എം ശിവശങ്കറിനെ കൊച്ചിയിലെ ഇഡി ഓഫീസിൽ എത്തിച്ചപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ | മാതൃഭൂമി
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഫോഴ്സ്‌മെന്റ് കസ്റ്റഡിയിലെടുത്തിനു പിന്നാലെ അദ്ദേഹത്തെ കൊച്ചിയിലെ ഇഡിയുടെ ഓഫീസിലെത്തിച്ചു. തിരുവനന്തപുരത്തെ ആയുര്‍വേ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ശിവശങ്കറിനെ ഇവിടെയെത്തിയാണ് കസ്റ്റഡിയിലെടുത്തത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് എന്‍ഫോഴ്‌സമെന്റ് ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തത്.
കൊച്ചിയിലേക്ക് വരുന്ന വഴി ചേര്‍ത്തലയില്‍ നിന്ന് വണ്ടിമാറ്റിയാണ് ശിവശങ്കറിനെ കൊണ്ടുവന്നത്. ചേര്‍ത്തലയിലെ ഹോട്ടലില്‍ അല്‍പ നേരം വിശ്രമിച്ചതിനു ശേഷമായിരുന്നു കൊച്ചിയിലേക്കുള്ള യാത്ര. സ്വര്‍ണ്ണക്കടത്ത് അന്വേഷിച്ചിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരും ചേർത്തലയിൽ നിന്ന് ഇഡി ഉദ്യോഗസ്ഥരോടൊപ്പം കൊച്ചിയിലെത്തിയിട്ടുണ്ട്.
ഇ.ഡി ഓഫീസിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. പോലീസ് വെച്ച ബാരിക്കേഡുകള്‍ ഭേദിച്ചാണ് ഇഡി ഓഫീസിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
കസ്റ്റംസിന്റെ ഇ.ഡിയുടെയും എതിര്‍വാദങ്ങള്‍ അംഗീകരിച്ചാണ് നേരത്തെ കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകളാണ് ശിവശങ്കറിന്റെ പങ്കിന് പ്രധാന തെളിവായി കസ്റ്റംസ് ഹാജരാക്കിയത്. ജാമ്യാപേക്ഷ തള്ളിയതോടെ ഇ.ഡിക്കും കസ്റ്റംസിനും അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കാനുള്ള തടസ്സം നീങ്ങുകയായിരുന്നു.
അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നതുള്‍പ്പെടെ നിരവധി ഗുരുതരമായ ആരോപണങ്ങളായിരുന്നു എന്‍ഫോഴ്സ്മെന്റ് കഴിഞ്ഞ തവണ വാദത്തിനിടെ കോടതിയില്‍ ഉയര്‍ത്തിയിരുന്നത്. മാത്രമല്ല, ശിവശങ്കറിനെതിരായ തെളിവുകള്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനാല്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടി വരുമെന്ന് കസ്റ്റംസും കോടതിയെ അറിയിച്ചിരുന്നു. ഇത് കോടതി അംഗീകരിച്ചു.
ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് കേസിലാണ് ശിവശങ്കര്‍ ആദ്യം മുന്‍കൂര്‍ ജാമ്യാപക്ഷ നല്‍കിയത്. കസ്റ്റംസ് സംഘം ഏറ്റവും ഒടുവില്‍ ഒക്ടോബര്‍ 16-ന് ചോദ്യം ചെയ്യാനായി വൈകുന്നേരം വീട്ടിലെത്തി നോട്ടീസ് നല്‍കി ഒപ്പം കൂട്ടുകയായിരുന്നു. എന്നാല്‍ വഴിമധ്യേ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി അദ്ദേഹം പരാതിപ്പെടുകയും കസ്റ്റംസ് സംഘം തന്നെ ആശുപത്രിയിലെത്തിച്ചു.
എന്നാല്‍, അദ്ദേഹത്തിന് കാര്യമായ ആരോഗ്യപ്രശ്‌നമില്ലെന്നും പുറംവേദന മാത്രമാണുള്ളതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് അദ്ദേഹത്തെ മെഡിക്കല്‍ കോളജിലേക്ക് അദ്ദേഹത്തെ മാറ്റി. അവിടെ ഓര്‍ത്തോ വിഭാഗം ഐ.സി.യുവിലാക്കി. അതിനിടെയാണ് കസ്റ്റംസ് കേസിലും ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഒക്ടോബര്‍ 28 വരെ അറസ്റ്റ് പാടില്ല എന്ന കോടതി ഉത്തരവ് കസ്റ്റംസ് കേസിലും വന്നത്. തുടര്‍ന്ന് ശിവശങ്കര്‍ ഡിസ്ചാര്‍ജാവുകയും വഞ്ചിയൂരിലെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ അഡ്മിറ്റാവുകയുമായിരുന്നു.
ontent highlights: M Shivshankar at Kochi ED office
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..