ഹരീഷ്‌കുമാർ (ഫയൽ ചിത്രം)
തൃശ്ശൂർ: പ്രതിസന്ധിയിൽനിന്ന് പ്രത്യാശയിലേക്ക് ഹരീഷിനെ കൈപിടിച്ചുയർത്തിയ േകരളക്കരയിൽനിന്ന് വീണ്ടുമൊരു കൈത്താങ്ങ്. അച്ഛൻ ഡ്രൈവറായ ലോറിയിൽ തിരുച്ചിറപ്പള്ളിയിൽനിന്ന് തൃശ്ശൂരിലേക്ക് വരവേ കുതിരാന് സമീപമുണ്ടായ അപകടത്തിൽ ഇരുകാലുകളും നഷ്ടമായ ഹരീഷിന് ഇത്തവണ കേരള ഹൈക്കോടതിയാണ് നിയമത്തിനുപ്പുറത്തുള്ള സഹായം നൽകിയത്.
ഹരീഷിന് 57 ലക്ഷം രൂപ ലോറിയുടമ നഷ്ടപരിഹാരം നൽകണമെന്ന തൃശ്ശൂർ എം.എ.സി.ടി. കോടതിയുടെ വിധിക്കെതിരേ ലോറിയുടമ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഇരുകാലുകളും നഷ്ടമായ യുവാവിന് നഷ്ടപരിഹാരം നൽകാതിരിക്കാനുള്ള ലോറിയുടമയുടെ ശ്രമത്തെ അപലപിച്ച കോടതി അപ്പീൽ പരിഗണിക്കണമെങ്കിൽ രണ്ടുലക്ഷം കെട്ടിവയ്ക്കണമെന്ന് നിർദേശിച്ചു. ഉടമ കെട്ടിവെച്ച രണ്ടുലക്ഷം രൂപ അഭിഭാഷകൻ മുഖാന്തരം ഹരീഷിന് കോടതി നൽകുകയും ചെയ്തു. കേസ് പരിഗണനയ്ക്ക് എടുക്കുംമുന്നേ മാനുഷിക പരിഗണനയുടെ പേരിൽ നഷ്ടപരിഹാരം നൽകിയ സംഭവം കോടതിയുടെ ചരിത്രത്തിലെ അത്യപൂർവ നടപടിയായി. കേസ് ഹൈക്കോടതിയിൽ നടന്നുവരുകയാണിപ്പോൾ.
2011 ജൂൺ 16-ന് രാത്രിയാണ് അച്ഛൻ ശിവകുമാർ ഓടിച്ച സിമന്റുേലാറി കുതിരാനിൽ മറിഞ്ഞത്. അന്ന് പതിന്നാലുകാരനായ ഹരീഷിന്റെ രണ്ട് കാലുകളും ലോറിക്കടിയിൽപ്പെട്ടു. ഇരുകാലുകളും മുറിച്ചുകളയേണ്ടിവന്നു. മൂന്നുമാസം ആശുപത്രിയിൽ കഴിഞ്ഞു. തൃശ്ശൂരിൽ വിലക്കുറവിൽ പന്തും ഷൂസും ജേഴ്‌സിയും കിട്ടുമെന്നറിഞ്ഞാണ് ഹരീഷ് അത് വാങ്ങാനായി അച്ഛനോടൊപ്പം പുറപ്പെട്ടത്. അത് വൻ ദുരന്തത്തിലേക്കുള്ള യാത്രയായി. മുഴുവൻ ആശുപത്രിച്ചെലവും ഭക്ഷണവും മരുന്നും മാത്രമല്ല, വെപ്പുകാലിനുള്ള 12 ലക്ഷം രൂപയും നൽകിയാണ് കേരളക്കര ഹരീഷ്‌കുമാറിനെ നാട്ടിലേക്ക് അന്ന് യാത്രയാക്കിയത്.
തിരുപ്പൂരിൽ താമസമാക്കിയ ഹരീഷ് ഇപ്പോൾ ബിരുദാനന്തരബിരുദ വിദ്യാർഥിയാണ്. തൃശ്ശൂരിലെ എം.എ.സി.ടി. കോടതിയിലും ഹൈക്കോടതിയിലും തൃശ്ശൂരിലെ പ്രമുഖ അഭിഭാഷകൻ സൗജന്യമായാണ് വാദിക്കുന്നത്. ലോറിയിൽ യാത്രക്കാരനെ കയറ്റുന്നത് നിയമവിരുദ്ധമായതിനാലാണ് നഷ്ടപരിഹാരം നൽകുന്നതിൽനിന്ന് ഇൻഷുറൻസ് കമ്പനിയെ കോടതി ഒഴിവാക്കിയത്.
മലയാളികളുടെ സ്വന്തം തമിഴ് പയ്യൻ
തൃശ്ശൂർ: കാൽപ്പന്തുകളിയുടെ ഹരം മൂത്ത് പന്തും കളിയുപകരണങ്ങളും വാങ്ങാൻ തൃശ്ശൂരിലേക്കുവന്ന തമിഴൻ പയ്യന് കേരളക്കരയിലുണ്ടായ ദുരന്തം ജനമനസ്സുകളെ സ്പർശിച്ചത് മാതൃഭൂമി വാരാന്തപ്പതിപ്പിലൂടെ.
വാരാന്തപ്പതിപ്പിലെ ലേഖനം വായിച്ച് ഒരു വീട്ടമ്മയാണ് അന്നു നടത്താനിരുന്ന ജന്മദിനാഘോഷം ഒഴിവാക്കി 14-കാരനായ ഹരീഷ് കുമാറിന് ഒരു ലക്ഷം അയച്ചുകൊടുത്തത്. അതൊരു തുടക്കമായിരുന്നു. തൃശ്ശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൂന്നു മാസം ചികിത്സതേടി നാട്ടിലേക്ക് മടങ്ങിയ ഹരീഷിന് കോയന്പത്തൂരിൽ കൃത്രിമക്കാലുകളും അവ വെക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു കേരളത്തിലെ നന്മയുള്ള സമൂഹം. 12 ലക്ഷമാണ് ഇതിനായി മാത്രം സമാഹരിച്ചു നൽകിയത്.
ആശുപത്രിവാസക്കാലത്തെ ഭക്ഷണം ഭാരത് ഹോട്ടലിന്റെ വകയായിരുന്നു. തികയാതെവന്ന ആശുപത്രി ബില്ലും ഭാരത് ഹോട്ടലുടമ നൽകി. ജൂബിലി മെഡിക്കൽ കോളേജും വൻ ഇളവ് നൽകി. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അപകടം. ഇപ്പോൾ ബിരുദാനന്തരബിരുദ ത്തിന് പഠിക്കുകയാണ്. ഹരീഷ് ഇടയ്ക്ക് കേരളത്തിലെത്തും. കൈത്താങ്ങായവരെ കാണാനും അവരെ ഓർക്കുന്നുണ്ടെന്ന് ഓർമിപ്പിക്കാനും നന്ദി പറയാനും.
Content Highlights: Lorry owner says compensation cannot be paid; High Court to pay 2 lakh if considered
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..