പ്രതിപക്ഷ പ്രതിനിധികൾ ഗവർണർക്ക് നിവേദനം കൈമാറുന്നു
തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പ് വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിനിധി സംഘം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നല്കി.
ലോകായുക്ത നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനുള്ള കാരണങ്ങള്‍ സര്‍ക്കാര്‍ വിശദീകരിച്ചിട്ടുണ്ടെങ്കിലും ആ കാരണങ്ങള്‍ നിസ്സാരവും രാഷ്ട്രീയപ്രേരിതവും നിയമങ്ങള്‍ക്കെതിരുമാണെന്ന് പ്രതിപക്ഷ ഗവര്‍ണര്‍ക്ക് നല്കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. നിയമം ഭേദഗതി ചെയ്യുന്നതിലെ നിയമപ്രശ്നങ്ങള്‍ നിവേദനത്തില്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെയും പൊതുസമൂഹത്തിന്റെയും താല്‍പ്പര്യം കണക്കിലെടുത്ത് 2021-ലെ കേരള ലോകായുക്ത (ഭേദഗതി) ഓര്‍ഡിനന്‍സിന് അനുമതി നല്‍കരുതെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
ഓര്‍ഡിനന്‍സ് സംബന്ധിച്ച നിയമപരമായ വിശദാംശം ഗവര്‍ണര്‍ക്കു നല്‍കിയെന്നും ഓര്‍ഡിനന്‍സ് പ്രസിഡന്റിന്റെ അനുമതിക്കായി പോകണം എന്ന് ആവശ്യപ്പെട്ടതായും ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരിച്ചു. ഒരു നിയമം വരുമ്പോള്‍ പ്രസിഡന്റിന്റെ അനുമതിക്കായി പോയിട്ടുണ്ടെങ്കില്‍ ഭേദഗതി വരുമ്പോഴും പ്രസിഡന്റിന്റെ അനുമതിക്കായി പോകേണ്ടതുണ്ട്. ഓര്‍ഡിനന്‍സിന്റെ കാര്യത്തില്‍ പ്രതിപക്ഷം ഉയര്‍ത്തിയ വിഷയങ്ങള്‍ക്കു നിയമമന്ത്രി നല്കിയ മറുപടി അടിസ്ഥാനരഹിതമാണ്.
ഇ.കെ.നായനാര്‍ സര്‍ക്കാര്‍ 1999ല്‍ കൊണ്ടുവന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ഇപ്പോള്‍ പറയുന്നത് വിചിത്രമാണ്. നിയമം കൊണ്ടുവന്നപ്പോള്‍ അന്ന് വിശദമായി നിയമസഭ ഇതേ വിഷയം ചര്‍ച്ച ചെയ്തതാണ്. ഇ.കെ. നായനാരെയും ഇ. ചന്ദ്രശേഖരന് നായരെയും അപമാനിക്കുന്നതിനു തുല്യമാണ് ഭേദഗതി കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കമെന്നും അദ്ദേഹം പ്രതികരിച്ചു.
Content Highlights : Opposition Leaders met Governor Arif Mohammad Khan requesting not to sign Lokayukta act amendment ordinance
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..