എം.വി. ഗോവിന്ദൻ | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി സിപിഎമ്മില്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകാറുണ്ടെന്നും അത് സ്വാഭാവികമാണെന്നും സിപിഎം കേന്ദ്ര കമ്മറ്റി അംഗം എം.വി. ഗോവിന്ദന്‍. ചില പ്രതിഷേധങ്ങള്‍ ഉണ്ടാകാറുണ്ട്. മുമ്പും ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് മണ്ഡലങ്ങള്‍ ഘടകകക്ഷികള്‍ക്ക് കൊടുക്കുമ്പോള്‍. അതെല്ലാം സംഘടനാ പരമായി പരിഹരിക്കാവുന്നതേയുള്ളൂയെന്നും അദ്ദേഹം പറഞ്ഞു.
എത്ര വലിയ നിരയായായാലും പാര്‍ട്ടി തീരുമാനമെടുത്തുകഴിഞ്ഞാല്‍, ആ തീരുമാനത്തെ അടിസ്ഥാനമാക്കി മുന്നോട്ട് പോകുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. കഴിഞ്ഞ പൊന്നാനി തിരഞ്ഞെടുപ്പിന്റെ സമയത്തും സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പ്രതിഷേധമുണ്ടായിരുന്നു. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ നിന്ന് പിന്നോട്ട് പോകില്ല. നടപടിയുണ്ടാകുമോ എന്ന് പിന്നീട് തീരുമാനിക്കേണ്ട കാര്യമാണ്. നടപടിയുണ്ടോകുമോ എന്ന സംഘടനാ തീരുമാനം മാധ്യമങ്ങളോട് പറയേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ഥാനാര്‍ഥിനിര്‍ണയത്തെച്ചൊല്ലി സി.പി.എം. നേതൃത്വത്തിനെതിരേ മലപ്പുറം പൊന്നാനിയില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിനുപേര്‍ തെരുവിലിറങ്ങിയിരുന്നു. പൊന്നാനി മണ്ഡലത്തിലെ ഏഴ് ബ്രാഞ്ച് സെക്രട്ടറിമാരും മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങളും രാജിവെച്ചു. ഡി.വൈ.എഫ്.ഐ.യുടെ രണ്ട് മേഖലാ കമ്മിറ്റികളും രാജിനല്‍കി. കോഴിക്കോട് കുറ്റ്യാടിയില്‍ സീറ്റ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് വിട്ടുകൊടുത്തതിന് എതിരേയും പ്രകടനംനടന്നു.
നേരത്തെ പാലക്കാട് തരൂരില്‍ മന്ത്രി എ.കെ. ബാലന്റെ പിന്‍ഗാമിയായി ഭാര്യ പി.കെ. ജമീലയെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കം എതിര്‍പ്പ് ശക്തമായപ്പോള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് ഉപേക്ഷിച്ചിരുന്നു. ഇന്നലെ സ്ഥാനാര്‍ഥിപട്ടികയ്ക്ക് രൂപംനല്‍കിയ ശേഷം സ്വന്തം മണ്ഡലമായ ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരണം ഏറ്റുവാങ്ങുന്നതിനിടയിലായിരുന്നു നേതൃത്വത്തെ ഞെട്ടിച്ച രണ്ട് പ്രകടനങ്ങള്‍.
Content Highlights: M. V. Govindan on CPIM workers Protest against candidate selection
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..