അനീഷ് ഭാര്യയ്ക്കും മക്കൾക്കുമൊപ്പം. കഴിഞ്ഞതവണ നാട്ടിൽവന്നപ്പോൾ എടുത്ത ചിത്രം
ചെറുതോണി: ജമ്മു-കശ്മീര്‍ അതിര്‍ത്തിയിലെ ക്യാമ്പില്‍ ടെന്റിന് തീപിടിച്ചതിനെ തുടര്‍ന്ന് 15 അടി താഴ്ചയിലേക്ക് ചാടിയ മലയാളി ജവാന് വീരമൃത്യു. ബി.എസ്.എഫ് ജവാനായ കൊച്ചുകാമാക്ഷി സ്വദേശി വടുതലക്കുന്നേല്‍ അനീഷ് ജോസഫാ(44)ണ് മരിച്ചത്.
തിങ്കളാഴ്ച അര്‍ധരാത്രി ബാരാമുള്ള ഭാഗത്ത് ക്യാമ്പിലെ ടെന്റില്‍ കാവല്‍ നില്ക്കുമ്പോഴാണ് അപകടം.
ടെന്റില്‍ ചൂട് നിലനിര്‍ത്തുവാനുപയോഗിക്കുന്ന മണ്ണെണ്ണ ഹീറ്റര്‍ പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നു എന്നാണ് വിവരം. തീയില്‍നിന്ന് രക്ഷപ്പെടാന്‍ പുറത്തേക്ക് ചാടിയ അനീഷ് 15 അടിയിലേറെ താഴ്ചയുള്ള കൊക്കയിലേക്ക് വീഴുകയായിരുന്നു.
തൊട്ടടുത്ത ടെന്റുകളിലെ പട്ടാളക്കാരാണ് ഇദ്ദേഹത്തെ പുറത്തെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം നടത്തി.
വീഴ്ചയില്‍ തലയ്‌ക്കേറ്റ പരിക്കാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മറ്റ് ആക്രമണസാധ്യതകള്‍ സൈനികതലത്തില്‍ അന്വേഷിക്കും.
പരേതനായ ജോസഫ് ഈപ്പന്റെയും അമ്മിണിയുടെയും ഇളയ മകനാണ്. ഗുജറാത്തില്‍ സി.ആര്‍.പി.എഫ്. ഉദ്യോഗസ്ഥയായ സീനയാണ് (കോഴിക്കോട് കൂരാച്ചുണ്ട് കാനാട്ട് കുടുംബാംഗം) ഭാര്യ. പ്ലസ് വണ്‍ വിദ്യാര്‍ഥിനി എലന മരിയയും ആറാം ക്ലാസ് വിദ്യാര്‍ഥിനി അലോണ മരിയയുമാണ് മക്കള്‍. സഹോദരങ്ങള്‍: ജോളി, ഷേര്‍ളി, റെജി (സെന്റ് ആന്റണീസ് ഗ്യാസ് ഏജന്‍സി അടിമാലി), ആന്റോ.
മൃതദേഹം ബുധനാഴ്ച രാവിലെ 9.30-ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിക്കും. സംസ്‌കാരം വൈകീട്ട് 5.30ന് കൊച്ചുകാമാക്ഷി സ്‌നേഹഗിരി സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ സെമിത്തേരിയില്‍.
വിരമിക്കാന്‍ ദിവസങ്ങള്‍മാത്രം ബാക്കി
:ചെറുപ്പംമുതല്‍ കായികമത്സരങ്ങളില്‍ മികവു പുലര്‍ത്തിയിരുന്ന അനീഷ് കബഡി താരമായിരുന്നു. പട്ടാളത്തില്‍ ചേരണമെന്നായിരുന്നു കുട്ടിക്കാലം തൊട്ടുള്ള ആഗ്രഹം. ഇരുപത്തേഴാം വയസ്സില്‍ ആ ആഗ്രഹം സഫലമായി. അത്യന്തം അപകടം പിടിച്ച പ്രദേശങ്ങളില്‍ അനീഷ് ജോസഫ് രാജ്യത്തിനായി സന്തോഷത്തോടെ പ്രവര്‍ത്തിച്ചു. ഈ മാസം അവസാനത്തോടെ വിരമിക്കാനിരിക്കുകയായിരുന്നു.
നാട്ടിലെത്തുന്നതിന് മുന്നോടിയായി കൊച്ചുകാമാക്ഷിയിലെ വീടെല്ലാം മോടി പിടിപ്പിച്ചു. രണ്ടാംനില പണിതുകൊണ്ടിരിക്കുകയായിരുന്നു. ഒക്ടോബറില്‍ നാട്ടിലെത്തിയിരുന്ന അനീഷ് വീടുപണിക്ക് നേരിട്ട് മേല്‍നോട്ടം നല്‍കിയിട്ടാണ് തിരികെ പോയത്.
Content Highlights : Malayali jawan attains martyrdom in Jammu and Kashmir


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..