഹായമത്രാനായായിട്ടായിരുന്നു നിയമനം. 1977 ഫെബ്രുവരി 26ന് കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിക്കപ്പെട്ടപ്പോള്‍ രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായി. 1977 മേയ് 12-നായിരുന്നു സ്ഥാനാരോഹണം.
മാര്‍ ആന്റണി പടിയറ സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പായി നിയമിതനായതിനെ തുടര്‍ന്ന് 1985 നവംബര്‍ അഞ്ചിന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ്പായി നിയമിതനായി. 1986 ജനുവരി 17ന് സ്ഥാനാരോഹണം. 22 വര്‍ഷക്കാലം ചങ്ങനാശേരി അതിരൂപതയുടെ സര്‍വതോന്മുഖമായ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിച്ച മാര്‍ പൗവത്തില്‍ സഭയുടെ ക്രാന്ത ദര്‍ശിയായ ആചാര്യനായിരുന്നു. ക്രൗണ്‍ ഓഫ് ദ ചര്‍ച്ച് എന്നാണ് സഭാപിതാക്കന്മാര്‍ മാര്‍ പവ്വത്തിലിനെ വിശേഷിപ്പിക്കുന്നത്.
1993 മുതല്‍ 1996വരെ കെ.സി.ബി.സി പ്രസിഡന്റും 1994 മുതല്‍ 1998വരെ സി.ബി.സി.ഐ പ്രസിഡന്റുമായിരുന്നു. 2007 മാര്‍ച്ച് 19ന് മാര്‍ ജോസഫ് പൗവത്തില്‍ വിരമിച്ചു.
ചൊവ്വാഴ്ച രാവിലെ ആറു മണിക്ക് മോര്‍ച്ചറിയില്‍ നിന്നും ഭൗതിക ശരീരം സഭാ ആസ്ഥാനത്തേയ്ക്ക് കൊണ്ടു പോകും. അന്ന് രാവിലെ 10 മണി മുതല്‍ സെന്റ് മേരീസ് കത്തീഡ്രലില്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിനുവെക്കും. ബുധനാഴ്ച രാവിലെ 10ന് ചങ്ങനാശേരി സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളിയില്‍ സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാര്‍മികത്വത്തില്‍ സംസ്‌കാര ശിശ്രൂഷകള്‍ നടക്കും.
Content Highlights: Mar Joseph Powathil passed away
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..