പാറക്കുളത്തിൽവീണ ലോറി ഉയർത്തുന്നു / ലോറി ഉയർത്താനുള്ള ക്രെയിനുകളുടെ വടങ്ങൾ ബന്ധിപ്പിക്കാൻ ക്രെയിനിന്റെ കൊളുത്തിൽ തൂങ്ങിവരുന്ന രക്ഷാപ്രവർത്തകൻ
കോട്ടയം: പാറക്കുളത്തില്‍വീണ ലോറിക്കുള്ളില്‍ കുടുങ്ങിയ ഡ്രൈവറുടെ മൃതദേഹം 18 മണിക്കൂറിനുശേഷം കണ്ടെടുത്തു. കോട്ടയം മുട്ടത്തുനിന്ന് രാസവളംകയറ്റി ആലപ്പുഴ ചേപ്പാടേക്കുപോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. 60 അടിയോളം താഴ്ചയുള്ള പാറക്കുളത്തില്‍നിന്ന് ഏറെ പരിശ്രമിച്ചാണ് ലോറി ഉയര്‍ത്തി മൃതദേഹം കണ്ടെടുത്തത്. തിരുവനന്തപുരം പാറശാല കരുമാനൂര്‍ എസ്.എസ്.ഭവനില്‍ ബി.അജികുമാറാ(48)ണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി 9.45-നാണ് അപകടമുണ്ടായത്. മുട്ടത്തെ ഗോഡൗണില്‍നിന്ന് വളംകയറ്റി മറിയപ്പള്ളി ഭാഗത്തേക്കുപോകുമ്പോള് ലോറി റോഡില്‍നിന്ന് തെന്നി കുളത്തിലേക്ക് വീഴുകയായിരുന്നു. മാലിന്യവും ചെടികളുംനിറഞ്ഞ കുളത്തില്‍ എന്തോ വീണ ശബ്ദംകേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോള്‍ ലോറി മാലിന്യത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. രക്ഷപ്പെടാന്‍ അവര്‍ വിളിച്ചുപറഞ്ഞെങ്കിലും പ്രതികരണമുണ്ടായില്ല. കനത്ത ഇരുട്ടും ആഴവും കാരണം ആര്‍ക്കും ഉടന്‍ കുളത്തിലിറങ്ങാന്‍ കഴിഞ്ഞില്ല. പോലീസും അഗ്നിരക്ഷാസേനയും എത്തി ശനിയാഴ്ച പുലര്‍ച്ചെ മൂന്നുവരെ തിരഞ്ഞെങ്കിലും പ്രയോജനമുണ്ടായില്ല.
ശനിയാഴ്ച 11 മണിയോടെ രണ്ട് വലിയ ക്രെയിനുകളെത്തിച്ചു. വടംകെട്ടി അഗ്നിരക്ഷാസേനാംഗങ്ങള്‍ ഇറങ്ങി ഏറെ പണിപ്പെട്ടാണ് ലോറിയുടെ സ്ഥാനം കണ്ടെത്തിയത്. മൂന്നുതവണ ക്രെയിനിന്റെ വടം ലോറിയില്‍നിന്ന് വിട്ടുപോയി. വൈകീട്ട് നാലുമണിയോടെ ലോറി ഉയര്‍ത്താനായി. ക്യാബിനില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. മന്ത്രി വി.എന്‍.വാസവന്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ., കളക്ടര്‍ പി.കെ.ജയശ്രീ എന്നിവര്‍ രക്ഷാദൗത്യത്തിന് നേതൃത്വം നല്കി.അജികുമാര്‍ വിവിധ ഏജന്‍സികള്‍ക്കായി ചരക്കുനീക്കുന്ന ജോലിയാണ് ചെയ്തിരുന്നത്. ലോറി അദ്ദേഹത്തിന്റെ സ്വന്തമാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ: സുനിത. മക്കള്‍: അശ്വതി, അശ്വത. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.
ആഴങ്ങളില്‍ തിരച്ചില്കരയില് സങ്കടത്തിന്റെ രാപകല്‍
മൂന്നുവട്ടം ഉരുക്ക് വടം വിട്ടുപോകുക. കുളത്തില്‍ വീണ് കിടക്കുന്ന ലോറിയുടെ സ്ഥാനം മനസ്സിലാക്കാന്‍ പ്രയാസം നേരിടുക. മറിയപ്പള്ളി മുട്ടത്ത് പാറക്കുളത്തില്‍വീണ ലോറി 18 മണിക്കൂറിന് ശേഷം ഉയര്‍ത്തിയത് അത്യധ്വാനത്തിലൂടെ. ലോറിക്കുള്ളില്‍ കുടുങ്ങിയ ഡ്രൈവര്‍ അജികുമാറിനെ രാത്രി തന്നെ രക്ഷിക്കാന്‍ കഴിയാഞ്ഞത് എല്ലാവര്ക്കും നൊമ്പരമായി. പാറക്കുളത്തിന്റെ ആഴവും ഇരുട്ടുമാണ് രാത്രി രക്ഷാദൗത്യം ദുഷ്കരമാക്കിയത്.
