എറണാകുളം ഗാന്ധിനഗറിലെ ബീവറേജ് ഷോപ്പിന് മുമ്പിലെ ദൃശ്യം | ഫോട്ടോ: ബി. മുരളീകൃഷ്ണൻമാതൃഭൂമി
തിരുവനന്തപുരം: കോവിഡ് കേസുകളില്‍ കാര്യമായ കുറവുവരാത്ത സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീളുന്നതില്‍ ജനങ്ങളില്‍ അമര്‍ഷം പുകയുന്നു. കോവിഡിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ഒന്നോ രണ്ടോ ദിവസം മാത്രം പരിമിതമായ സമയങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിച്ച് തിക്കും തിരക്കും സൃഷ്ടിച്ച ശേഷം മറ്റു ദിവസങ്ങളില്‍ അടച്ചിടുന്നതിലെ ശാസ്ത്രീയതയാണ് ചോദ്യംചെയ്യപ്പെടുന്നത്.
കോവിഡ് നിയന്ത്രണങ്ങള്‍ വ്യാപരി സമൂഹത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്ന് കോഴിക്കോട് നിയന്ത്രണങ്ങള്‍ ലംഘിച്ചുള്ള വ്യാപാരികളുടെ പ്രതിഷേധമുണ്ടായത്.
75 ദിവസത്തോളമായി സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട്. നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്ന കടകളൊഴികെ മറ്റു വ്യാപര സ്ഥാപനങ്ങളെല്ലാം ഇക്കാലയളവില്‍ തുറന്ന് പ്രവര്‍ത്തിച്ചത് വളരെ ചുരുക്കം ദിവസങ്ങളിലാണ്. വാടക, വായ്പാ തിരിച്ചടവ്, മറ്റു ചെലവുകള്‍ തുടങ്ങിയവയ്ക്ക് പുതിയ വായ്പകള്‍ എടുക്കേണ്ട സ്ഥിതിയിലാണ് വ്യാപാരികള്‍. ഒന്നാം തരംഗത്തിലെ ലോക്ക്ഡൗണില്‍ ബാങ്കുകള്‍ മൊറൊട്ടോറിയം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത്തവണ അതുമില്ല. വൈദ്യുതി ബില്ലിലടക്കം സര്‍ക്കാര്‍ യാതൊരു ഇളവുകളും പ്രഖ്യാപിച്ചിട്ടില്ലെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.

കോവിഡ്കാലത്ത് കേരളത്തില്‍മാത്രം പൂട്ടിയത് ജി.എസ്.ടി. രജിസ്‌ട്രേഷനുള്ള 20,000 വ്യാപാരസ്ഥാപനങ്ങളാണ്. പൂട്ടിയ സ്ഥാപനങ്ങള്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കാനാവശ്യപ്പെട്ട് ജി.എസ്.ടി. വകുപ്പിന് നല്‍കിയ അപേക്ഷപ്രകാരമുള്ള കണക്കാണിത്. ജി.എസ്.ടി രജിസ്‌ട്രേഷനൊന്നുമില്ലാത്ത അടച്ചുപൂട്ടിയ ചെറുകിട സ്ഥാപനങ്ങള്‍ അനേകമുണ്ട്.
സംസ്ഥാന തലത്തില്‍ പ്രഖ്യാപിക്കുന്ന നിയന്ത്രണങ്ങള്‍ക്ക് പുറമേ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുള്ള കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപനങ്ങളും ആശയകുഴപ്പമുണ്ടാക്കുന്നുണ്ട്. ചില സ്ഥലങ്ങളില്‍ റോഡിന്റെ ഒരു വശത്തെ കടകള്‍ പൂര്‍ണ്ണമായും അടിച്ചിട്ടപ്പോള്‍ മറുവശത്തെ കടകളില്‍ തിരക്കും കച്ചവടവും തകൃതി.

പരിശോധനകളുടെ എണ്ണമനുസരച്ച് കൂട്ടാനും കുറയ്ക്കാനും സാധിക്കുന്ന ടി.പി.ആര്‍ നിരക്കിനെ മാത്രം അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കല്‍ അശാസ്ത്രീയമാണെന്ന് വിദഗ്ദ്ധര്‍ ഇതിനോടകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിയന്ത്രണങ്ങളില്‍ നിന്നൊഴിവാകുന്നതിനായി ടി.പി.ആര്‍ കുറയ്ക്കാന്‍ രോഗലക്ഷണങ്ങളില്ലാത്ത പരമാധി പേരെ പരിശോധനാ കേന്ദ്രങ്ങളിലേക്കെത്തിക്കണമെന്നാണ് പഞ്ചായത്ത് അധികൃതര്‍ പലയിടങ്ങളിലും നിർദേശം നല്‍കുന്നതായും ആരോപണമുയർന്നിരുന്നു.
സംസ്ഥാനത്ത് നടപ്പിലാക്കിയ കോവിഡ് നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്നും മദ്യശാലകള്‍ തുറന്നിട്ടും കടകള്‍ തുറക്കാന്‍ അനുവദിക്കാത്തത് അനീതിയാണെന്നും എം.കെ. മുനീര്‍ എം.എല്‍.എ. പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുനീര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. സംസ്ഥാനത്തെ വ്യാപാരാസ്ഥാപനങ്ങള്‍ ആഴചയില്‍ മൂന്നു ദിവസം തുറന്നു പ്രവര്‍ത്തിക്കുന്നതും ശനി, ഞായര്‍ ദിവസങ്ങളില്‍ പൂര്‍ണമായി അടച്ചിടുന്നതുമെല്ലാം അശാസ്ത്രീയമാണ്. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാന്‍ കടകള്‍ കൂടുതല്‍ സമയം തുറന്നുപ്രവര്‍ത്തിക്കണമെന്നും കത്തില്‍ പറയുന്നു.
ബാങ്കുകളുടെ പ്രവര്‍ത്തനത്തിലും നിയന്ത്രണം ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സാമൂഹ്യ അകലം പാലിച്ചും ആള്‍ക്കൂട്ടം ഒഴിവാക്കിയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തി ടി.പി.ആര്‍ നിരക്ക് കുറച്ചുകൊണ്ടുവരാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ഏതാനും നാളുകളായി രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളില്‍ ബഹുഭൂരിപക്ഷവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 37,154 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 12,220 കേസുകളും കേരളത്തിലാണ്. തദ്ദേശസ്ഥാപനങ്ങളെ കാറ്റഗറി തിരിച്ച് പട്ടികപ്പെടുത്തി നിയന്ത്രണങ്ങളേര്‍പ്പെടുത്തിയെങ്കിലും കാര്യമായ പുരോഗിയില്ലെന്നാണ് സര്‍ക്കാര്‍ തലത്തില്‍ തന്നെയുള്ള വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നാളെ നടക്കുന്ന അവലോകന യോഗത്തില്‍ പുതിയ മാര്‍ഗങ്ങള്‍ തേടിയേക്കുമെന്നാണ് സൂചന.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..