ടെസൻ, പ്രതീകാത്മകചിത്രം(getty images)
അടൂര്‍: ഓണ്‍ലൈന്‍ ഓഹരിവിപണി വ്യാപാരത്തില്‍ രണ്ടുകോടി രൂപ നഷ്ടമായതിനെത്തുടര്‍ന്ന് എന്‍ജിനീയര്‍ ജീവനൊടുക്കി. അടൂര്‍ ഏഴംകുളം തൊടുവക്കാട് ഈട്ടിവിളയില്‍ ടെസന്‍ തോമസ് (32) ആണ് ജീവനൊടുക്കിയത്. രണ്ടുമാസം മുമ്പായിരുന്നു ടൈസന്റെ വിവാഹം.
തിങ്കളാഴ്ച വൈകീട്ട് നാലിന് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിനില്‍ക്കുന്നനിലയില്‍ ടെസന്‍ തോമസിനെ വീട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
എന്‍ജിനീയറായിരുന്ന ഇദ്ദേഹം ജോലി ഉപേക്ഷിച്ചാണ് ഓഹരി വിപണിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. കുറച്ചുകാലമായി ഇതായിരുന്നു പ്രധാനവരുമാനമാര്‍ഗമെന്നും ടെസന്‍ തോമസുമായി അടുപ്പമുള്ളവര്‍ വ്യക്തമാക്കുന്നു. അടുത്ത കാലത്ത് വിപണിയില്‍ വലിയ നഷ്ടം സംഭവിച്ചതായി ടെസന്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.
വിപണിയില്‍ അടിക്കടി വീഴ്ചകള്‍ സംഭവിച്ചതോടെ ടെസന്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നും അവര്‍ കരുതുന്നു. അസ്വാഭാവിക മരണത്തിന് അടൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു.
ഇത്രയും പണം നഷ്ടമായതായി ബന്ധുക്കള്‍ മൊഴിനല്‍കിയതിനാല്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. മറ്റാരുടെയെങ്കിലും കൈയില്‍നിന്ന് പണം വാങ്ങിയതായി നിലവില്‍ അറിവില്ല. ഇതെല്ലാം തുടരന്വേഷണത്തിലേ വ്യക്തമാകൂവെന്ന് അടൂര്‍ എസ്.എച്ച്.ഒ. പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മൃതദേഹപരിശോധന പൂര്‍ത്തിയാക്കിയശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് ഏഴംകുളം തൊടുവക്കാട് സെയ്ന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. കല്ലൂപ്പാറ സ്വദേശിനി സ്‌നേഹയാണ് ഭാര്യ. 2022 ഡിസംബര്‍ 29-നായിരുന്നു ഇവരുടെ വിവാഹം. തോമസാണ് മരിച്ച ടെസന്റെ അച്ഛന്‍. അമ്മ: ലിനി. സഹോദരി: ടെസി തോമസ്.
( ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. വിളിക്കുക 1056, 0471 2552056).
Content Highlights: man commits suicide after he suffers huge setback from online stock market at pathanamthitta
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..