Image Courtesy: https://www.youtube.com/watch?v=VJQA7FFCtDw
തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം നിയമസഭയില്‍. നിയമഭേദഗതി എന്തിനാണെന്ന് കാനം രാജേന്ദ്രനെ ബോധ്യപ്പെടുത്തിയിട്ട് നാട്ടുകാരെ ബോധ്യപ്പെടുത്തൂ എന്ന് സണ്ണി ജോസഫ് എം.എല്‍.എ. പരിഹസിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭേദഗതി ലോകായുക്തയുടെ അധികാരം കവരുന്നതല്ലെന്ന് മന്ത്രി പി. രാജീവ് ന്യായീകരിച്ചു. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ പൊതുവായ കാര്യങ്ങള്‍ മാത്രമേ പരാമര്‍ശിക്കാവൂ എന്ന് അംഗങ്ങള്‍ക്ക് സ്പീക്കര്‍ എം.ബി. രാജേഷ് നിര്‍ദേശം നല്‍കി.
ലോകായുക്ത ഭേദഗതി കൊണ്ടുവന്നത് മുഖ്യമന്ത്രി പിണറായി വിജയനെ സംരക്ഷിക്കാനാണെന്ന രാഷ്ട്രീയ ആരോപണം ഉന്നയിച്ചാണ് വിഷയം പ്രതിപക്ഷം സഭാതലത്തിലേക്ക് കൊണ്ടുവന്നത്. ഇത്തരമൊരു നിയമഭേദഗതി കൊണ്ടുവരുന്നതുതന്നെ വിചിത്രമായ നടപടിയാണ്. അപ്പീല്‍ പ്രൊവിഷന്‍ ഇല്ലെന്ന കാര്യമാണ് സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.
എന്നാല്‍ അപ്പീല്‍ പ്രൊവിഷന്‍ ഹൈക്കോടതിയില്‍ നിക്ഷിപ്തമാക്കിക്കൊണ്ട് ഒരു ഭേദഗതി കൊണ്ടുവരട്ടേ, തങ്ങളും അനുകൂലിക്കാം എന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് സംസാരിച്ച സണ്ണി ജോസഫ് എം.എല്‍.എ. പറഞ്ഞു. അപ്പീല്‍ അധികാരം ഹൈക്കോടതിയില്‍ നിക്ഷിപ്തമാക്കുകയാണെങ്കില്‍ വേണമെങ്കില്‍ പ്രതിപക്ഷവും പിന്തുണയ്ക്കാമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ എടുത്തിരിക്കുന്ന നിലപാട് തൊട്ടടുത്തിരിക്കുന്ന സി.പി.ഐ. മന്ത്രിമാരെയോ എന്തിന് കാനം രാജേന്ദ്രനെയോ ബോധ്യപ്പെടുത്തിയതിനു ശേഷം നാട്ടുകാരെ ബോധ്യപ്പെടുത്താനിറങ്ങൂ എന്ന പരിഹാസവും സണ്ണി ജോസഫ് നടത്തി.
ലോകായുക്ത നിയമഭേദഗതി കൊണ്ടുവരാനുണ്ടായ സാഹചര്യം നിയമമന്ത്രി പി. രാജീവ് വിശദീകരിച്ചു. ഈ നിയമഭേദഗതി വിചിത്രമാണെന്ന ആക്ഷേപത്തെ മന്ത്രി തള്ളിക്കളഞ്ഞു. വിചിത്രമായത് പഴയ ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പാണ്. രാജ്യത്ത് ഒരിടത്തും ഇല്ലാതിരുന്ന വ്യവസ്ഥയാണ് ആ വകുപ്പിലുണ്ടായിരുന്നത്. രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങള്‍ക്ക് അനുസൃതമായ ഭേദഗതിയാണ് ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമായിരുന്നെന്നും രാജീവ് ആരോപിച്ചു.
അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കുന്നതിന് മുന്‍പ് സ്പീക്കര്‍ ചില റൂളിങ് നടത്തിയിരുന്നു. നിയമ ഭേദഗതി ഓര്‍ഡിനന്‍സ് ഇപ്പോള്‍ ഗവര്‍ണര്‍ ഒപ്പിട്ട് വിജ്ഞാപനം പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് ആയി വന്നിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഒരു അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവരുന്നതിലെ അനൗചിത്യം സ്പീക്കര്‍ ചൂണ്ടിക്കാണിച്ചു. സഭാംഗങ്ങള്‍ക്ക് ഓര്‍ഡിനന്‍സിനെ ചോദ്യംചെയ്യാന്‍ അവകാശമുണ്ട്. വേണമെങ്കില്‍ ഗവര്‍ണര്‍ അംഗീകരിച്ച ഓര്‍ഡിനന്‍സിനെതിരെ നിരാകരണ പ്രമേയം കൊണ്ടുവരാം. മാത്രമല്ല, ഇത് കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണ്. അതുകൊണ്ട് ഓര്‍ഡിനന്‍സിലെ കാര്യങ്ങളിലേക്ക് കടന്നുകൊണ്ടുള്ള ആക്ഷേപങ്ങളും പ്രസ്താവനകളും സഭയില്‍ നടത്തരുതെന്ന് സ്പീക്കര്‍ റൂളിങ് നല്‍കി.
Content Highlights: Lokayukta Ordinance; Opposition raises strong criticism in assembly


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..