അന്ന വീടിന് മുമ്പിൽ, ഇൻസൈറ്റിൽ നറുക്കെടുപ്പിനുള്ള കൂപ്പൺ
തിരുവനന്തപുരം: വീട് വിൽക്കലിന് ലോട്ടറി വകുപ്പിന്റെ പൂട്ട് വീണതോടെ വട്ടിയൂർക്കാവ് മൂന്നാംമൂട് സ്വദേശികളായ അജോയും അന്നയും പെരുവഴിയിലേക്കിറങ്ങേണ്ട സ്ഥിതിയിൽ. ഒരുവശത്ത് കേരളബാങ്കിന്റെ ജപ്തി ഭീഷണി. അല്ലെങ്കിൽ കുറഞ്ഞ തുകയ്ക്ക് വീട് വിൽക്കണം. രണ്ടായാലും നഷ്ടം.
കൂപ്പണുകൾവഴി നറുക്കെടുപ്പിലൂടെ വീട് വിൽക്കാനാണ് ഇവർ ശ്രമിച്ചത്. അത്യാവശ്യക്കാരാണെന്നറിഞ്ഞതോടെ വീടിന് വില ഇടിച്ചതോടെയാണ് ഈ വഴി തേടിയത്. കുറച്ച് കൂപ്പണുകൾ വിറ്റിരുന്നു. എന്നാൽ കൂപ്പൺ വിൽപ്പന നടത്തി നറുക്കെടുക്കാൻ സർക്കാരിന് മാത്രമാണ് അവകാശമെന്ന് ലോട്ടറി വകുപ്പ് ഇവരെ അറിയിച്ചു. . കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടതോടെയാണ് ഇവർക്ക് വായ്പ തിരിച്ചടയ്ക്കാനാവാതെ വന്നത്. അപകടത്തിൽ പരിക്കേറ്റ് അജോയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതോടെ അക്കൗണ്ടന്റായുള്ള ജോലി നഷ്ടമായി. അന്ന ഹോങ് കോങ്ങിൽ എൻജിനിയറായിരുന്നു. ആ ജോലിയും നഷ്ടമായി.
കഴിഞ്ഞദിവസം മാതൃഭൂമിയിൽ വാർത്തവന്നതോടെ ഒരു ദിവസം കൊണ്ടുതന്നെ വിദേശത്തുനിന്നടക്കം 1500 ലേറെ പേരാണ് ഇവരുമായി ബന്ധപ്പെട്ടത്. ഒട്ടേറെപ്പേർ ഇപ്പോഴും വിളിച്ചുകൊണ്ടിരിക്കുന്നുണ്ട്. എന്നാൽ, ഇപ്പോൾ ഇതെല്ലാം നിർത്തിവെക്കേണ്ട സ്ഥിതിയാണ്. ഇതുകൂടാതെയാണ് നിയമനടപടിയെന്ന ഭീഷണി. ഇവർക്കെതിരേ നിയമനടപടി സ്വീകരിക്കുന്നതിന് ലോട്ടറി വകുപ്പ് നിയമോപദേശം തേടിയിട്ടുണ്ടെന്നാണ് ഇപ്പോൾ പറയുന്നത്.
ഒട്ടേറെ നറുക്കെടുപ്പുകൾ സംഘടനകളും സ്ഥാപനങ്ങളുമെല്ലാം ഇത്തരത്തിൽ നടത്തുമ്പോൾ കടംതീർക്കാൻ വീടുവിൽക്കാനിറങ്ങിയ കുടുംബത്തിനെതിരേയുള്ള നടപടി മനുഷ്യത്വ രഹിതമാണെന്നാരോപിച്ചും ഒട്ടേറെപ്പേർ രംഗത്തെത്തിയിട്ടുണ്ട്. വ്യക്തികൾക്ക് കൂപ്പൺ വിറ്റ് നറുക്കെടുപ്പ് നടത്തി സമ്മാനങ്ങൾ നൽകാൻ നിയമപരമായി അവകാശമില്ലെന്നും കേരള ബാങ്കിലെ വായ്പക്കുടിശ്ശിക അടയ്ക്കാൻ പരമാവധി സമയം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും വി.കെ. പ്രശാന്ത് എം.എൽ.എ. പറഞ്ഞു.
സമാന സംഭവങ്ങളിലെല്ലാം നടപടിയുണ്ടാകും
ഭൂമി വിൽക്കാനായി സംസ്ഥാനത്ത് കുപ്പണുകൾ വഴി നറുക്കെടുപ്പ് നടത്തിയ സമാനസംഭവങ്ങളിലും നടപടികൾ സ്വീകരിക്കാൻ ലോട്ടറി വകുപ്പ് ജില്ലാ ഓഫീസർമാർക്ക് നിർദേശം നൽകിയതായി ജോയന്റ് ഡയറക്ടർ സുരേന്ദ്രൻ അറിയിച്ചു. തൃശ്ശൂർ, കണ്ണൂർ, മലപ്പുറം, ജില്ലകളിൽ ഇത്തരത്തിൽ ഭൂമി വിൽക്കാനായി നറുക്കെടുപ്പ് പദ്ധതികൾ നടക്കുന്നുണ്ട്. സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവ കൂപ്പണുകൾ നറുക്കെടുത്ത് സമ്മാനങ്ങൾ നൽകുന്നതും നിയമവിരുദ്ധമാണ് -
ലോട്ടറി വകുപ്പ്
അവകാശം സർക്കാരിനുമാത്രം
ഐ.പി.സി. 294 എ പ്രകാരം ലോട്ടറിയും നറുക്കെടുപ്പും നടത്താനുള്ള സർക്കാരിന്റെ അവകാശം ലംഘിച്ച് കൂപ്പണുകൾ അച്ചടിച്ച് വിൽക്കുന്നതും നറുക്കെടുക്കുന്നതും ആറുമാസം തടവോ പിഴയോ രണ്ടുംകൂടിയോ ലഭിക്കാവുന്ന കുറ്റമാണ്.
Content Highlights: Lottery dept hinders couple’s move to sell house via lucky draw
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..