ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ(ഫയൽ ചിത്രം): ഫോട്ടോ: പി.ജി. ഉണ്ണി കൃഷ്ണൻ മാതൃഭൂമി
തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചന്‍ ഉള്‍പ്പെടെ 33 തടവുകാരുടെ ശിക്ഷ ഇളവുചെയ്യാനുള്ള മന്ത്രിസഭയുടെ ശുപാര്‍ശ വിശദീകരണമാവശ്യപ്പെട്ട് ഗവര്‍ണര്‍ തിരിച്ചയച്ചു. പ്രധാനമായും രണ്ടുകാര്യങ്ങളിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം തേടിയത്.
2018-ല്‍ തടവുകാരുടെ ശിക്ഷ ഇളവുചെയ്യുന്നതില്‍ മാര്‍ഗനിര്‍ദേശം വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രൂപംനല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഇത് സര്‍ക്കാര്‍ പിന്നീട് ഉത്തരവായും ഇറക്കി. ഈ ഉത്തരവില്‍ നാലുകാര്യങ്ങള്‍ക്കാണ് ഊന്നല്‍.
രാജ്യദ്രോഹക്കുറ്റം ചെയ്തവര്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അതിക്രമം നടത്തിയവര്‍, പോക്സോകേസില്‍ തടവ് അനുഭവിക്കുന്നവര്‍, ലഹരിയുമായി ബന്ധപ്പെട്ട കേസുകളിലെ തടവുകാര്‍ എന്നിവര്‍ക്ക് ശിക്ഷയിളവ് നല്‍കേണ്ടെന്നായിരുന്ന ഉത്തരവിന്റെ ഉള്ളടക്കം.
എന്നാല്‍, സര്‍ക്കാര്‍ ഇപ്പോള്‍ ശുപാര്‍ശചെയ്ത 33 പേരില്‍ ഇതില്‍ പല കുറ്റങ്ങളും ചെയ്തവരുണ്ട്. കല്ലുവാതുക്കല്‍ മദ്യദുരന്തം, കുപ്പണ മദ്യദുരന്തം എന്നീ കേസുകളിലെ പ്രതികള്‍, ഊമയും ബധിരയുമായ സ്ത്രീയെ മാനഭംഗപ്പെടുത്തിയ പ്രതി, മകളെ ബലാത്സംഗംചെയ്ത് ഗര്‍ഭിണിയാക്കിയ പ്രതി തുടങ്ങിയവരുണ്ട്.
ശിക്ഷയിളവിന് സര്‍ക്കാര്‍ നല്‍കിയ പട്ടികയിലുള്ളവരുടെ കുറ്റവും അവര്‍ക്കുള്ള ശിക്ഷയും സംബന്ധിച്ച വിശദാംശങ്ങള്‍ രാജ്ഭവന്‍ വാങ്ങി പരിശോധിച്ചിരുന്നു. നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായാണ് ഇവര്‍ പട്ടികയില്‍ കടന്നുകൂടിയതെങ്കില്‍ അത്തരക്കാരെ ഒഴിവാക്കേണ്ടിവരും. അല്ലാത്തപക്ഷം അവരെയും മോചിപ്പിക്കാവുന്ന തരത്തില്‍ ഉത്തരവ് ഭേദഗതിചെയ്യേണ്ടിവരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ശിക്ഷയിളവിന് ബാധകമാക്കിയ മാനദണ്ഡങ്ങള്‍ സര്‍ക്കാരിന് വിശദീകരിക്കേണ്ടിവരും. സെക്രട്ടറിതല സമിതി ശുപാര്‍ശചെയ്ത 67 പേരില്‍ 34 പേരെ ഒഴിവാക്കാനുള്ള സാഹചര്യം രാജ്ഭവന്‍ ആവശ്യപ്പെട്ടത് ഇക്കാര്യത്തില്‍ പക്ഷപാതിത്വം ഉണ്ടോയെന്ന് പരിശോധിക്കാനാണ്. ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവരും 20 വര്‍ഷത്തിലേറെ ശിക്ഷയനുഭവിച്ചവരുമായ തടവുകാരെയാണ് സര്‍ക്കാര്‍ ഇളവിനായി ശുപാര്‍ശചെയ്തത്.
മണിച്ചന്റെ ശിക്ഷയിളവ് ആവശ്യപ്പെട്ട് ഭാര്യ നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ ഒരുമാസത്തിനകം തീരുമാനമെടുക്കണമെന്നാണ് കോടതിനിര്‍ദേശം. ഗവര്‍ണര്‍ ഈ കേസില്‍ കക്ഷിയല്ലെങ്കിലും കേസുസംബന്ധിച്ച വിശദാംശങ്ങളും ഗവര്‍ണര്‍ ആരാഞ്ഞിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം പ്രമാണിച്ചാണ് തടവുകാരെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
Content Highlights: Manichen release Governor Arif Muhammed Khan Kerala Government
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..