വെള്ളി രാത്രി 10 മണി
വെള്ളിയാഴ്ച രാത്രി 10 മുതല്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് വരെ രക്ഷാപ്രവര്‍ത്തകര്‍ കുളത്തില്‍ തിരച്ചില്‍ നടത്തിയിരുന്നു. മുങ്ങല്‍ വിദഗ്ധര്‍ വെള്ളത്തില്‍ ഇറങ്ങി പരിശോധിച്ചെങ്കിലും ലോറിയും ക്രെയിനിന്റെ വടവും തമ്മില്‍ ബന്ധിപ്പിക്കാന്‍ കഴിഞ്ഞില്ല. ഒരു തവണ ക്രെയിനിന്റെ വടം വിട്ടുപോരുകയും ചെയ്തു.
ശനി പകല്‍ 11 മണി
ശനിയാഴ്ച 11 മണിയോടെ ഒരു ക്രെയിന്‍കൂടി എത്തിച്ച് രക്ഷാദൗത്യം ഊര്‍ജിതമാക്കി. ക്രെയിനിന്റെ വടം ലോറിയില്‍ കുടുക്കി ഒരു തവണ ഉയര്‍ത്തിയപ്പോള്‍ ലോറിയുടെ ഒരു ഭാഗം അടര്‍ന്നുപോന്നു. മൂന്നാം തവണയാണ് വടത്തിന്റെ കുരുക്ക് ശരിയായത്.
ശനി പകല്‍ ഒരു മണി
ഓരോ തവണയും വടം ഘടിപ്പിക്കാന്‍ രക്ഷാസംഘം ഡിങ്കിയുമായി കുളത്തില്‍ ഇറങ്ങേണ്ടിവന്നതാണ് മറ്റൊരു തലവേദന. വടം ലോറിയില്‍ കുടുക്കിയ ശേഷം ഡിങ്കി കേടുവരാതെ സുരക്ഷിതമായി നീക്കിയശേഷം സംഘം കയറിപ്പോരും. അതിന് ശേഷമാണ് ക്രെയിന്‍ പ്രവര്‍ത്തിപ്പിക്കുക. വടം അയഞ്ഞ് പോകുന്നതോടെ വീണ്ടും ഇതേ ശ്രമം നടത്തേണ്ടിവരും.പലപ്പോഴും ആകെ കലങ്ങിയ വെള്ളത്തില്‍ ലോറി കണ്ടെത്താനും പ്രയാസപ്പെട്ടു. ഇതേ തുടര്‍ന്ന് ട്രാക്ടര്‍ കൊണ്ടുവന്ന് അതിന്റെ മോട്ടോര്‍ ഉപയോഗിച്ച് വെള്ളം വറ്റിക്കാനുള്ള ആലോചന നടത്തി.മന്ത്രി വി.എന്‍.വാസവന് അഗ്നിരക്ഷാസേനയുടെകൂടി അഭിപ്രായം ചോദിച്ച ശേഷം അതിന് സമ്മതം പറഞ്ഞു.
ശനി പകല്‍ മൂന്ന് മണി
കിഴക്ക് ഭാഗത്ത് നിലയുറപ്പിച്ച ക്രെയിനിലെ വടം ലോറിയുടെ കരുത്തുള്ള ഒരു കമ്പിയില്‍ മുറുക്കാനായി. ഈ ക്രെയിന്‍ ലോറിയുടെ ഭാരം മൂലം തെന്നി മാറാതിരിക്കാന്‍ മണ്ണുമാന്തിയന്ത്രം കൊണ്ടുവന്ന് അതിന്റെ ബക്കറ്റ് കൊണ്ട് ഉറപ്പിച്ച് പിടിച്ചു.രാവിലെ മുതല്‍ ഈ ശ്രമം നടക്കുന്നുണ്ടെങ്കിലും മൂന്നിന് ശേഷമാണ് വടം ഉറപ്പിക്കലും ക്രെയിനുപയോഗിച്ച് ലോറി മെല്ലെ അനക്കാനും കഴിഞ്ഞത്. നാല് മണിയോടെ ലോറി പൂര്‍ണമായി ഉയര്‍ത്തി മൃതദേഹം കണ്ടെടുത്തു. രക്ഷാപ്രവര്‍ത്തനത്തിന് ജില്ലാ ഫയര്‍ ഓഫീസര്‍ അനൂപ് രവീന്ദ്രന്, ചങ്ങനാശ്ശേരി ഡിവൈ.എസ്.പി. ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
ആഴങ്ങളില്‍ അതികഠിനം ദൗത്യം-സുരേഷ്
വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ചയും വെള്ളത്തില്‍ മുങ്ങിപ്പരിശോധന. ശ്രമകരമായ ഈ ജോലി ഏറ്റെടുത്തത് കോട്ടയം സീനിയര്‍ ഫയര്‍ ഓഫീസര്‍ കെ.എന്‍.സുരേഷാണ്. വര്‍ഷങ്ങളായി ചലനമറ്റ് കിടക്കുന്ന 60 അടിയെങ്കിലും ആഴമുള്ള പാറക്കുളത്തില്‍ മുങ്ങിപ്പരിശോധന വലിയ പരീക്ഷണമായിരുന്നു.
കറുത്ത വെള്ളത്തില്‍ ലോറി കണ്ടെത്താന്‍ ഏറെ പ്രയാസമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ചെളിയും മാലിന്യവും പ്രശ്നമാണ്. ക്രെയിനിന്റെ വടം ലോറിയുമായി ബന്ധിപ്പിക്കാനാണ് മറ്റൊരു വലിയ ശ്രമം വേണ്ടിവന്നത്.
Content Highlights: Lorry accident in Kottayam; Drivers dead body found
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..